Sports
ബുവേനോസ് ഐറിസ്: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി അച്ഛന്റെ വിയോഗത്തെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചതോടെ, സൂപ്പര്‍ താരം വിരമിച്ചേക്കുമെന്ന അഭ്യൂഹമുയര്‍ന്നു. മെസിയുടെ പിതാവ് ഹൊര്‍ഹെ മെസി (68) ഈ മാസം എട്ടിനായിരുന്നു അന്തരിച്ചത്.
ഏറെ നാളായി അസുഖബാധിതനായിരുന്നു. അച്ഛന്റെ അഭാവത്തില്‍ എത്രനാള്‍ ഫുട്ബോളില്‍ തുടരാന്‍ സാധിക്കുമെന്നുള്ള ആശങ്കയും രണ്ടു പേജുള്ള കുറിപ്പില്‍ മെസി പങ്കുവച്ചു. ഇതോടെ, വൈകാതെ മെസി ഫുട്ബോളിനോടു വിടപറഞ്ഞേക്കുമോ എന്ന ആശങ്ക ഉയര്‍ന്നു. അച്ഛന്റെ വിയോഗത്തിനുശേഷം മെസി നടത്തിയ ആദ്യ സോഷ്യല്‍ മീഡിയ കുറിപ്പാണ്.
ഏകദേശം രണ്ട് ബില്യണ്‍ ഡോളര്‍ (19,000 കോടി രൂപ) വരുന്ന മെസിയുടെ ഫുട്ബോള്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു ഹൊര്‍ഹെ. എല്ലാം അച്ഛനെ ഭരമേല്പ്പിച്ചായിരുന്നു മെസി മൈതാനത്തു കുതിച്ചത്. പതിമൂന്നാം വയസില്‍ മെസിയെ എഫ്സി ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയില്‍ എത്തിച്ചപ്പോള്‍ ആദ്യമായി കരാര്‍ ഒപ്പുവച്ചത് ഹൊര്ഹെയായിരുന്നു. അന്നുമുതല്‍ ഇന്നുവരെ മെസിയുടെ മാനേജര്‍, ഏജന്റ് ആയിരുന്നു ഹൊര്‍ഹെ.
വിരമിക്കല്‍ വക്കില്‍
അച്ഛന്റെ അഭാവത്തില്‍ എത്രനാള്‍ ഫുട്ബോളില്‍ തുടരാന്‍ സാധിക്കുമെന്നു പറഞ്ഞതിനപ്പുറം വിരമിക്കലിന്റെ മറ്റുചില സൂചനകളും മെസിയുടെ സോഷ്യല്‍ മീഡിയ കുറിപ്പിലുണ്ടെന്നതും വാസ്തവം. കരിയറിന്റെ തുടക്കം മുതല്‍ അച്ഛനായിരുന്നു ഒപ്പമുണ്ടായിരുന്നതെന്നും കുറച്ചുനാള്‍കൂടി പിടിച്ചുനിന്നിരുന്നെങ്കില്‍ (രോഗത്തെ പ്രതിരോധിച്ച്) നമുക്ക് ഒന്നിച്ച് ഈ യാത്ര പൂര്‍ത്തിയാക്കാമായിരുന്നു എന്നും മെസി കുറിപ്പില്‍ വ്യക്തമാക്കി. അതായത്, മെസി വൈകാതെ ഫുട്ബോളിനോട് വിടപറയാന്‍ തീരുമാനിച്ചിരുന്നെന്ന സൂചനയാണ് ഇതിലൂടെ വെളിപ്പെടുന്നത്.
മെസിയെ ആദ്യമായി ഫുട്ബോളിലേക്കു കൈപിടിച്ചതും പിന്നീട് ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില്‍ എത്തിയപ്പോള്‍ ഒന്നിച്ചുണ്ടായിരുന്നതും ഹൊര്‍ഹെ ആയിരുന്നു. ബാഴ്സയിലെ ഒറ്റമുറി ഫ്ളാറ്റിലായിരുന്നു അക്കാലത്ത് ഇരുവരും കഴിഞ്ഞത്. ഓരോ മത്സരത്തിനുശേഷവും ഹൊര്‍ഹെയുടെ വിലയിരുത്തല്‍ മെസിക്കു നിര്‍ബന്ധമുള്ള കാര്യവുമായിരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനിടെ ഹൊർഹെ മെസിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ഓർമയിൽ മെസി കണ്ണീർവാർത്തിരുന്നു. അൾജീരിയയ്ക്ക് എതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ഹാട്രിക്കിനുശേഷമായിരുന്നു അത്. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഗുരുതര രോഗമായിരുന്നു ഹൊർഹെ മെസിക്ക്.
റൊസാരിയോയില്‍ സ്റ്റീല്‍ ഫാക്ടറി ജീവനക്കാരനായിരുന്നു ഹൊർഹെ. തന്റെ അമ്മയുടെ നിർദേശം അനുസരിച്ചാണ് ഹൊർഹെ കുഞ്ഞു മെസിയെ ഫുട്ബോൾ പഠിപ്പിച്ചത്. താന്‍ കളിച്ചുവളര്‍ന്ന ഗ്രാന്‍ഡോളി ഫുട്ബോള്‍ ക്ലബ്ബില്‍ ഹൊര്‍ഹെ കുഞ്ഞു ലിയോയെ എത്തിച്ചു.
Sports
ബ്യൂണസ് ഐറിസ്: ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി സൂചന നൽകി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. പിതാവ് ഹോർഹെ മെസിയുടെ വേർപാടിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് താരം തന്റെ കരിയർ ദീർഘകാലം തുടർന്നേക്കില്ലെന്ന സൂചന നൽകിയത്.
പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, അദ്ദേഹമില്ലാതെ മുന്നോട്ടുപോകുക പ്രയാസകരമാണെന്നും അധികകാലം കളിക്കളത്തിൽ ഉണ്ടാകാനിടയില്ലെന്നും മെസി വ്യക്തമാക്കുന്നു. പിതാവ് വിടപറഞ്ഞതായി ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു.
ഫൈനലിൽ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെങ്കിലും ശാരീരികമായി തളർന്നുപോയതിനാൽ അതിന് സാധിച്ചില്ലെന്ന് മെസി പറഞ്ഞു. തന്റെ കാലുകൾക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും പരമാവധി ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ലെന്നും ഒരിക്കലും പൂർണ്ണമായ സുഖം തോന്നിയിരുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ കുറിച്ചു.
പിതാവില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് തനിക്കറിയില്ലെന്ന് മെസി പറയുന്നു. താൻ ഫുട്ബോൾ കളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇനി അത് അധികകാലം തുടരുമോ എന്നതിനെക്കുറിച്ച് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന പിതാവിനൊപ്പം ലക്ഷ്യത്തോട് വളരെ അടുത്തെത്തിയിരുന്നുവെന്നും, ഇത് ഒരുമിച്ച് അവസാനിപ്പിക്കാൻ കുറച്ചുകൂടി നേരം പിടിച്ചുനിൽക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും മെസി വേദനയോടെ ചോദിക്കുന്നു.
ലയണൽ മെസിയുടെ ഈ വൈകാരിക കുറിപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ അനാവശ്യമാണെന്നും ഇതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാൻ നേരത്തെ തന്നെ കൃത്യമായി വിശദീകരിച്ചിട്ടുള്ളതാണെന്നും മെസി കേരളത്തിൽ വരണമെന്നത് കേരള ജനതയുടെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്ക് സ്പെയിനിൽ പോകുന്നതിന് പ്രത്യേക കരാറിന്റെ ആവശ്യമില്ലെന്നും ഇത്തരമൊരു വിഷയത്തിൽ എന്ത് തരത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന് വിവാദം ഉന്നയിക്കുന്നവർ വ്യക്തമാക്കണമെന്നും വിജയൻ ആവശ്യപ്പെട്ടു.
നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ചിലർക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ‘അപ്പോൾ ഇരിക്കട്ടെ തിരിച്ചും’ എന്ന നിലയിലുള്ള രാഷ്ട്രീയ ആലോചനകളാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
മെസിയുടെ വരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും താൻ നേരിട്ട് അറിയേണ്ടതില്ലെങ്കിലും, ഈ ഇടപാടുകളിൽ യാതൊരു വിധത്തിലുള്ള സാമ്പത്തിക ക്രമക്കേടോ അഴിമതിയോ ഉണ്ടായിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: അർജന്റീന ഫുട്ബോൾ ടീമിന്റെയും ലയണൽ മെസിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളിലും സാമ്പത്തിക ഇടപാടുകളിലും സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്.
വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ കായിക വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണത്തിനായി ഫയലുകൾ മുഖ്യമന്ത്രിക്കു കൈമാറിയതെന്നും ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മെസി കേരളത്തിലേക്ക് എത്തുന്നതിനെക്കുറിച്ച് താരത്തിനുതന്നെ അറിവുണ്ടായിരുന്നോ എന്നതു പ്രധാനപ്പെട്ട ചോദ്യമാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെയോ മറ്റ് അധികൃതരുടെയോ ഔദ്യോഗിക സ്ഥിരീകരണമോ അനുമതിയോ ഇല്ലാതെ ഇത്തരം വാഗ്ദാനങ്ങൾ നൽകിയതിൽ വലിയ ദുരൂഹതയുണ്ട്.
കള്ളപ്പണ ഇടപാടുകളോ സാമ്പത്തിക തട്ടിപ്പുകളോ നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും ഇതിന്റെ ഗുണഭോക്താവ് ആരാണെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Sports
ബുവേനോസ് ഐറിസ്: 2028 കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് കളിക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ സമ്മര്‍ദം ചെലുത്തില്ലെന്ന വെളിപ്പെടുത്തലുമായി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ. 2026 ഫിഫ ലോകകപ്പിലാണ് മെസി അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്.
2028 കോപ്പ അമേരിക്കയില്‍ കളിക്കണമോ എന്നത് തികച്ചും മെസിയുടെ വ്യക്തിഗത തീരുമാനമാണ്. 2022 ഫിഫ ലോകകപ്പിനുശേഷം മെസി 2026ല്‍ കളിക്കുമോ എന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ലായിരുന്നു. ഒരുസമയം ഒരു മത്സരം എന്നതാണ് മെസിയുടെ നിലപാട്-ക്ലോഡിയോ ടാപ്പിയ വ്യക്തമാക്കി.
2016 കോപ്പ അമേരിക്ക ഫൈനല്‍ തോല്‍വിക്കുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച മെസി, പിന്നീട് 2021, 2024 കോപ്പ അമേരിക്ക ട്രോഫിയില്‍ മുത്തമിട്ടു. 2022 ഫിഫ ലോകകപ്പും ഫൈനലിസിമയും അര്‍ജന്റീനയ്ക്കായി സ്വന്തമാക്കി.
2026 ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ട അര്‍ജന്റീനയുടെ മുന്നിലുള്ള അടുത്ത വമ്പന്‍ ടൂര്‍ണമെന്റ് 2028 കോപ്പ അമേരിക്കയാണ്. 2028 കോപ്പ അമേരിക്കയുടെ ആതിഥേയരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Sports
ന്യൂജഴ്സി: ഫിഫ 2026 ഫുട്ബോൾ ലോകകപ്പ്; ആവേശം, അഭിമാനം, നറുങ്ങിയ ഹൃദയവേദന, ചരിത്രനിമിഷങ്ങൾ സമ്മാനിച്ച് തിരശീല വീണു. തുടർച്ചയായ രണ്ടാം കിരീടമെന്ന സ്വപ്നം സഫലമാക്കാതെ ലയണൽ മെസി മടങ്ങി.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പെ എന്നിവരുടെ നിറകണ്ണുകളോടെയുള്ള മടക്കം കണ്ടു. എർലിൻ ഹാളണ്ടിന്റെ മിന്നും മികവ്, 19കാരൻ ലാമിൻ യമാൽ വരവറിയിച്ച ലോകകപ്പ്. കോബോ വെർദെ എന്ന അരങ്ങേറ്റ ടീമിന്റെ അഭിമാന പോരാട്ടം. സ്പെയിൻ കിരീടം ചൂടി. സീസണിലെ പോരാട്ടം സമ്മാനിച്ച കാഴ്ചകൾ ഏറെയാണ്...
നോവായി റോണാൾഡോ, എംബാപ്പെ
ആറാം ലോകകപ്പിനിറങ്ങി മികവ് പുലർത്തി ഒടുവിൽ റൗണ്ട് ഓഫ് 16ൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി ഏറ്റുവാങ്ങി പോർച്ചുഗൽ മടങ്ങി. കാൽപ്പന്താവേശം ആവാഹിച്ച ആരാധകർ കണ്ടത് നിറകണ്ണുകളുമായി കളം വിടുന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡേയെ മാത്രമായിരുന്നു എന്നതാണ് വാസ്തവം. കിരീടമില്ലാത്ത പോരാളിയുടെ കണ്ണീർ ഒരിക്കൽകൂടി ഗ്രൗണ്ടിൽ വീണു.
എംബാപ്പെ കുതിപ്പ് സ്പെയിനിന് മുന്നിൽ അവസാനിച്ചു. സെമിഫൈനലിൽ ഒരു ഗോൾ പോലും കണ്ടെത്താൻ എംബാപ്പെയുടെ ഫ്രാൻസിനായില്ല. സമ്മർദങ്ങൾക്ക് വഴങ്ങാത്ത ടീം കളി മറന്നു. 10 ഗോളും നാല് അസിസ്റ്റുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മടക്കം.
ഹാളണ്ട് ഹാർട്ട് ടച്ച്
ഹാളണ്ടായിരുന്നു ഈ ലോകകപ്പ് തുടക്കത്തിലെ താരം. തുടർച്ചയായ ഇരട്ട ഗോളുകളുമായി ആവേശം വിതറി. നോർവെയുടെ മുന്നേറ്റത്തിൽ സമാനതകളില്ലാത്ത പോരാളി.
യംഗ് യമാൽ
സ്പെയിനിന്റെ 19കാരൻ ലാമിൻ യമാൽ തുടക്കത്തിൽ ആവേശം വിതറിയില്ലെങ്കിലും അവസാന ലാപ്പിൽ പ്രതീക്ഷയുടെ പ്രതീകമായി മാറി. സെമിഫൈനലിലും ഫൈനലിലും സമ്മർദങ്ങൾക്ക് വഴങ്ങാതെ യുവതാരം മികവ് പുലർത്തി. വരും തലമുറയുടെ പോരാളി...
കേപ്പ് വെർദെ, വെറുതേ വന്നതല്ല!
ലോകകപ്പ് ഫുട്ബോളിൽ വെറും നാല് മത്സരം. കോബേ വെർദെ മടങ്ങിയത് ഒരുപറ്റം ആരാധക മനം കവർന്ന്. വെറുതേ ആയിരുന്നില്ല ആ കുഞ്ഞൻ രാജ്യം മൈതാനത്ത് പന്ത് തട്ടാൻ എത്തിയത്. ടൂർണമെന്റിലെ രണ്ട് ഫൈനലിസ്റ്റുകളെയും വിറപ്പിച്ച് തുടക്കം.
അരങ്ങേറ്റ സീസണിലെ അരങ്ങേറ്റ മത്സരത്തിൽ സ്പെയിനിനെ (0-0) സ്കോറിന് തളച്ചു. രണ്ടാം മത്സരത്തിൽ ഉറുഗ്വെയുമായി 2-2 തുല്യത. മൂന്നാം അങ്കം സൗദി അറേബ്യയുമായി. (0-0) സമനില. ആദ്യ സീസണിൽ തന്നെ റൗണ്ട് ഓഫ് 32ൽ കടന്നു. അർജന്റീനയെ വിറപ്പിച്ച് എസ്ട്രാടൈമിലെ ഗോളിൽ പരാജയം ഏറ്റുവാങ്ങി മടക്കം. സ്കോർ (2-3).
ഇവർ കരുത്തർ
40കാരൻ ഗോൾ കീപ്പർ വോസിൻഹ ടീമിലെ മികച്ച കാവൽക്കാരൻ. ആരാധക ഹൃദയം കവർന്നാണ് പ്രായത്തിലെ വലിയവൻ സീസണ് അവസാനിപ്പിച്ചത്. റയാൻ മെൻഡെസ്, നായകനും ടീമിലെ ടോപ് സ്കോററും അറ്റാക്കിംഗ് പ്ലെയറും.
ഡെയ്ലൻ ലിവ്രാമെന്റോ സ്ട്രൈക്കർ. ലോഗൻ കോസ്റ്റ് പ്രതിരോധ പോരാളി. മധ്യനിരയിൽ ജാമിറോ മോന്റെയ്റോ. സീസണിലെ പോരാളികൾ അടുത്ത സീസണിൽ എതിരാളികളെ വീഴ്ത്തുമെന്നുറപ്പ്.
മടങ്ങി വരും
അഞ്ചര ലക്ഷം മാത്രം ജനസംഖ്യ. ദ്വീപ് സമൂഹം. ലോകകപ്പ് വേദിയിൽ പന്ത് തട്ടാൻ സാഹചര്യവും അവസരവും വിരളം. എന്നാൽ ഒന്നും അപ്രാപ്യമല്ലെന്ന് തെളിയിച്ചാണ് അവർ മടങ്ങിയത്. അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമനി തുടങ്ങി വൻ ആരാധകവൃന്ദമുള്ള ടീമുകൾക്കിടയിൽ വന്പൻ ആരാധക ശ്രദ്ധ നേടി കുഞ്ഞൻ ടീമിന്റെ മടക്കം. അടുത്ത ലോകകപ്പ് വേദിയിൽ കൊടുങ്കാറ്റായി വീശുമെന്ന് ഉറപ്പ്. സപ്പോർട്ടിനായി ആരാധകർ കാത്തിരിക്കും.
Sports
അറ്റ്ലാന്റ: ഫുട്ബോൾ മൈതാനത്ത് പോരാട്ടവീര്യത്തിന്റെ പുതിയ ചരിത്രമെഴുതി അർജന്റീന വീണ്ടുമൊരു ഫൈനലിലേക്ക് മാർച്ച് ചെയ്തിരിക്കുകയാണ്! മെസിപ്പടയുടെ ഈ ഫൈനൽ പ്രവേശനം വെറുമൊരു ജയമല്ല; മറിച്ച്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചിലേക്ക് ആവേശം കോരിയിട്ട സമാനതകളില്ലാത്ത ഒരു പടയോട്ടമാണ്.
'ഭാഗ്യം', 'റഫറിയുടെ ആനുകൂല്യം', അല്ലെങ്കിൽ 'എളുപ്പമുള്ള വഴി'.. അർജന്റീനയുടെ ജയങ്ങൾക്കൊപ്പം വിവാദങ്ങളും ആരോപണങ്ങളും ഉയരാറുണ്ട്. എന്നാൽ, കടുത്ത യാഥാർഥ്യങ്ങളെയും മൈതാനത്തെ കഠിനാധ്വാനത്തെയും തൊട്ടറിഞ്ഞവർക്ക് വ്യക്തമായി അറിയാം. എതിരാളികൾ പറയുന്നതുപോലെ അത്ര സൂത്രത്തിൽ കടന്നുകൂടിയതല്ല അർജന്റീന. ഇത് മൈതാനത്ത് അവർ ഒഴുക്കിയ കണ്ണീരിന്റെയും വിയർപ്പിന്റെയും ഫലമാണ്.
ടൂർണമെന്റിലുടനീളം കടുത്ത വെല്ലുവിളികളും പ്രതിരോധക്കോട്ടകളും തീർത്ത എതിരാളികളെയാണ് അർജന്റീനയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ തോൽക്കാൻ മനസില്ലാത്ത 11 സിംഹങ്ങളെപ്പോലെയാണ് സ്കലോണിയുടെ കുട്ടികൾ ഓരോ മത്സരത്തിലും ബൂട്ട് കെട്ടിയത്.
പ്രായത്തെ വെല്ലുന്ന വീര്യവുമായി, മൈതാനത്ത് കാൽപ്പന്തിന്റെ മാന്ത്രികത തീർക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് ഈ ടീമിന്റെ ഊർജം. ഓരോ പാസിലും ഓരോ നീക്കത്തിലും ആ ക്ലാസ് വ്യക്തമായിരുന്നു. ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്തിന്റെ ഓരോ ഇഞ്ചിലും മെസി നിറയുന്ന കാഴ്ച.
എന്നാൽ, ഇത് മെസിയുടെ മാത്രം ടീമല്ല, മറിച്ച്, മധ്യനിരയുടെ കഠിനാധ്വാനവും, എമിലിയാനോ മാർട്ടിനെസ് എന്ന കാവൽപ്പോരാളിയുടെ അസാധ്യ സേവുകളും ഒത്തുചേർന്ന ഒരു വൻമതിലാണ്.
അവസാന വിസിൽ മുഴങ്ങുന്നതുവരെ നെഞ്ചിടിപ്പോടെ മാത്രം കണ്ടുതീർക്കേണ്ട ഒന്നാണ് അർജന്റീനയുടെ മത്സരങ്ങൾ. തോൽവിയുടെ വക്കിൽ നിന്ന്, കളിയുടെ അവസാന നിമിഷങ്ങളിൽ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന അവരുടെ ആ അവിശ്വസനീയമായ തിരിച്ചുവരവ് ഫുട്ബോൾ ലോകത്തെ മറ്റേത് ടീമിനേക്കാളും മനോഹരമാണ്. കഴിഞ്ഞ ലോകകപ്പിലെ കനൽവഴികളും, ഈ ലോകകപ്പിലെ പോരാട്ടങ്ങളും അതിന് അടിവരയിടുന്നു.
കഴിഞ്ഞ ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യക്കെതിരെ അർജന്റീന വഴങ്ങിയ ആ അവിശ്വസനീയമായ തോൽവി. അതിനു പിന്നാലെ അവർ നടത്തിയ ഗംഭീര തിരിച്ചുവരവാണ് ലോകകപ്പ് കിരീടം വരെ എത്തിച്ചത്.
ഈ ലോകകപ്പിലും അർജന്റീന തങ്ങളുടെ ആ പഴയ 'കംബാക്ക്' ഡിഎൻഎ കൈവിട്ടിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ മത്സരങ്ങൾ. എതിരാളികൾ കടുത്ത പ്രതിരോധം തീർക്കുകയും, നിർണായക മത്സരങ്ങളിൽ ആദ്യം ഗോൾ നേടി അർജന്റീനയെ പ്രതിരോധത്തിലാക്കുകയും ചെയ്ത നിമിഷങ്ങൾ ഈ ലോകകപ്പിലുണ്ടായി. തങ്ങൾ ടൂർണമെന്റിൽ നിന്ന് പുറത്താകുമെന്ന ഘട്ടത്തിൽ പോലും അവർ പതറിയില്ല.
കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ തന്ത്രങ്ങൾ മാറ്റിമെനഞ്ഞ്, ആക്രമണത്തിന്റെ മൂർച്ച കൂട്ടി, അവിശ്വസനീയമായ ഗോളുകളിലൂടെ കളി തിരിച്ചുപിടിക്കുന്ന മെസിപ്പടയെയാണ് ഈ ലോകകപ്പിലും നമ്മൾ കണ്ടത്.
കഴിഞ്ഞ ലോകകപ്പിലെ ഖത്തർ മണ്ണിലായാലും, ഈ ലോകകപ്പിലെ പുൽമൈതാനങ്ങളിലായാലും അർജന്റീന തെളിയിക്കുന്നത് ഒന്നുമാത്രം- അവസാന സെക്കൻഡ് വരെ കളി ബാക്കിയുണ്ട്. ആ നീലയും വെള്ളയും ജേഴ്സിക്ക് പിന്നിൽ ഒരു ജനതയുടെ പ്രാർഥനയുള്ളിടത്തോളം കാലം, എത്ര പിന്നിലായാലും അവർ തിരിച്ചുവരിക തന്നെ ചെയ്യും.
ഇനി ലക്ഷ്യം ആ കിരീടം മാത്രമാണ്. കലാശപ്പോരിനായി വിസിൽ മുഴങ്ങട്ടെ, മൈതാനം പ്രകമ്പനം കൊള്ളട്ടെ, ഗാലറികൾ അലറിയാർക്കട്ടെ, കാൽപ്പന്ത് പോരാട്ടത്തിന്റെ പുതിയ ചരിത്രമെഴുതട്ടെ. വിമർശനങ്ങൾ ഗാലറിയിൽ ഇരുന്ന് സംസാരിക്കുന്നവർക്കുള്ളതാണ്; കിരീടങ്ങൾ മൈതാനത്ത് പോരാടുന്നവർക്കുള്ളതാണ്.
Viral
ഫിഫ ലോകകപ്പിലെ അർജന്റീന-അൾജീരിയ മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയം പരിസരത്ത് കൗതുകകരമായ ഒരു സംഭവം അരങ്ങേറി. ഫോക്സ് സ്പോർട്സിന്റെ പ്രത്യേക റിപ്പോർട്ടറായെത്തിയ പ്രശസ്ത എൻഎഫ്എൽ താരം ജാമിസ് വിൻസ്റ്റൺ, ലയണൽ മെസിയുടെ ജേഴ്സി ധരിപ്പിച്ച ഒരു ജീവനുള്ള ആടുമായാണ് സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടത്.
മെസിയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം (GOAT) എന്ന് പ്രഖ്യാപിക്കുന്ന രീതിയിലുള്ള വിൻസ്റ്റണിന്റെ ഈ വേറിട്ട നീക്കം സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായി.
ഈ സംഭവത്തിന് പിന്നാലെ മൈതാനത്തിറങ്ങിയ മെസി തകർപ്പൻ ഹാട്രിക്കിലൂടെ അർജന്റീനയ്ക്ക് 3-0 ന്റെ മികച്ച വിജയമാണ് സമ്മാനിച്ചത്. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം മെസിയെത്തുകയും, ഈ ടൂർണമെന്റിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി മാറുകയും ചെയ്തു.
നേരത്തെ ഡച്ച് ആരാധകർക്കൊപ്പം ആഹ്ലാദ പ്രകടനം നടത്തിയും, കളിക്ക് ശേഷം സ്റ്റേഡിയം വൃത്തിയാക്കാൻ ജാപ്പനീസ് ആരാധകരെ സഹായിച്ചും കൈയ്യടി നേടിയ വിൻസ്റ്റൺ, ഈ മത്സരത്തിന് മുൻപ് നടത്തിയ ആട് സ്റ്റണ്ടിലൂടെയും ലോകകപ്പ് വേദിയിലെ പ്രധാന ചർച്ചാവിഷയമായി മാറി.
National
കോൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ "ഗോട്ട് ടൂർ ഇന്ത്യ'യുടെ ഭാഗമായി കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ വൻ സംഘർഷമുണ്ടായതിന് പിന്നാലെ അറസ്റ്റിലായ മുഖ്യ സംഘാടകൻ സതാദ്രു ദത്തയുടെ ജാമ്യ ഹർജി കോടതി തള്ളി. കോടതി സതാദ്രു ദത്തയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇന്റർ മിയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പമാണ് മെസി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയത്. മെസിയെ ഒരു നോക്ക് കാണാൻ വൻ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിൽ കാത്തിരുന്നത്.
എന്നാൽ മെസി സ്റ്റേഡിയത്തിൽ നിന്നും പെട്ടന്ന് പോയത് ആരാധകരെ കുപിതരാക്കി. 5,000 മുതൽ 25,000 രൂപ വരെ മുടക്കി ടിക്കറ്റെടുത്ത് എത്തിയ ആരാധകർക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിഐപി അതിഥികളുടെയും തിരക്ക് കാരണം താരത്തെ ശരിയായി കാണാൻ കഴിഞ്ഞിരുന്നില്ല. വെറും 20 മിനിട്ടാണ് മെസി സ്റ്റേഡിയത്തിൽ സമയം ചെലവഴിച്ചത്.
ഇതിൽ നിരാശരായ ആരാധകർ ഇരിപ്പിടങ്ങളും കുപ്പികളും മൈതാനത്തേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതോടെ സ്റ്റേഡിയത്തിൽ വൻ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്.
സംഘർഷം രൂക്ഷമായതോടെ സ്റ്റേഡിയം പൂർണമായും ചുറ്റിക്കാണാൻ തീരുമാനിച്ച മെസിയെ സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ പുറത്തേക്ക് മാറ്റുകയായിരുന്നു. പരിപാടിയുടെ മോശം നടത്തിപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഖേദം പ്രകടിപ്പിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിരമിച്ച ജസ്റ്റീസ് അസിം കുമാർ റേയുടെ അധ്യക്ഷതയിൽ അന്വേഷണ സമിതിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടു.
പരിപാടിയുടെ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് സതാദ്രു ദത്ത അറസ്റ്റിലായത്. ടിക്കറ്റിന്റെ പണം തിരികെ നൽകാൻ സംഘാടകർ സമ്മതിച്ചിട്ടുണ്ടെന്നും ഇത് നടപ്പിലാക്കുന്നത് നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.
National
കോൽക്കത്ത: ഫുട്ബോൾ ഇതിഹാസം മെസി എത്തിയതിന് പിന്നാലെ കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം. മെസി സ്റ്റേഡിയത്തിൽ നിന്നും പെട്ടന്ന് മടങ്ങിയതാണ് ആരാധകരെ കുപിതരാക്കിയത്. രോഷാകുലരായ ആരാധകർ കസേരകൾ മുതൽ കുപ്പികൾ വരെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് വലിച്ചെറിഞ്ഞു.
സ്റ്റേഡിയത്തിലെത്തുന്ന മെസി ആരാധകരുമായി സംവദിക്കുമെന്നാണ് നേരത്തേ സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ, ഗ്രൗണ്ടിലിറങ്ങിയ മെസി ഏതാനും നിമിഷങ്ങൾ മാത്രം ചെലവഴിച്ച് മടങ്ങിപ്പോയത് ആരാധകരെ ചൊടിപ്പിച്ചു.
മെസിക്ക് പുറമേ ബോളിവുഡ് താരവും കോൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ഉടമയുമായ ഷാറുഖ് ഖാനും ഗ്രൗണ്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല. ഇതോടെ പ്രകോപിതരായാണ് ആരാധകർ ഗ്രൗണ്ടിലേക്ക് കുപ്പികളും കസേരകളും മറ്റും വലിച്ചെറിഞ്ഞതും ഉപകരണങ്ങളും മറ്റും നശിപ്പിച്ചതും.
5,000 മുതൽ 25,000 രൂപ വരെ മുടക്കിയാണ് ആരാധകർ ടിക്കറ്റ് സ്വന്തമാക്കിയത്. ഇത്രയേറ പണം ചിലവാക്കിയിട്ടും തങ്ങളുടെ ഇഷ്ടതാരത്തെ ശരിക്ക് കാണാൻ സാധിക്കാതിരുന്നതോടെ ആരാധകർ പ്രകോപിതരാകുകയായിരുന്നു.
മന്ത്രിമാർക്കും അവരുടെ മക്കൾക്കും മാത്രമാണ് മെസിയെ കാണാൻ പറ്റിയതെന്നും ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തിയിലേക്ക് ഒഴുകിയ ആരാധകരെല്ലാം നിരാശരാണെന്നും ഒരാൾ പറഞ്ഞു. പണവും പോയി സമയവും പോയി, നിരാശയാണ് ഫലമെന്നാണ് മറ്റൊരാൾ പ്രതികരിച്ചു.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് മെസി എത്തിയത്. കോൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ മെസി വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇന്റർ മയാമിയിലെ മെസിയുടെ സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ട്