Editorial Audio
‘ഒന്നോർത്താൽ ഒന്നുമോർക്കാതിരിക്കുന്നതാ നല്ലത്’- മുൻകാലങ്ങളിൽ രാജ്യാന്തര കായികപോരാട്ടങ്ങളിൽ മെഡൽ കൊണ്ടുവന്നിരുന്ന താരങ്ങൾ ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടാകുമിങ്ങനെ. വാഗ്ദാനങ്ങളുടെ പെരുമഴ നനഞ്ഞു ചെന്ന് നിരാശയുടെ പൊരിവെയിലിൽ കുളിച്ചുകയറിയവരാണ് അവരിൽ പലരും.
ഏഷ്യൻ ഗെയിംസായാലും മറ്റു രാജ്യാന്തര കായിക മത്സരങ്ങളായാലും ഉത്സാഹത്തോടെ കായികതാരങ്ങൾ പുറപ്പെടും. വലിയ വാക്കുകൾ പറഞ്ഞ് മന്ത്രിമാരും മറ്റുള്ളവരും അവരെ യാത്രയാക്കും. പ്രിയപ്പെട്ട പലതും നഷ്ടപ്പെടുത്തി നടത്തിയ കഠിനപരിശീലനത്തിന്റെ ഫലം മൈതാനങ്ങളിൽ കൊയ്ത് അവർ മടങ്ങിയെത്തുമ്പോൾ വീണ്ടും പ്രശംസകൾകൊണ്ട് പൊതിയാനും നേട്ടത്തിന്റെ കാരണഭൂതരാകാനും പലരും കച്ചകെട്ടിയെത്തും. നിരവധി ചർച്ചകളും ആലോചനകളും കഴിഞ്ഞ് വാഗ്ദാനങ്ങൾ മൈക്കുകളിലൂടെ മുഴങ്ങും. അതിന്റെ ചൂടാറുന്നതോടെ പാവം കായികതാരങ്ങളെ എല്ലാവരും മറക്കും. നമ്മളിതൊക്കെ എത്ര തവണ കണ്ടതാണ്.
2026 ഏഷ്യൻ ഗെയിംസിന് ഇനി ഒമ്പതു ദിവസം മാത്രം. ജപ്പാനിലെ ഏച്ചി-നഗോയ നഗരങ്ങളിലാണ് പോരാട്ടം. ഇന്ത്യയുടെ 503 അംഗ ജംബോ സംഘത്തിൽ മുപ്പതു മലയാളികളാണുള്ളത്. ഈ മലയാളി താരങ്ങൾക്ക് ഏറെ സന്തോഷം നല്കുന്ന പ്രഖ്യാപനമാണ് കായികമന്ത്രി ഒ.ജെ. ജനീഷ് കഴിഞ്ഞ ദിവസം നടത്തിയത്. ചരിത്രത്തിലാദ്യമായി, ഗെയിംസ് തുടങ്ങുംമുമ്പുതന്നെ മെഡൽ ജേതാക്കൾക്ക് എന്തു നല്കും എന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്.
സ്വർണം നേടിയാൽ 50 ലക്ഷം രൂപ, വെള്ളിക്ക് 30 ലക്ഷം, വെങ്കലം നേടിയാൽ 20 ലക്ഷം എന്നിങ്ങനെയാണ് പാരിതോഷികം. സ്വർണമെഡൽ ജേതാക്കളുടെ പരിശീലകന് അഞ്ചു ലക്ഷം, വെള്ളിമെഡൽ ജേതാക്കളുടെ പരിശീലകന് മൂന്നു ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് രണ്ടു ലക്ഷം എന്നിങ്ങനെ വേറെയും. കൂടാതെ പങ്കെടുക്കുന്ന എല്ലാ മലയാളി താരങ്ങൾക്കും ഒരു ലക്ഷം രൂപ മുൻകൂറായും നൽകും. കഴിഞ്ഞ തവണ ഗ്വാങ്ഷുവിൽ സ്വർണം നേടിയവർക്ക് 25 ലക്ഷമാണ് കേരള സർക്കാർ നൽകിയിരുന്നത്. വെള്ളിക്ക് 19 ലക്ഷം രൂപയും വെങ്കലത്തിന് 12.5 ലക്ഷവുമാണ് കൊടുത്തത്. അതുതന്നെ നൽകിയത് ഏറെ വൈകിയും.
ഈ സാഹചര്യത്തിലാണ് ഇത്തവണ മന്ത്രി ജനീഷ് കൈയടി നേടുന്നത്. കായികതാരങ്ങൾ മത്സരത്തിനു മുമ്പുതന്നെ ആനുകൂല്യങ്ങളെക്കുറിച്ച് മനസിലാക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് ഈ തീരുമാനമെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഈ നിലപാട് സംസ്ഥാനത്തിന്റെ കായികമേഖലയെ അത്ലറ്റ് സൗഹൃദപരമായ രീതിയിൽ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ മറ്റൊരു പടിയായാണ് കായികകേരളം കാണുന്നത്.
ഇതിനു തുടർച്ചയായി, തമിഴ്നാട് സർക്കാർ ദേശീയ ചാമ്പ്യൻഷിപ്പുകൾക്കു വരെ കാഷ് അവാർഡുകൾ നൽകുന്ന മാതൃക കേരളത്തിലും കൊണ്ടുവരേണ്ടതുണ്ട്. ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പ്, ദേശീയ ചാമ്പ്യൻഷിപ്പ് തുടങ്ങിയ വിവിധ തലങ്ങളിൽ മെഡൽ നേടുന്നവർക്ക് അതത് ഗെയിമുകളുടെ പ്രാധാന്യമനുസരിച്ച് പാരിതോഷികം നിശ്ചയിക്കുകയും വേണം.
മെഡൽ നേടിയ ശേഷം സമ്മാനങ്ങൾ നൽകുന്നതിന്റെ മറുവശംകൂടി കായികമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനാഗ്രഹിക്കുന്നു. ഈ സമ്മാനത്തുകകൊണ്ടു മാത്രം കായിക വികസനം ഉണ്ടാകുകയില്ല. വിത്തിന് വെള്ളമൊഴിക്കാതെ ഫലം പ്രതീക്ഷിക്കരുത്. കുട്ടികൾ എട്ടാം വയസിൽ ഓടാൻ തുടങ്ങുമ്പോൾ അവർക്കു വേണ്ടത് കാശല്ല, നല്ലൊരു മൈതാനമാണ്, നല്ലൊരു ജോഡി സ്പൈക്സ് ആണ്, നല്ലൊരു കോച്ചാണ്. നമ്മുടെ സ്കൂളുകളിലെ സ്ഥിതിയോ? കായികാധ്യാപകർ ഇല്ല, ഗ്രൗണ്ട് ഇല്ല, കായിക പീരീഡ് ഇല്ല. അവിടെനിന്ന് എങ്ങനെ താരങ്ങൾ ഉണ്ടാകും?
എല്ലാ പഞ്ചായത്തിലും ഒരു നല്ല മൈതാനം വേണം. സ്കൂളുകളിൽ കായികാധ്യാപകർ വേണം. പോഷകാഹാരവും പരിശീലനവും വേണം. വിദേശ പരിശീലനം പാവപ്പെട്ട കുട്ടികൾക്കും കിട്ടണം. സ്പോർട്സ് ഹോസ്റ്റലുകൾ നന്നാക്കണം. കായികതാരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉറപ്പാക്കണം. മക്കളെ കളിക്കാൻ വിടാൻ രക്ഷിതാക്കൾക്ക് ധൈര്യം വരണമെങ്കിൽ കളി കഴിഞ്ഞാലും ജീവിക്കാമെന്നുള്ള ഉറപ്പു വേണം.
ഇപ്പോഴത്തെ തിരിച്ചറിവ് ആരംഭശൂരത്വമായി അവസാനിച്ചില്ലായെങ്കിൽ മന്ത്രിക്ക് തുടർന്നും പിന്തുണയും കൈയടിയും കിട്ടും. കായികവികസനം എന്നാൽ സമ്മാനങ്ങൾ മാത്രമല്ല; അതൊരു സംസ്കാരമാണ്. ആ സംസ്കാരം സ്കൂളുകളിൽനിന്നു തുടങ്ങണം. സ്കൂൾ വിദ്യാഭ്യാസത്തിൽ ‘കായിക സാക്ഷരത’ എന്ന ആശയം പൂർണമായും കൊണ്ടുവരുന്നതിനായി ഒരു ‘കായിക സാക്ഷരതാ മിഷൻ’ രൂപീകരിച്ച് പ്രത്യേക ഡയറക്ടറേറ്റ് ഏർപ്പെടുത്തണമെന്ന നിർദേശവും പരിഗണിക്കാവുന്നതാണ്.
സമ്മാനങ്ങൾകൊണ്ട് നമുക്ക് ചാമ്പ്യന്മാരെ ആദരിക്കാം. പക്ഷേ കൃത്യമായ സംവിധാനംകൊണ്ടു മാത്രമേ ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ കഴിയൂ. കേവല രാഷ്ട്രീയത്തിനപ്പുറത്താകണം കായികസംസ്കാരത്തിന്റെ സ്ഥാനം.
Tags : Deepika Editorial Sports