Editorial Audio
സ്ത്രീകൾ സ്റ്റേജുകളിലും പൊതുസമൂഹത്തിലും മാത്രമല്ല, നിയമസഭകളിലും പാർലമെന്റിലും മതസംഘടനകളിലുമൊക്കെ സജീവമാകട്ടെ. അവർ പ്രസംഗിക്കട്ടെ, പാടട്ടെ, നൃത്തം ചെയ്യട്ടെ, ഭരിക്കട്ടെ. ഭാവിയെപ്പോലും പുരുഷാധിപത്യത്തിന്റെ ചങ്ങലയിൽ പൂട്ടിയിടാനുള്ള ഉത്തരവുകൾ ഏതോ പ്രാചീനഗുഹയിൽനിന്നെന്നപോലെ മുഴങ്ങുന്പോൾ സ്ത്രീകൾ അതു ധിക്കരിക്കണം. പുരുഷൻ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളുടെ വഴിമുടക്കുന്ന ആധിപത്യ മനോഭാവത്തിൽനിന്നു പിന്മാറുകയും വേണം.
പുരുഷൻ മുന്നിൽക്കയറിനിന്ന ലോകക്രമത്തിന്റെ ബാക്കിപത്രം ഇതുംകൂടിയാണ്; യുദ്ധം, കലാപങ്ങൾ, വർഗീയത, തീവ്രവാദം, ജാതിവെറി, സവർണബോധം, അഴിമതി, അഹങ്കാരം തുടങ്ങിയവ. സ്ത്രീ പൊതുസമൂഹത്തിലേക്കു കൂടുതൽ ഇറങ്ങിനിന്നാൽ, വേദികൾ നിയന്ത്രിച്ചാൽ, ആഘോഷങ്ങളെ ഏറ്റെടുത്താൽ... എന്തായാലും ലോകം ഇപ്പോഴുള്ളതിലും കൂടുതൽ യുദ്ധോന്മുഖമോ അസമത്വവും അനീതിയും നിറഞ്ഞതോ ആകാൻ പോകുന്നില്ല.
അബുദാബി ഇന്ത്യൻ സ്കൂളിൽ 100 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ച്, ബംഗളൂരുവിൽ നിയമത്തിനു പഠിക്കുന്ന, ആലപ്പുഴക്കാരി കെസിയ ലിസ് മെജോയാണ് ഇത്തവണത്തെ മിസ് യൂണിവേഴ്സ് ഇന്ത്യ. വിജയത്തെത്തുടർന്ന് കെസിയ സ്വന്തം നാട്ടിലെ പള്ളിയിൽ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുപതു തികയാത്ത ആ പെൺകുട്ടിയുടെ പ്രസംഗം ഈ പള്ളിയിൽ മുഴങ്ങിയതിൽ ഏറ്റവും മികച്ചതിൽ ഒന്നായി. ചെറുപ്പത്തിലേ വേദികളിൽ കയറാനും പ്രസംഗിക്കാനും അവൾക്കു ലഭിച്ച അവസരങ്ങളാണ് പിന്നീട് വിജയങ്ങളിലേക്കു നയിച്ചത്. ആത്മവിശ്വാസമില്ലാത്ത പുരുഷന്മാരായിരുന്നു അവളുടെ വീട്ടിലും നാട്ടിലും ഉള്ളതെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.
പക്ഷേ, എല്ലാ പള്ളികളിലും ഇതല്ല സംഭവിക്കുന്നത്. പെൺകുട്ടികൾക്കുള്ള വിലക്കുകൾ പുതുക്കിക്കൊണ്ടിരിക്കുന്ന പുരുഷന്മാർ ഏതു രാഷ്ട്രീയത്തിലോ മതത്തിലോ പെട്ടവരായാലും ആധുനികസമൂഹത്തിനു സ്വീകാര്യരാകരുത്. അവർക്കു മറ്റനേകം സത്സ്വഭാവങ്ങളുമുണ്ടാകാം. പക്ഷേ, സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശത്രുക്കളാണ്. മനുസ്മൃതിയെ വർഗീയതയെന്നു പ്രസംഗിക്കുന്നവരും സ്വന്തം വീട്ടിലുള്ളവരോട് “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” (സ്ത്രീ സ്വാതന്ത്ര്യത്തിന് അർഹയല്ല) എന്നു പുലന്പുന്നതിനോളം കാപട്യമെന്തുണ്ട്! കഴിഞ്ഞദിവസത്തെ ഒരു സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ പ്രതികരിക്കാൻ പി.കെ. ശ്രീമതിയും കെ.കെ. ശൈലജയുമല്ലാതെ എത്ര രാഷ്ട്രീയ വനിതകൾ ഉണ്ടായിരുന്നു?
സ്ത്രീയുടെ തുല്യതയെ തള്ളിപ്പറയുന്നവർ പുരുഷന്മാരെയും അവഹേളിക്കുകയാണ്. സ്ത്രീകൾ പൊതുസമൂഹത്തിനു മുന്നിലെത്തിയാൽ ഏതൊക്കെയോ പ്രലോഭനങ്ങളിൽ വീണുപോകുന്നത്ര ദുർബലരാണ് പുരുഷന്മാരെന്ന ധ്വനി ഇത്തരം വിലക്കുകളിലുണ്ട്. കൂടുതൽ അഭ്യസ്തവിദ്യരും കഴിവുള്ളവരുമായ സ്ത്രീകൾ മുൻനിരയിലേക്കു വന്നാൽ, സ്റ്റേജിലും വേദിയിലുമുള്ള തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭീതിയാണ് മറ്റൊന്ന്. പൊതുരംഗത്തു മികവ് തെളിയിക്കുന്നവർ നാട്ടിലും വീട്ടിലും തങ്ങളെ ധിക്കരിക്കുമെന്ന അരക്ഷിതാവസ്ഥയും നിസാരമല്ല. പുരുഷൻ കൂടുതൽ ആത്മവിശ്വാസമുള്ളവനും ജ്ഞാനിയുമാകുകയാണ് പരിഹാരം.
നിയമസഭയിലും ലോക്സഭയിലും പാർട്ടിയിലും സ്ത്രീസംവരണത്തെ അട്ടിമറിക്കുകയോ നടപ്പാക്കൽ വലിച്ചുനീട്ടുകയോ ചെയ്യുന്ന രാഷ്ട്രീയക്കാരും ഭയത്തിലാണ്; കാലങ്ങളായി അനുഭവിച്ചിരുന്ന അധികാരം ഇപ്പോഴൊരു അവയവംപോലെ അവർക്ക് അനുഭവപ്പെടുന്നുണ്ടാകാം. മതസംഘടനകളുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്പോൾ മിക്കവാറും മുകളിലുണ്ടാകും ഒരു പുരുഷ രക്ഷാധികാരി. മിക്കവാറും പുരോഹിതർ! ഇതു സ്വതന്ത്രമായ ജോലിസ്ത്രീക്ക് നിഷേധിക്കും. ഏതു വേഷത്തിലെത്തിയാലും പുരുഷാധിപത്യം സ്ത്രീകളെ ഒന്നാമതെത്താതിരിക്കാൻ ശ്രദ്ധ പുലർത്തുന്നു.
പുരുഷവിരുദ്ധതയോ കുറ്റകൃത്യങ്ങളിൽ ഇളവനുവദിക്കുന്നതോ അല്ല സ്ത്രീസ്വാതന്ത്ര്യമെന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. കുറ്റവാളി സ്ത്രീയോ പുരുഷനോ ആവട്ടെ, ഇരവാദം വേണ്ട. അതുപോലെ അവിഹിതമായ ഇടപെടലുണ്ടായെന്ന ഒരു തെളിവുമില്ലെങ്കിലും, കോടതി കുറ്റവിമുക്തരാക്കിയ പുരുഷന്മാരെ ജീവിതാവസാനം വരെ സംശയനിഴലിൽ നിർത്താനുള്ള രോഗാതുര മനോഭാവത്തിനു സ്ത്രീസ്വാതന്ത്ര്യവുമായി ഒരു ബന്ധവുമില്ല.
നാം സംസാരിക്കുന്നത്, ഒരു സ്ത്രീ-പുരുഷ ഏറ്റുമുട്ടലിന്റെ അനിവാര്യതയെക്കുറിച്ചല്ല; പുരുഷൻ തന്റെ തിന്മയുടെ ചുമടുകളിലൊന്ന് ഇറക്കിവയ്ക്കുന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യം അനുവദിക്കാൻ പുരുഷൻ സ്വാതന്ത്ര്യത്തിന്റെ ഉടമയൊന്നുമല്ല. ആ ചിന്ത, പൂർവികരിൽനിന്നു കൈമാറിക്കിട്ടിയ പുരുഷാധിപത്യബോധത്തിന്റെ കേടാണെന്ന് ആൺകുട്ടികളെ മാത്രമല്ല, പെൺകുട്ടികളെയും പഠിപ്പിക്കണം. ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളെ ചവിട്ടിമെതിക്കുന്നവരല്ല. പക്ഷേ, കാര്യങ്ങൾ തീരുമാനിക്കുന്നത് ആ ഭൂരിപക്ഷമല്ലെന്നത് ജനാധിപത്യത്തെയും ക്ഷീണിപ്പിച്ചുകഴിഞ്ഞു.
എന്തുകൊണ്ട് വനിതാദിനമല്ലാതിരുന്നിട്ടും നാം തുല്യതയെക്കുറിച്ചു സംസാരിക്കുന്നു? സ്ത്രീവിരുദ്ധതയും ജാതിവിവേചനവും വർഗീയതയും തീവ്രവാദവും താണ്ഡവമാടിയ കാലത്ത് നിങ്ങൾ എവിടെയായിരുന്നു എന്ന ഭാവിയുടെ ചോദ്യത്തെ, ഒരു മാധ്യമമെന്ന നിലയിൽ ദീപിക പ്രതീക്ഷിക്കുന്നതുകൊണ്ട്. വിദ്യാഭ്യാസവും തൊഴിലുംകൊണ്ട് സ്ത്രീ കരുത്തയായെന്നു കണ്ടപ്പോൾ രാഷ്ട്രീയ-മത നിയമങ്ങൾകൊണ്ട് അതിനെ തടയാനുള്ള ഒടുക്കത്തെ പരിശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സ്ത്രീസ്വാതന്ത്ര്യത്തിന്റെ ലോക ദുർമാതൃകയായ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഇരുട്ടിലാക്കിയത് മതരാഷ്ട്രമാണ്. പക്ഷേ, നമ്മുടേതു ജനാധിപത്യ രാജ്യമാണെന്ന് ഇപ്പോഴും മനസിലാകാത്തവരുണ്ട്. പുരുഷൻ തന്റേതു മാത്രമാക്കിയ സ്വാതന്ത്ര്യം ചരിത്രത്തിലെ കൊള്ളമുതലാണ്. തിരിച്ചു കൊടുക്കുവോളം നാഗരികതയുടെ കുറ്റപത്രത്തിൽ അവൻ ഒന്നാംപ്രതി.
Tags : DEEPIKA EDITORIAL WOMEN