Editorial Audio
കേരളം ഗുണ്ടകൾക്കു പഞ്ഞമില്ലാത്ത നാടായി. പല വിശേഷണങ്ങളിൽ പലതരം ഗുണ്ടകൾ. വിവിധ സ്പെഷാലിറ്റികളിൽ വിരാജിക്കുന്നവരുണ്ട്. സവിശേഷ ഓപ്പറേഷനുകൾക്ക് കുപ്രസിദ്ധിയാർജിച്ചവരുണ്ട്. ചിലർ ഒരുപാട് ആരാധകരുമായി താരപരിവേഷത്തിൽ വിലസുന്നു. ചിലർക്കു കരുത്തരായ സ്പോൺസർമാരുണ്ട്. രാഷ്ട്രീയക്കാരും മറ്റുചില തത്പരകക്ഷികളും ഗുണ്ടകളെ പോറ്റിവളർത്തുന്നു. ഗുണ്ടാവേട്ടയ്ക്ക് സംസ്ഥാന സർക്കാർ ‘ഓപ്പറേഷൻ ഗ്രിപ്’ എന്ന പേരിൽ നീക്കം തുടങ്ങിയിട്ടുണ്ട്. വഴുതരുത്. തൂഫാൻ ആഞ്ഞടിച്ചതുപോലെ ഗ്രിപ്പും മുറുകട്ടെ.
കണക്കുകളൊക്കെ കൃത്യമാണ്. സംസ്ഥാനത്താകെ 1497 ഗുണ്ടകൾ. ഏറ്റവും കൂടുതൽ തൃശൂരിൽ. രണ്ടാംസ്ഥാനത്ത് കൊല്ലം. കാപ്പ കേസിൽ ജയിലിൽ കഴിയുന്നവർ 278. നാടുകടത്തപ്പെട്ടവർ 238 പേർ. പിടികിട്ടാപ്പുള്ളികളായി പറന്നുനടക്കുന്നവർ 16. കാപ്പ കേസ് പ്രതികളുടെ കണക്കിൽ തലസ്ഥാനംതന്നെ മുന്നിൽ.
ഇത്രയും കാര്യങ്ങൾ പോലീസിനറിയാമെന്നത് അഭിനന്ദനാർഹംതന്നെ. പക്ഷേ, വേണ്ടത് വേറൊരു കണക്കാണ്. സ്പോൺസർമാരുടെ കണക്ക്. അതായിരിക്കും ഒരുപക്ഷേ, പോലീസിനു കൂടുതൽ നന്നായി അറിയുക. എന്നാൽ, ഗുണ്ടകളുടെ കണക്കേ പുറത്തുവിടൂ. വേലിയിൽ കിടക്കുന്ന പാമ്പിനെയാരും നക്ഷത്രത്തിനു പകരം തോളിൽ തുന്നിപ്പിടിപ്പിക്കില്ലല്ലോ! ഗുണ്ടാപ്രമുഖരുടെ സ്പോൺസർമാരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ഇന്റലിജൻസിനു ലഭിച്ചെന്നാണ് വാർത്ത.
ഇവരെയൊക്കെ എങ്ങനെ പിടിക്കും എന്നോർത്ത് പോലീസ് തന്നെയാണോ ഞെട്ടിയത്. വിരട്ടാനും തല്ലാനും കൊല്ലാനും കോടികൾ മുടക്കാൻ ശേഷിയുള്ളവരാണ് ‘ഞെട്ടിക്കുന്ന’ ലിസ്റ്റിലുള്ളത്. രാഷ്ട്രീയമായും ബിസിനസ്പരമായും നല്ല ‘ഗ്രിപ്പു’ള്ളവർ. ഈ നീരാളിപ്പിടിത്തത്തിൽ വെറുതെ തലവച്ചുകൊടുത്ത് കൈയും കാലും കളയണോ എന്ന് പോലീസുദ്യോഗസ്ഥർ ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. കുടുംബത്തോടൊപ്പം സമാധാനമായി കഴിയാനാണല്ലോ അവർ പോലീസായത്.
ഇതേ വഴിയുള്ളൂ. സ്പോൺസർമാരെ പൂട്ടുക. രാഷ്ട്രീയാഭയം നൽകുന്നത് ഒഴിവാക്കുക. അപ്പോൾ ഗുണ്ടകളുടെ വിലസൽ നിൽക്കും. അതോടെ പോലീസുകാർ അവരുടെ ജോലി ചെയ്യും. ഗുണ്ടകൾ അകത്താകും. ‘മറുപക്ഷത്തു’ നിൽക്കുന്ന ചില പോലീസുദ്യോഗസ്ഥർ എക്കാലത്തുമുണ്ടാകും. അവരെയും വെറുതേ വിടരുത്. ഇന്ത്യയിൽ എന്നും ക്ഷാമമനുഭവപ്പെടുന്ന രാഷ്ട്രീയ ഇച്ഛാശക്തിയാണ് അതിനു വേണ്ടത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജോലി തുടങ്ങിയതാണ്. ഓപ്പറേഷൻ തൂഫാൻ ആഞ്ഞുവീശുന്നത് നാം കാണുന്നുണ്ട്.
അർജുൻ ആയങ്കിയെയും ടി.ജി. മോഹൻദാസിനെയും അറസ്റ്റ് ചെയ്തതിലെ ജാഗ്രത നാം തിരിച്ചറിയുന്നുണ്ട്. ഗുണ്ടകളുടെ വെല്ലുവിളിയിൽ മുട്ടുവിറയ്ക്കാത്ത മന്ത്രിയെന്ന പുകഴ്ത്തൽ നാം കേൾക്കുന്നുണ്ട്.
പക്ഷേ, വേറെയും ചിലത് കേൾക്കുന്നു, കാണുന്നു. ഏതു പോലീസുദ്യോഗസ്ഥനും അറിയുന്ന, സാമാന്യബോധമുള്ള ആർക്കും മനസിലാകുന്ന ചില നടപടിക്രമങ്ങൾ സംഘപ്രചാരകനെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് മറന്നു. ജാമ്യം വിധിച്ചുകൊണ്ട് കോടതി പോലീസിനെ വിമർശിക്കുകയും ചെയ്തു. അറസ്റ്റ് വൈകിയാലും പഴുതടച്ച നടപടിയാകുമെന്നാണ് മന്ത്രി പറയാറ്. ഈ കേസിൽ പക്ഷേ, പണി പാളി. രാഷ്ട്രീയ എതിരാളികൾ കിട്ടിയ അവസരം നന്നായി മുതലാക്കുന്നു.
കാസർഗോട്ട് മയക്കുമരുന്നു കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണ് എന്നതാണ് അസ്വാസ്ഥ്യജനകമായ മറ്റൊരാരോപണം. ഇയാളോടൊപ്പം അറസ്റ്റിലായവരും സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നു വാർത്തയുണ്ട്. ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കാൻ ഒട്ടും വൈകരുത്. ഭരണകക്ഷിയുടെ ആളാണെങ്കിൽ പോലീസിൽനിന്നു സംരക്ഷണം കിട്ടും, മറ്റേതെങ്കിലും പ്രമുഖ കക്ഷിയുടെ ആളാണെങ്കിൽ അവർ നോക്കിക്കോളും എന്നൊക്കെ ക്രിമിനലുകൾക്ക് ആത്മവിശ്വാസമുണ്ടായാൽ വലിയ കാറ്റുകളെല്ലാം കടലിൽ മാത്രം വീശി അപ്രത്യക്ഷമാകും. നാടിനെ ക്രിമിനലുകളിൽനിന്നു മോചിപ്പിക്കുന്നതിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യപങ്കാണ്.
എപ്പോഴും പറയാറുള്ളതുപോലെ, രാഷ്ട്രീയ പാർട്ടികൾ ക്രിമിനൽ സംഘങ്ങളെ ആശ്രയിക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കുന്ന നടപടിയാണ്. ഇത് രാഷ്ട്രീയ ചർച്ചകൾക്കും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനും പകരം, ഗുണ്ടകളെ രാഷ്ട്രീയ ആയുധമാക്കാൻ ഇടയാക്കുന്നു. രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനമാണ് മറ്റന്നാൾ. കേരളത്തിൽ ഗുണ്ടകളെ ഒറ്റപ്പെടുത്തി നിഷ്കാസനം ചെയ്യുമെന്ന് ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരേ സ്വരത്തിൽ പ്രതിജ്ഞ ചെയ്യട്ടെ. അങ്ങനെ ഈ സ്വാതന്ത്ര്യദിനം അവിസ്മരണീയമാകട്ടെ. ക്രിമിനലിസത്തിൽനിന്ന് കേരളത്തെ സ്വതന്ത്രമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒപ്പമുണ്ടാകും, തീർച്ച.