Kerala
കോട്ടയം: മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്കും നേട്ടങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകിയില്ലെങ്കിൽ രാജ്യത്തെ യുവാക്കൾ 'പാറ്റകളെ' പിന്തുടരുന്ന അവസ്ഥയുണ്ടാകുമെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ദീപിക ദിനപത്രത്തിന്റെ 140-ാം വാർഷിക ആഘോഷങ്ങൾ കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നല്ല കാര്യങ്ങൾ മാധ്യമങ്ങൾ ശരിയായി റിപ്പോർട്ട് ചെയ്യണം. എങ്കിൽ മാത്രമേ യുവാക്കൾക്ക് കൃത്യമായ വിവരങ്ങളും ശരിയായ റോൾ മോഡലുകളും ലഭിക്കൂ. അല്ലാത്തപക്ഷം അവർക്ക് കാര്യങ്ങളിൽ താൽപര്യം നഷ്ടപ്പെടുകയും ഒടുവിൽ 'പാറ്റകളുടെ' പുറകെ പോവുകയും ചെയ്യും," ഉപരാഷ്ട്രപതി പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം വന്ന് വലിയ ചർച്ചയാകുന്ന ഇത്തരം കാര്യങ്ങൾക്ക് ആയുസുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് താൻ എതിരല്ലെന്ന് വ്യക്തമാക്കിയ ഉപരാഷ്ട്രപതി, വാർത്തകളിൽ സ്വന്തം അഭിപ്രായങ്ങൾ തിരുകിക്കയറ്റുന്ന മാധ്യമങ്ങളുടെ പ്രവണതയെ വിമർശിച്ചു. വാർത്തകൾ എപ്പോഴും വസ്തുതാപരമായിരിക്കണം, അഭിപ്രായങ്ങൾ എഡിറ്റോറിയൽ പേജുകളിലാണ് വരേണ്ടത്. വായനക്കാർ വാർത്തകളുടെ തലക്കെട്ടുകൾ മാത്രം കണ്ട് സ്വാധീനിക്കപ്പെടുന്ന കാലമാണിതെന്നും വ്യാജവാർത്തകളും ഡിജിറ്റൽ മാധ്യമങ്ങളുടെ വെല്ലുവിളികളും വർധിച്ചുവരികയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
NRI
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽപ്രാർഥനയ്ക്കിടെ കടുത്ത ചൂടിനെത്തുടർന്ന് കുഴഞ്ഞുവീണ വിശ്വാസിക്ക് സഹായവുമായി ലെയോ പതിനാലാമൻ മാർപാപ്പ നേരിട്ടെത്തി.
വത്തിക്കാനിലെ കടുത്ത സുരക്ഷാ പ്രോട്ടോക്കോളുകൾ പോലും മാറ്റിവച്ചാണ് മാർപാപ്പ വിശ്വാസിയുടെ അടുത്തേക്ക് ഓടിയെത്തിയത്. ബുധനാഴ്ച (മേയ് 27) റോമിൽ ഏകദേശം 30 ഡിഗ്രിയോളം ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്.
വാർഷിക പൊതുദർശനത്തിന് ശേഷം മാർപാപ്പയ്ക്ക് കൈകൊടുക്കാനായി കാത്തുനിന്ന ആയിരക്കണക്കിന് വിശ്വാസികളിൽ ഒരാളാണ് കടുത്ത ചൂട് താങ്ങാനാവാതെ പെട്ടെന്ന് ബോധരഹിതനായി വീണത്.
പ്രോട്ടോക്കോളുകൾ മാറ്റിവച്ച് മാർപാപ്പ
തന്റെ മുന്നിൽ ഒരു വിശ്വാസി പെട്ടെന്ന് നിലംപതിക്കുന്നത് കണ്ട മാർപാപ്പ, അദ്ദേഹത്തിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ എഴുന്നേൽപ്പിക്കാനും പ്രാഥമിക ശുശ്രൂഷ നൽകാനും മാർപാപ്പ നേതൃത്വം നൽകി.
വത്തിക്കാന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ ഈ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്ന മൊബൈൽ കാമറകളിൽ പകർത്തപ്പെടുകയും വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാവുകയും ചെയ്തു.
അതേസമയം, കുഴഞ്ഞുവീണ വ്യക്തിക്ക് വത്തിക്കാൻ മെഡിക്കൽ സംഘം ഉടൻ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
Movies
നടൻ അർജുൻ ദാസ് വിവാഹിതനാകാൻ ഒരുങ്ങുന്നു എന്നതാണ് സോഷ്യൽ മീഡിയായിൽ അടക്കം പ്രചരിക്കുന്ന വാർത്തകളിലൊന്ന്. താരം ഉടനെ വിവാഹിതനാകാൻ പോകുന്നുവെന്നും അടുത്ത ദിവസങ്ങളിൽ തന്നെ താരത്തിന്റെ വിവാഹനിശ്ചയമുണ്ടാവുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് താരത്തിന്റെ ടീം വ്യക്തമാക്കി.
വാർത്തയിൽ കഴമ്പില്ലെന്നാണ് അർജുൻ ദാസിന്റെ മാനേജർ എക്സിൽ കുറിച്ചത്. 'പ്രിയപ്പെട്ടവരേ, നടൻ അർജുൻ ദാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് മാധ്യമസുഹൃത്തുക്കൾ ഞങ്ങളെ ബന്ധപ്പെട്ട് വ്യക്തത വരുത്തണം' എന്നായിരുന്നു മാനേജരുടെ പോസ്റ്റ്.
കൈതി, മാസ്റ്റർ, വിക്രം, ഗുഡ് ബാഡ് അഗ്ലി, തെലുങ്ക് ചിത്രമായ ദേ കോൾ ഹിം ഒ.ജി. എന്നീ സൂപ്പർതാര ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് അർജുൻ.
Kerala
1914 ജൂലൈ 18 മുതൽ 1918 നവംബർ 11 വരെ നീണ്ട ഒന്നാം ലോകയുദ്ധം ദീപികയുടെ ഒന്നാം പേജുകളിലെ സവിസ്തര വാർത്തകളായിരുന്നു.
ഭയാനകമായ ലോകയുദ്ധസംഭവങ്ങൾ മലയാളികൾക്ക് വായിച്ചും കേട്ടും അറിയാനും പറയാനുമുള്ള വിരലിലെണ്ണാവുന്ന മാധ്യമങ്ങളിലൊന്നായിരുന്നു ദീപിക. ചൊവ്വ, വെള്ളി ദിവസങ്ങളിലായിരുന്നു പ്രസാധനം. റോയിട്ടർ അടക്കമുള്ള വിദേശ വാർത്താ ഏജൻസികളിൽനിന്നുള്ള ടെലിഗ്രാമായിരുന്നു മാന്നാനം ഓഫീസിൽ വാർത്തകളുടെ ഉറവിടം.
ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, ഇറ്റലി, അമേരിക്ക എന്നീ സഖ്യ ശക്തികൾ ഒരുവശത്തും ഓസ്ട്രിയ-ഹംഗറി, ജർമനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികൾ മറുവശത്തുമായി ഇരുപക്ഷവും നിലയുറപ്പിച്ചു.
യുദ്ധനീക്കങ്ങളും വൻകെടുതികളും വിവരിച്ചിരുന്നത് തെക്കൻ യുദ്ധം, പടിഞ്ഞാറെ യുദ്ധം, കിഴക്കൻ യുദ്ധം എന്നിങ്ങനെ ദിക്കുകൾ തിരിച്ചായിരുന്നു. വൈകി കിട്ടിയ വാർത്തകൾ എന്ന തലക്കെട്ടിലും യുദ്ധവാർത്തകൾ ഉൾപ്പെടുത്തിയിരുന്നു. വിമാനങ്ങളുടെ വിളയാട്ടം, ഉത്തരസാഗരത്തിൽ പടക്കപ്പലുകൾ, സൂയസ് തോട്ടിൽ തുർക്കികളുടെ ആക്രമണം എന്നിങ്ങനെപോകുന്നു തലക്കെട്ടുകൾ.
പി.കെ. മധുസൂദനൻ എഴുതിയ "യുദ്ധസങ്കടം തുള്ളൽപ്പാട്ടും' വാർത്താപേജിൽ ഇടംപിടിച്ചു. യുദ്ധവൃത്താന്ത ശകലങ്ങൾ എന്ന കോളത്തിൽ "സ്വിറ്റ്സർലണ്ടിന്റെ അപകടം' എന്ന വാർത്ത ഇങ്ങനെ: "യുദ്ധത്തിൽ ഒരു ഭാഗത്തും ചേരാതെ വാസ്തവത്തിൽ നിഷ്പക്ഷ നിലയെ വല്ല രാജ്യക്കാരും പാലിക്കുന്നുണ്ടെങ്കിൽ, അതു സ്വിറ്റ്സർലണ്ടുകാരാണെന്നുള്ളതു നിരാക്ഷേപമായ സംഗതിയാണ്. എന്നാൽ ഈ യുദ്ധത്തിൽ ജർമൻകാർ വിജയികളാകുന്നപക്ഷം സ്വിറ്റ്സർലണ്ടുകാർക്കു സാരമായ പല അപകടങ്ങളും നേരിടാനിടയുണ്ടെന്നു ഫ്രാൻസിലെ മാറ്റിൻ എന്ന പത്രം സകാരണം പ്രസ്താവിച്ചിരിക്കുന്നു.'
90 ലക്ഷം പട്ടാളക്കാർക്കും 70 ലക്ഷം സാധാരണക്കാർക്കും നാലു വർഷം നീണ്ട യുദ്ധത്തിൽ ജീവൻ നഷ്ടമായി. 1918 നവംബർ 15ലെ പത്രത്തിലാണ് യുദ്ധം അവസാനിച്ച വാർത്ത പ്രസിദ്ധീകരിച്ചത്. അതിൽ പറയുന്നു: "യുദ്ധം നിറുത്തിവയ്ക്കുന്നതിനുള്ള തത്കാല ഉടന്പടിയെപ്പറ്റി പര്യാലോചിക്കുന്നതിനു ഫ്രാൻസിൽ എത്തിയിരിക്കുന്ന ജർമൻ പ്രതിനിധികൾ, സങ്കലിതരുടെ വ്യവസ്ഥ അനുസരിച്ചുള്ള ഉടന്പടിക്ക് ഈ നവംബർ 11ന് അതായത് ഇക്കഴിഞ്ഞ തിങ്കളാഴ്ച 5 മണിക്കു ഒപ്പുവച്ചതുകൊണ്ടു പകൽ 11 മണിക്ക് എല്ലാ രംഗങ്ങളിലും യുദ്ധം നിറുത്തിവച്ചിരിക്കുന്നു. ഈ യുദ്ധത്തിന് കാരണഭൂതനായ കൈസർ ചക്രവർത്തി ലോകത്തിൽനിന്നും തിരോധാനം ചെയ്തു.’
Kerala
ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള രാഷ്ട്രീയ ചർച്ചകൾക്കായി ദേശീയ തലസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവേശകരമായ സ്വീകരണം. കേരള ഹൗസിൽ ജെൻസി വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സതീശനെ വരവേറ്റത്.
ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിയ വി.ഡി. സതീശനെ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. വിദ്യാർത്ഥികൾ അദ്ദേഹത്തെ തോളിലേറ്റിയാണ് കേരള ഹൗസിലേക്ക് ആനയിച്ചത്. "കേരളം യുഡിഎഫ് തൂക്കി" എന്നെഴുതിയ കേക്ക് മുറിച്ചും "കണ്ണേ കരളേ വിഡിഎസ്സേ" എന്ന മുദ്രാവാക്യം വിളിച്ചും അവർ വിജയാഘോഷം പങ്കിട്ടു.
സംസ്ഥാനത്താകെ സതീശന് അനുകൂലമായ വികാരമാണുള്ളതെന്ന് പ്രവർത്തകർ അവകാശപ്പെട്ടു. അതേസമയം, മുഖ്യമന്ത്രിയെ കണ്ടെത്താൻ എഐസിസി നിയോഗിച്ച നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു
മുഖ്യമന്ത്രി പദത്തിനായി വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള പോരാട്ടം മുറുകുന്നതോടെ ഹൈക്കമാൻഡ് ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് കേരളം. വരും മണിക്കൂറുകളിൽ ഡൽഹിയിൽ കൂടുതൽ നിർണായക കൂടിക്കാഴ്ചകൾ നടക്കും.
Movies
ചുവന്ന റോസാപുഷ്പം നീട്ടാതെ, അകമേ നിറയുന്ന സ്നേഹത്തിന്റെ മാധുര്യം ഒരു വാക്കു കൊണ്ട് പോലും തൊട്ടു നൽകാതെ പ്രണയത്തിന്റെ ഉദാത്തമായ അനുഭൂതി പകരുന്ന ഒരു ഗാനമുണ്ട്... അതെ, അതു തന്നെ. ‘ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ ഒരുവേള നിൻ നേർക്ക് നീട്ടിയില്ല...'
പ്രശസ്ത കവി പ്രഭാവർമ രചിച്ച്, അനുഗൃഹീത ഗായകൻ ഉണ്ണിമേനോൻ സംഗീതം നൽകി പാടിയ, സ്ഥിതി എന്ന സിനിമയിലെ മനോഹരമായ ഗാനം. 2003 ൽ പുറത്തിറങ്ങിയ ആർ. ശരത്തിന്റെ ‘സ്ഥിതി'യിലെ ഈ ഗാനരംഗത്ത് അഭിനയിക്കുന്നതും ഉണ്ണിമേനോൻ തന്നെയാണ്.
ഭൂമിയിൽ പ്രണയം ഉണർന്ന കാലം മുതൽ നിലനിൽക്കുന്ന സങ്കൽപ്പങ്ങൾക്കുനേരെ എതിർദിശയിലാണ് ‘ശ്രീ 'രാഗവും മധ്യമാവതിരാഗവും കലരുന്ന ഈ ഗാനം ഒഴുകുന്നത്! അതായത് പ്രണയത്തിന്റെ ഒരു അടയാളവും പുറമേയ്ക്കു കാട്ടാതെയുള്ള പ്രണയം. ഇവിടെ കാമുകന്റെ അന്തരാത്മാവിലെ പ്രേമം, പ്രണയിനി തിരിച്ചറിയുന്നു എന്നത് പ്രണയ സാക്ഷാത്കാരത്തിന്റെ വേറിട്ട ചാരുതയാവുന്നു. ‘എങ്കിലും നീയറിഞ്ഞു.. എൻ നിനവെന്നും നിൻ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ്...' പ്രണയത്തിന്റെ ഏറ്റവും ലോലമായ തന്ത്രിയിൽ ഇങ്ങനെ വിരൽ തൊട്ട് എഴുതിയതുകൊണ്ടുതന്നെ നീണ്ട 23 വർഷങ്ങൾക്കുശേഷവും ഗാനത്തിന് ചെമ്പനീർ പൂവിന്റെ അതേ സുഗന്ധം!
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഇടപാടുകൾ റദ്ദാക്കിക്കൊണ്ട് ലാൻഡ് ബോർഡ് ഉത്തരവിറക്കി. പ്ലാന്റേഷൻ ഭൂമിയിൽ അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയെന്നും ഭൂ നിയമങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. 1964ന് ശേഷമുള്ള എല്ലാ ഭൂമി കൈമാറ്റങ്ങളും ലാൻഡ് ബോർഡ് റദ്ദാക്കി. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്.
പ്ലാന്റേഷൻ ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഭൂമിയിൽ യാതൊരുവിധ മുൻകൂർ അനുമതിയും കൂടാതെയാണ് ദന്തൽ കോളേജ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിർമിച്ചത്. ഇത് കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതോടെ കോളേജ് ഉടമ ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഈ ഭൂമിയിലുണ്ടായിരുന്ന നിയമപരമായ അവകാശം പൂർണമായും ഇല്ലാതായി. താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ് വന്നതോടെ മിച്ചഭൂമിയായി കണക്കാക്കി ഇത് സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടൊപ്പം അധിക്ഷേപകരമായ അടിക്കുറിപ്പ് ചേർത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച 19-കാരനെതിരെ പോലീസ് കേസെടുത്തു. 'പ്രിയദർശിനി ഓലായിക്കര' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് 'സ്വർണ്ണക്കള്ളൻ' എന്ന അടിക്കുറിപ്പ് നൽകി പ്രചരിപ്പിച്ചതിനാണ് നടപടി.
കണ്ണൂർ സൈബർ പോലീസാണ് 19 വയസ്സുകാരനായ അനുനന്ദിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനഃപൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. പിണറായി സ്വദേശിയായ സുധീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
പ്രസ്തുത പോസ്റ്റ് പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്നും ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രതി ശ്രമിച്ചതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ വാനമ്പാടി ആശാ ഭോസ്ലേയ്ക്ക് (92) രാജ്യം കണ്ണീരോടെ വിടചൊല്ലി. മുംബൈയിലെ ശിവാജി പാർക്ക് ശ്മശാനത്തിൽ ഇന്ന് വൈകുന്നേരം നാല് മണിയോടെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം.
ദേശീയ പതാക പുതപ്പിച്ച ഭൗതികശരീരം വിലാപയാത്രയായി ശിവാജി പാർക്കിൽ എത്തിച്ചു. മഹാരാഷ്ട്ര പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം മകൻ ആനന്ദ് ഭോസ്ലേ ചിതയ്ക്ക് തീ കൊളുത്തി. ലോവർ പരേലിലെ 'കാസ ഗ്രാൻഡെ' വസതിയിൽ രാവിലെ മുതൽ തന്നെ ആയിരക്കണക്കിന് ആരാധകരും പ്രമുഖരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സച്ചിൻ ടെണ്ടുൽക്കർ, എ.ആർ റഹ്മാൻ, അമീർ ഖാൻ, രൺവീർ സിംഗ്, ജാക്കി ഷ്രോഫ് തുടങ്ങി രാഷ്ട്രീയ-സിനിമ-കായിക മേഖലയിലെ പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. എട്ട് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ 12,000-ലധികം പാട്ടുകൾ പാടിയ ആശാ ഭോസ്ലേ, വൈവിധ്യമാർന്ന ശൈലികളിലൂടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് പ്രിയങ്കരിയായിരുന്നു.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. നിതിൻ രാജിന്റെ മരണത്തിൽ വലിയ ദുരൂഹതകളുണ്ടെന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
അധ്യാപകരിൽ നിന്ന് ജാതിയുടെയും നിറത്തിന്റെയും പേരിൽ നിതിൻ നേരിട്ട മാനസിക പീഡനങ്ങൾ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത്തരം പ്രവണതകൾ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളജിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം സ്വദേശിയായ നിതിന്റെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരാണെന്നും അവർക്ക് നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും വേണുഗോപാൽ വ്യക്തമാക്കി.
International
ടെഹ്റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വിദേശ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ ഭരണകൂടം ആലോചിക്കുന്നു. ഇറാന്റെ ഔദ്യോഗിക കറൻസിയായ റിയാലിൽ തന്നെ ഈ തുക ഈടാക്കാനാണ് നീക്കമെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്ത് വിതരണം ചെയ്യുന്ന എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. ഇവിടെ നിയന്ത്രണം കടുപ്പിക്കുന്നത് ആഗോള എണ്ണ വിപണിയെയും കപ്പൽ ഗതാഗതത്തെയും കാര്യമായി ബാധിക്കും. അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിൽ ഇറേനിയൻ കറൻസിയുടെ മൂല്യം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ടോൾ റിയാലിൽ തന്നെ വാങ്ങാൻ തീരുമാനിക്കുന്നത്. മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും, പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധങ്ങൾക്ക് മറുപടിയായുമാണ് ഇറാന്റെ ഈ നീക്കത്തെ നിരീക്ഷകർ കാണുന്നത്.
കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പാതയുടെ അറ്റകുറ്റപ്പണികൾക്കുമായി ഈ തുക വിനിയോഗിക്കുമെന്നാണ് ഇറാന്റെ വാദം. എന്നാൽ, അന്താരാഷ്ട്ര കപ്പൽ ഗതാഗത നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നത് ആഗോള തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കാം.
International
ടെൽ അവീവ്: ഇറാനുമായി അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇസ്രയേൽ. ചർച്ചകളുടെ അവസാന ഘട്ടം വരെ സുപ്രധാന വിവരങ്ങൾ അമേരിക്ക തങ്ങളിൽ നിന്ന് മറച്ചുവെച്ചെന്ന് ഇസ്രയേൽ ഉന്നത വൃത്തങ്ങൾ ആരോപിച്ചു.
ഇറാനുമായി ഇത്തരമൊരു ധാരണയിലെത്തുന്ന വിവരം അമേരിക്കൻ ഭരണകൂടം ഇസ്രയേലിനെ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. കരാർ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ഇസ്രയേലിന് ഇതിനെക്കുറിച്ച് സൂചന ലഭിച്ചത്.
മേഖലയിലെ തങ്ങളുടെ സുരക്ഷാ താത്പര്യങ്ങൾ പരിഗണിക്കാതെയാണ് ട്രംപ് ഭരണകൂടം ഇറാനുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന നിലപാടിലാണ് ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായി വെടിനിർത്തൽ ഉണ്ടായെങ്കിലും ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കെതിരായ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിലേക്ക് ഇറാനെ നയിച്ചത്.
International
ഫ്ലോറിഡ: ചന്ദ്രനെ വലംവെച്ചുകൊണ്ടിരിക്കുന്ന ആർട്ടെമിസ് 2 ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശത്ത് നിന്ന് പൂർണ സൂര്യഗ്രഹണം ദർശിച്ചു. ഭൂമിയിൽ പലയിടങ്ങളിലും ദൃശ്യമാകുന്ന ഈ പ്രതിഭാസം, ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് കാണാൻ കഴിഞ്ഞത് ദൗത്യത്തിലെ ഏറ്റവും അപൂർവ നിമിഷങ്ങളിലൊന്നായി മാറി. ഓറിയോൺ പേടകത്തിലിരുന്നാണ് സഞ്ചാരികൾ ഈ ദൃശ്യം പകർത്തിയത്.
ഭൂമിയിൽ നിന്ന് ഗ്രഹണം കാണുമ്പോൾ ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നതായാണ് അനുഭവപ്പെടുക. എന്നാൽ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ, ഭൂമിയുടെ ഉപരിതലത്തിലൂടെ ചന്ദ്രന്റെ നിഴൽ അതിവേഗത്തിൽ നീങ്ങുന്ന കാഴ്ചയാണ് സഞ്ചാരികൾക്ക് കാണാൻ സാധിച്ചത്. ഭൂമിക്ക് മുകളിലൂടെ ഒരു വലിയ കറുത്ത നിഴൽ പടരുന്നതുപോലെയാണ് ഈ ദൃശ്യം. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് വെറും 4,067 മൈൽ മാത്രം അകലെയാണ് ഇപ്പോൾ പേടകം സഞ്ചരിക്കുന്നത്. ഈ സമയത്താണ് ഗ്രഹണവും ദൃശ്യമായത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘം ചന്ദ്രന്റെ മറുവശത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തുടരുകയാണ്.
ചന്ദ്രനെ വലംവെച്ച ശേഷമുള്ള മടക്കയാത്രയിൽ ഏർപ്പെട്ടിരിക്കുന്ന പേടകം വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഭൂമിയിൽ തിരിച്ചെത്തും. പസഫിക് സമുദ്രത്തിലാണ് പേടകം ഇറങ്ങുക. ബഹിരാകാശത്ത് നിന്നുള്ള ഈ ഗ്രഹണ ദൃശ്യങ്ങൾ വരും ദിവസങ്ങളിൽ നാസ പുറത്തുവിടും.
Kerala
തൃശൂർ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഇളയ സഹോദരന്റെ ഇരുകാലുകളും തല്ലിയൊടിച്ച് ജേഷ്ഠ സഹോദരൻ. കുന്നംകുളം തെക്കേപുറം പനക്കൽപറമ്പിൽ വീട്ടിൽ ബിനേഷിന്റെ (42) കാലാണ് ജേഷ്ഠൻ ബിനു (45) മരമുട്ടികൊണ്ട് തല്ലിയൊടിച്ചത്.
ആക്രമണത്തിൽ മുട്ടിനു താഴെ കാലുകൾ വേർപ്പെട്ട നിലയിൽ ഗുരുതരമായി പരിക്കേറ്റ ബിനേഷി (42) നെയും ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ മർദനമേറ്റ അമ്മ ചന്ദ്ര (63) യെയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മക്ക് അഞ്ച് തുന്നലുകളുണ്ട്.
കുടുംബ വീടിനോട് ചേർന്നുള്ള വീട്ടിലെ വിവാഹത്തിൽ പങ്കെടുക്കാനാണ് ബിനേഷ് വന്നത്. രാത്രി വൈകിയതു കാരണം തിരിച്ചു പോകാൻ കഴിഞ്ഞില്ല. തുടർന്നാണ് തറവാട്ടിൽ കിടന്നുറങ്ങിയത്. അമ്മയും ബിനുവുമാണ് തറവാട് വീട്ടിൽ താമസം. ബിനുവിന്റെ ഭാര്യ പിണങ്ങി മകനുമൊത്ത് ഭാര്യവീട്ടിലാണ് താമസം. വിവാഹിതനായ ബിനീഷ് ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്. ഇളയ സഹോദരൻ തറവാട് വീട്ടിൽ കിടന്നുറങ്ങിയതിനാണ് ജേഷ്ഠ സഹോദരന്റെ ക്രൂര ആക്രമണം. കുന്നംകുളം പോലീസ് കേസെടുത്തു.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. വടക്കന്തറയിൽ സ്ഥാനാർത്ഥി പര്യടനം നടത്തുന്നതിനിടെയാണ് ഒരു സംഘം ബിജെപി പ്രവർത്തകർ പിഷാരടിയെ തടഞ്ഞുവെച്ചത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കന്തറയിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞത്. ഇത് മണ്ഡലത്തിലെ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വലിയ വാക്കുതർക്കത്തിന് കാരണമായി. ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പ്രചാരണം പൂർത്തിയാക്കാൻ കഴിയാതെ രമേശ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു.
National
ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷാവസ്ഥ പരിഹരിക്കാനും സമാധാന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി.
വിവിധ സമുദായങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനും ക്രമസമാധാനം പൂർവ്വസ്ഥിതിയിലാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ അമിത് ഷാ മുഖ്യമന്ത്രിക്ക് നൽകി. സമാധാന ചർച്ചകൾ ത്വരിതപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. മണിപ്പൂരിനായി പ്രത്യേകമായി ഒരു 'മഹിളാ ഇന്ത്യ റിസർവ് ബറ്റാലിയൻ' സ്ഥാപിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു.
മുൻപ് എൻ. ബിരേൻ സിങ്ങിനെ മാറ്റി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നെങ്കിലും, പിന്നീട് അനുനയ നീക്കത്തിന്റെ ഭാഗമായാണ് യുംനാം ഖേംചന്ദിനെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയമിച്ചത്. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയെ ഉപമുഖ്യമന്ത്രിയാക്കിയും സർക്കാർ വിശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ചിരുന്നു.
Kerala
തൊടുപുഴ: കെഎസ്യു സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത അവാസ്തവമാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.ഇടുക്കി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ തന്റെ പേര് ഉള്‍പ്പെട്ടിരുന്നു.
സീറ്റ് ലഭിക്കാത്തതില്‍ പരിഭവമില്ല. സംഘടനയില്‍ ഉറച്ചുനില്‍ക്കുമെന്നും യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ചുമതലയില്‍നിന്നു രാജി നല്‍കിയിട്ടില്ലെന്ന് ഫേസ് ബുക്കിലും അദ്ദേഹം കുറിച്ചു.
SUNDAY DEEPIKA
സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന എഴുപതുകളിൽ, എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ആണവയുദ്ധത്തെപ്പറ്റിയുള്ള ഭീതി ജനങ്ങളെയെന്നപോലെ ഭരണകർത്താക്കളെയും ഗ്രസിച്ചുതുടങ്ങിയ നാളുകളിൽ, അമേരിക്ക വികസിപ്പിച്ചെടുത്ത ഏറെയൊന്നും അറിയപ്പെടാത്ത ഒരു വിമാനം പശ്ചിമേഷ്യാ യുദ്ധത്തിന് ഒരു മാസംമുമ്പ് ജനുവരിയിലും പിന്നെ യുദ്ധം തുടങ്ങിയശേഷം ഈ മാസവും അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് അമേരിക്കയിലും പുറത്തുമുള്ള പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
ആണവവിസ്ഫോടനം പോലെയുള്ള വൻദുരന്തമുണ്ടായി ഭരണകർത്താക്കളും ഉദ്യോഗസ്ഥരുമെല്ലാം ഇല്ലാതായാലും ഭരണത്തുടർച്ച നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡൂംസ്ഡേ വിമാനം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന, നാഷനൽ എയർബോൺ ഓപ്പറേഷൻസ് സെന്റർ (എൻഎഒസി) എന്ന ബോയിംഗ് ഇ-4ബി "നൈറ്റ് വാച്ച്’ വിമാനം എഴുപതുകളുടെ ആദ്യം നിർമിച്ചത്.
ആണവയുദ്ധം, വൻപ്രകൃതി ദുരന്തം തുടങ്ങിയവയെപ്പറ്റി മുന്നറിയിപ്പു കിട്ടുമ്പോൾതന്നെ അമേരിക്കൻ പ്രസഡന്റ്്, പ്രതിരോധ സെക്രട്ടറി, സേനാ മേധാവികൾ എന്നിവർ കയറുന്ന ഈ വിമാനം അമേരിക്കൻ സർക്കാരിനെ ആകാശത്ത് സുരക്ഷിതമായി നിലനിർത്തും എന്നതായിരുന്നു ആശയം. എഴുപതുകളിലെ ബോയിംഗിന്റെ ഏറ്റവും വലുതും ആധുനികവുമായ ബോയിംഗ്് 747-200 വിമാനത്തിന് അകത്തും പുറത്തും മാറ്റങ്ങൾ ഏറെ വരുത്തിയാണ് ലോകാന്ത്യദിന, അല്ലെങ്കിൽ സർവനാശദിന വിമാനമാക്കിയെടുത്തത്.
വിമാനത്തിലെ എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും വയറിംഗും ഏവിയോണിക്സും ആണവവിസ്ഫോടനത്തിൽനിന്നുണ്ടാകുന്ന വൈദ്യുത കാന്തിക സ്പന്ദനങ്ങളെ പ്രതിരോധിക്കാൻ കഴിയുന്നവയാക്കി. അണു, താപ വികിരണത്തിൽനിന്ന് യാത്രക്കാരെ സുരക്ഷിതരാക്കാനായി വിമാനത്തിന് പ്രത്യേക പുറംചട്ട നിർമിച്ച് അണിയിച്ചു.
വിമാനത്തിന്റെ വേഗം, ഉയരം, അന്തരീക്ഷമർദം തുടങ്ങിയവയുടെ ഡിജിറ്റൽ ഡിസ്പ്ലേകൾ കോക്പിറ്റിൽനിന്ന് പൂർണമായി ഒഴിവാക്കി. ലോകമെങ്ങുമുള്ള അമേരിക്കൻ സേനാതാവളങ്ങളുമായി ആശയവിനിമയം നടത്താൻ, വിമാനത്തിന്റെ മുകളിൽ, കോക്പിറ്റിനു തൊട്ടുപിന്നിലായി, കാഴ്ചയ്ക്ക് ഒരു മകുടംപോലെ തോന്നിക്കുന്ന അഡ്വാൻസ്ഡ് എക്സ്ട്രീംലി ഹൈ ഫ്രീക്വൻസി (എഇഎച്ച്എഫ്) ഉപഗ്രഹ ആന്റിന സ്ഥാപിച്ചു.
താഴെ, ഭൂമിയിലെ സമുദ്രത്തിൽ സഞ്ചരിക്കുന്ന സേനാ മുങ്ങിക്കപ്പലുകളുമായി ബന്ധപ്പെടാനുള്ള, വിഎൽഎഫ് (വെരി ലോ ഫ്രീക്വൻസി) ആന്റിനയാണ് മറ്റൊരു സവിശേഷത. അഞ്ചു മൈൽ (ഏകദേശം എട്ടു കിലോമീറ്റർ) നീളമുള്ള ഒരു കേബിളാണ് ഈ ആന്റിന. വിമാനത്തിനുള്ളിൽ ഒരു വീപ്പയിൽ ചുരുട്ടിവച്ചിരിക്കുന്ന ആന്റിന, അടിയന്തര സാഹചര്യത്തിൽ വിമാനത്തിനു പുറത്തേക്ക് അഴിച്ചുവിടും. എട്ടു കിലോമീറ്ററിലും ഉയരത്തിൽ പറക്കുന്ന വിമാനത്തിൽനിന്ന് നേരെ താഴേക്കു ലംബമായി കിടക്കുന്ന ഇത് ഉപയോഗം കഴിഞ്ഞാൽ തിരികെ വലിച്ചെടുക്കുകയും ചെയ്യും.
ഒരു തവണ ഇന്ധനംനിറച്ചാൽ തുടർച്ചയായി 12 മണിക്കൂർ പറക്കാൻ കഴിയുന്ന ഡൂംസ്ഡേ വിമാനത്തിന് ആകാശത്തുവച്ച് ടാങ്കർ വിമാനങ്ങളിൽനിന്ന് ഇന്ധനം സ്വീകരിച്ച് ദിവസങ്ങളോളം മേലെതന്നെ നിൽക്കാനാവും. 112 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനത്തിൽ കമാൻഡ് സെന്റർ, കോൺഫറൻസ് മുറി, ബ്രീഫിംഗ് മുറി, ഓപ്പറേഷൻസ് ടീം വർക്ക് ഏരിയ, കമ്യൂണിക്കേഷൻസ് ഹബ്, വിശ്രമത്തിനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. അണുവികരണത്തെ പ്രതിരോധിക്കാൻ, മിക്കവാറും ജനലുകളെല്ലാം എടുത്തുമാറ്റി അടച്ചുറപ്പിച്ച നിലയിലാണ് വിമാനം.
മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനവുമുള്ള ഈ വിമാനത്തെ "പറക്കുന്ന പെന്റഗൺ' എന്നും വിളിക്കാറുണ്ട്.
1973-75ൽ ഇ-4എ എന്ന പേരിൽ നിർമിച്ച വിമാനങ്ങൾ 1980-85ൽ നവീകരിച്ച് ഇ-45 എന്ന് പേരുമാറ്റിയിരുന്നു. രഹസ്യാത്മകതയും ദുരൂഹതയുമൊക്കെ ചൂഴ്ന്നു നിൽക്കുന്നുണ്ടെങ്കിലും ഈ വിമാനങ്ങളുടെ പേരും നാളുമൊക്കെ നെറ്റിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ വിമാനട്രാക്കിംഗ് സൈറ്റുകളിൽ ട്രാക്കു ചെയ്യാനും കഴിയും (ട്രാൻസ്പോണ്ടർ ഓൺ ചെയ്താണ് പറക്കുന്നതെങ്കിൽ).
ആ വിമാനങ്ങളുടെ റജിസ്ട്രേഷൻ നമ്പറുകൾ ഇതാണ്: 73-1676, 73-1677, 74-0787, 75-0125. നാല് വിമാനങ്ങളിൽ ഒരെണ്ണമെങ്കിലും സർവസന്നാഹങ്ങളുമായി നിമിഷങ്ങൾക്കുള്ളിൽ പറന്നുയരാൻ 24 മണിക്കൂറും തയാറാക്കി നിർത്തണെന്നാണ് ചട്ടം.
അമേരിക്കൻ പ്രസിഡന്റ് രാജ്യത്തിനു പുറത്തേക്കു പറക്കുമ്പോൾ, എയർഫോഴ്സ്1 വിമാനത്തെ ഡൂംസ്ഡേ വിമാനം അനുഗമിക്കാറുണ്ട്. പ്രസിഡന്റ് രാജ്യത്തിനു പുറത്തായിരിക്കുമ്പോഴാണ് അന്ത്യദിനം വരുന്നതെങ്കിലോ എന്ന മുൻകരുതൽ. പ്രസിഡന്റിന്റെ വിമാനം അദൃശ്യമായി പറക്കുമ്പോൾ ഈ കമാൻഡ് സെന്റർ എപ്പോഴും ട്രാൻസ്പോണ്ടർ ഓണാക്കിത്തന്നെയാണ് പിന്നാലെ സഞ്ചരിക്കുക.
പശ്ചിമേഷ്യയിൽ യുദ്ധം ആസന്നമാണ് എന്ന ധാരണ നാൾക്കുനാൾ ശക്തിപ്പെട്ടുകൊണ്ടിരുന്ന ജനുവരിയിലും യുദ്ധം ആരംഭിച്ചതിനു ശേഷം മാർച്ചിലും അമേരിക്കയിൽ പല ഭാഗത്തും ഡൂംസ്ഡേ വിമാനം പ്രത്യക്ഷമായിരുന്നു.
ജനുവരി ആറിന് നബ്രാസ്കയിലെ ഓഫെറ്റ് വ്യോമസേനാ താവളത്തിൽനിന്ന് പുറപ്പെട്ട് വാഷിംഗ്ടണു സമീപമുള്ള ജോയിന്റ്് ബേസ് ആൻഡ്രൂസിൽ ഇറങ്ങുന്നതായി കണ്ട വിമാനം എട്ടാം തീയതി വാഷിംഗ്ടണു മീതേ പറക്കുന്നതായും കണ്ടു. ഒന്‍പതിന് ലൊസ് ആഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി.
മാർച്ച് എട്ടിന് കലഫോണിയയിലെ ഫ്രെസ്നൗ യോസെമറ്റി രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിമാനം ദൃശ്യമായത് ഏറെ റിപ്പോർട്ട് ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്തതിനു കാരണം ഒൻപതു ദിവസം മുമ്പ് ആരംഭിച്ച യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധംതന്നെയായിരുന്നു. എങ്കിലും പശ്ചിമേഷ്യാ യുദ്ധവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഈ പറക്കലുകൾക്ക് ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരിശീലന, അറ്റകുറ്റപ്പണി പറക്കലുകളാകാനാണ് സാധ്യത.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകള്‍ അവധാനതയോടെ കൊടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച മാധ്യമ മേധാവികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വസ്തുതകളിൽ അതിശയോക്തി കലർത്തുന്നത് പല രീതിയിൽ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും ബാധിക്കും. ഔദ്യോഗിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കുടുംബങ്ങൾക്കും ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉള്ള എന്തെങ്കിലും ബന്ധമുണ്ട്. അവിടുത്തെ സംഘർഷവാർത്തകൾ നാട്ടിലുള്ള കുടുംബങ്ങളിൽ ഭയം, ആശങ്ക എന്നിവ വർധിപ്പിക്കും. അതുകൊണ്ട് സംഘർഷവുമായി ബന്ധപ്പെട്ട ഓരോ വാർത്തയും വളരെ ഗൗരവത്തിലും അവധാനതയിലും കൊടുക്കേണ്ടതാണ്. ദൃശ്യ-അച്ചടി- ഓണ്‍ലൈന്‍ മാധ്യമങ്ങൾ അത്യന്തം ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
NRI
വാഷിംഗ്ടൻ ഡിസി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (ഫിയക്കോണ) അഡ്വക്കസി ഡയറക്ടർ സ്റ്റാൻലി ജോർജ് യുഎസ് കോൺഗ്രസ്മാൻ ഗ്ലെൻ തോംപ്സൺ അധ്യക്ഷനായ യുഎസ് നിയമനിർമാതാക്കളുമായി ചർച്ച നടത്തി.
ഇന്ത്യയിൽ മതസ്വാതന്ത്ര്യ ലംഘനങ്ങൾ വർധിച്ചുവരുന്നതിനെക്കുറിച്ച് യുഎസ് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റും മിഷനറിയുമായ സ്റ്റാൻലി ജോർജ് വിശദീകരിച്ചു. കഴിഞ്ഞ വർഷങ്ങളിലായി ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അക്രമ സംഭവങ്ങളുടെ വർധനവിലേക്കാണ് അദ്ദേഹം ശ്രദ്ധ ക്ഷണിച്ചത്.
പ്രത്യേകിച്ച് മിഷനറിമാരും സുവിശേഷപ്രഘോഷകരുമായ ഇന്ത്യൻ ക്രിസ്ത്യാനികൾ കൂടുതൽ ഉപദ്രവത്തിനും ഭീഷണിപ്പെടുത്തലിനും ശാരീരിക ആക്രമണങ്ങൾക്കും ഇരയാകുന്ന സാഹചര്യം അദ്ദേഹം വിശദീകരിച്ചു.
ക്രിസ്ത്യൻ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വർധിച്ചുവരുന്ന അക്രമങ്ങൾ, വിവേചനപരമായ നടപടികൾ, നിയമപരമായ നിയന്ത്രണങ്ങൾ എന്നിവയ്ക്ക് യുഎസ് കോൺഗ്രസ് അടിയന്തിരമായി ശ്രദ്ധ നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ ദുർബലപ്പെടുത്തുന്ന സാമൂഹിക ബഹിഷ്കരണം, ശാരീരിക അക്രമം, നിയമപരമായ വെല്ലുവിളികൾ എന്നിവ ഉൾപ്പെടെ ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹങ്ങൾ ശക്തമായ പീഡനം നേരിടുന്ന ഈ നിർണായക ഘട്ടത്തിലാണ് ഈ ഇടപെടൽ നടന്നത്.
ഇന്ത്യയിലെ എല്ലാ മതസമൂഹങ്ങൾക്കും നീതി, മതസ്വാതന്ത്ര്യം, ഭരണഘടനാപരമായ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി ഫിയക്കോണ സിൽവർ ജൂബിലി വർഷത്തിൽ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും പീഡനം നേരിടുന്നവരോടൊപ്പം അന്താരാഷ്ട്ര സമൂഹം ഐക്യദാർഢ്യത്തോടെ നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 25-ാമത് വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ തുടക്കം.
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് പ്രമേയ വിഷയം. കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി ന്യൂയോർക്ക് ആൽബനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ കോൺഫറൻസ് ടീം സന്ദർശനം നടത്തി.
കോൺഫറൻസ് കോഓർഡിനേറ്റർ സെന്റ് പോൾസ് ദേവാലയ വികാരി ഫാ. അലക്സ് കെ. ജോയ് ടീമിനെ സ്വാഗതം ചെയ്തുകൊണ്ട് അവരുടെ സമർപ്പണബോധത്തെ പ്രകീർത്തിച്ചു സംസാരിക്കുകയും ഇടവകയിലെ വിശ്വാസികളോട് കോൺഫറൻസിന് പരിപൂർണ പിന്തുണ നൽകി വൻ വിജയമാക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ട്രഷറർ ജോൺ താമരവേലിൽ മുൻ വർഷങ്ങളിലെ ശക്തമായ യുവജന പങ്കാളിത്തം എടുത്തു പറയുകയും ഈ വർഷം പ്രത്യേകിച്ച് യുവജനങ്ങൾക്കായി രജിസ്ട്രേഷൻ ഫീസ് കുറച്ചത് ചൂണ്ടി കാണിക്കുകയും ചെയ്തു.
Movies
മലയാളസിനിമയുടെ അഭിരുചികൾ മാറിയെങ്കിലും ശ്രീനിവാസന്റെ സിനിമകൾ ആസ്വദിക്കുന്നതിൽ മലയാളികൾക്ക് മടുപ്പുണ്ടായിട്ടില്ല. കാരണം ശ്രീനി എഴുതുന്നതെല്ലാം അത്രമേൽ ചിരിക്കാനും ചിന്തിക്കാനുമുള്ളതായിരുന്നു. അത് അഭിനയത്തിലൂടെയും തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും മാറ്റമില്ലാതെ കൃത്യമായ അളവോടെ ചേരുവകൾ ചേർത്ത് ശ്രീനി മലയാളത്തിനായി നൽകി.
ശ്രീനിവാസൻ അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെ ആയിരുന്നില്ല, മറിച്ച് എല്ലാ കാലഘട്ടത്തെയും ശ്രീനി വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചു. കാലാതീതമായി മനസിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളും കഥകളും സന്ദേശങ്ങളും പല സിനിമകളിലൂടെയും നൽകി.
Editorial
പറഞ്ഞുവരുന്പോൾ ജീവിതം വികസിതഭാരതത്തിലാണ്. പക്ഷേ, കീറക്കടലാസിന്റെ വിലപോലുമില്ലാത്ത ടിക്കറ്റുമായി വിമാനത്താവളത്തിലിരിക്കുന്നവരും ആയുസിന്റെ ബലംകൊണ്ടുമാത്രം ഹൈവേ യാത്ര പൂർത്തിയാക്കുന്നവരുമൊക്കെ ഓർമിപ്പിക്കുന്നത് കാളവണ്ടിയുഗത്തിന്റെ കെടുകാര്യസ്ഥതയാണ്.
ദിവസങ്ങൾക്കും മാസങ്ങൾക്കും മുന്‍പ് വാങ്ങിയ ടിക്കറ്റുമായി വിമാനത്താവളങ്ങളിലെത്തുന്പോഴാണ് യാത്രക്കാരോട് ഉളുപ്പില്ലാതെ വിമാനക്കന്പനികൾ പറയുന്നത്, വിമാനം റദ്ദാക്കിയെന്ന്. അമേരിക്കയിലേതിനേക്കാൾ മികച്ച വഴികളെന്ന പരസ്യം കേട്ടു കുതിച്ചവരാണ് ദേശീയപാതയിലെ പാതാളവിള്ളലിൽ തൂങ്ങിക്കിടക്കുന്നത്.
ചെയ്യുന്ന പണിക്ക് ഉറപ്പും ഉത്തരവാദിത്വവുമില്ലെങ്കിൽ ചോദിക്കാനും പറയാനുമൊരു സർക്കാരുണ്ടെന്നു വിമാനക്കന്പനികൾക്കും ദേശീയപാതക്കരാറുകാർക്കും തോന്നിയിരുന്നെങ്കിൽ രണ്ടാമതൊരു വിമാനം റദ്ദാക്കില്ലായിരുന്നു, രണ്ടാമതൊരു വഴി ഇടിഞ്ഞുതാഴില്ലായിരുന്നു. ഇടിയുന്ന മണ്ണിനും അടയുന്ന ആകാശത്തിനും മധ്യേ ജനം തിരയുന്നത് സർക്കാരിനെയാണ്.
ഭൂമിയിൽനിന്നു തുടങ്ങാം. ദേശീയപാത ഇടിഞ്ഞുതാഴ്ന്ന പരന്പരയിൽ ഏറ്റവും പുതിയത് കൊല്ലം ജില്ലയിലെ മൈലക്കാടാണ്. 30 മീറ്ററോളം നീളത്തിൽ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സർവീസ് റോഡിലേക്കു താഴ്ന്ന് വലിയ ഗർത്തമുണ്ടായി. സ്കൂൾ വാൻ അടക്കം റോഡിലുണ്ടായിരുന്ന വാഹനങ്ങളിലെ ആളുകളെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വിണ്ടുകീറിയ റോഡിൽനിന്നു വാഹനങ്ങൾ മാറ്റാൻ പറ്റാത്ത സാഹചര്യമായിരുന്നു.
ശിവാലയ കൺസ്ട്രക്ഷൻസാണ് ദേശീയപാതയുടെ ഈ ഭാഗം പണിതുകൊണ്ടിരുന്നത്. നിർമാണത്തിനിടെത്തന്നെ, റോഡിന്റെ സുരക്ഷ അപകടത്തിലാണെന്നു നാട്ടുകാരും പിന്നീട് ദേശീയപാതാ അഥോറിറ്റിയുടെ വിദഗ്ധസംഘവും മുന്നറിയിപ്പു നൽകിയിരുന്നതാണ്.
കായലിൽനിന്നുള്ള കളിമണ്ണ് ആലപ്പുഴ, കൊല്ലം ജില്ലകളിൽ ദേശീയപാതാ നിർമാണത്തിനു വ്യാപകമായി ഉപയോഗിക്കുന്നതിനാൽ വലിയ ആശങ്കയാണ് നിലവിലുള്ളത്. ആരു പറഞ്ഞിട്ടും കാര്യമില്ല. ദേശീയപാതാ അഥോറിറ്റിയുടെ കെടുകാര്യസ്ഥത രാജ്യത്തു പലയിടത്തും റോഡുകളും പാലങ്ങളും ഉൾപ്പെടെ നിർമിതികളുടെ തകർച്ചയ്ക്ക് ഇടയാക്കുകയാണ്.
കഴിഞ്ഞ മേയിൽ ദേശീയപാത 66ന്റെ ഭാഗമായ കേരളത്തിലെ റോഡുകൾ തുടർച്ചയായി ഇടിഞ്ഞുവീണതാണ്. അന്നും വാഹനങ്ങളും ആളുകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കുന്നിടിച്ചും ചതുപ്പു നികത്തിയുമുള്ള റോഡിന്റെ സുരക്ഷയെക്കുറിച്ച് ജനപ്രതിനിധികളും ജനങ്ങളും മുന്നറിയിപ്പു നൽകിയെങ്കിലും ഗൗനിച്ചില്ല.
മലപ്പുറം ജില്ലയിലെ വേങ്ങര, തലപ്പാറ, കൂരിയാട്, എടരിക്കോട് മമ്മാലിപ്പടി, ചെറുശാല, തൃശൂരിലെ ചാവക്കാട്, കണ്ണൂർ തളിപ്പറമ്പ് കുപ്പം, കാഞ്ഞങ്ങാട് ചെങ്കള-നീലേശ്വരം കല്യാൺ റോഡ്... മഴക്കാലം തുടങ്ങിയ സമയത്ത് ഒഴുകിപ്പോയ വഴികളേറെയാണ്. ഒരു പഞ്ചായത്ത് റോഡിന്റെ സുരക്ഷപോലുമില്ലാത്ത ഈ രാജപാതകൾ നിർമിക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ പേരാണ് ദേശീയപാതാ അഥോറിറ്റി.
ദേശീയപാത ഇടിഞ്ഞുകൊണ്ടിരിക്കെയാണ് റദ്ദാക്കുന്ന വിമാനങ്ങളുടെ വാർത്ത വന്നത്. ആയിരക്കണക്കിനു വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്ന പതിനായിരക്കണക്കിനു യാത്രക്കാർ ദുരിതത്തിലായി. ഇൻഡിഗോ വിമാനക്കന്പനി സൃഷ്ടിച്ച ആ ദുരിതം വിറ്റു കാശാക്കാൻ മറ്റു വിമാനക്കന്പനികൾ ഉടനെയെത്തി.
5,000-10,000 രൂപ വരെയുള്ള ടിക്കറ്റ് 25,000-45,000 രൂപയ്ക്കു വിൽക്കാനിറങ്ങിയവരെ നിയന്ത്രിക്കാൻ ജനരോഷം ശക്തമായതോടെ കേന്ദ്രസർക്കാർ നിർബന്ധിതമായി. ഇതേ കന്പനികളാണ് വർഷങ്ങളായി ഓണം, ക്രിസ്മസ്, റംസാൻ വിശേഷാവസരങ്ങളിൽ ടിക്കറ്റിനു കൊള്ളവില ഈടാക്കുന്നത്. ജീവനക്കാരുടെ കുറവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഏർപ്പെടുത്തിയ പൈലറ്റുമാർക്കുള്ള പുതിയ ജോലി സമയപരിധിയുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നു ചൂണ്ടിക്കാണിക്കുന്നു.
ആഭ്യന്തര സർവീസുകൾ വൈകിയതോടെ അന്തർദേശീയ യാത്രക്കാരും കുടുങ്ങി. ആയിരക്കണക്കിനു സർവീസുകൾ ഇൻഡിഗോ റദ്ദാക്കുവോളം ഇത്തരമൊരു പ്രതിസന്ധി ഉടലെടുക്കുന്നത് കേന്ദ്രസർക്കാരും അറിഞ്ഞില്ലെന്നുവേണം കരുതാൻ. വിമാനയാത്രക്കാരെ ട്രെയിനിൽ കയറ്റിവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതികളുടെ പാളത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന റെയിൽവേ ഇതെങ്ങനെ കൈകാര്യം ചെയ്യുമെന്നു കണ്ടറിയണം.
കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഏറ്റവും പരിഹാസ്യമായ മുഖങ്ങളാണ് ദേശീയപാതയിലും വിമാനത്താവളങ്ങളിലും തെളിയുന്നത്. അറ്റകുറ്റപ്പണിപോലും യഥാസമയം നടത്താത്തതും അപകടസാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നതുമായ എയർ ഇന്ത്യ വിമാനങ്ങളുടെ വാർത്തകൾ വായിച്ചുതീരും മുന്‍പാണ് ഇൻഡിഗോ എന്ന ഒരൊറ്റ വിമാനക്കന്പനിയുടെ പാളിച്ച ഈ രാജ്യത്തെ വ്യോമഗതാഗതത്തെയാകെ താറുമാറാക്കിയത്.
ലോകത്തിനു മുന്നിൽ നാണംകെടുകയാണ് രാജ്യം. ദേശീയപാതയുടെ തകർച്ച വാർത്തപോലും അല്ലാതായി. ദേശീയപാത പണിതാലുടനെ, ഞങ്ങളെ കണ്ടോയെന്നു പറഞ്ഞ് ഓടിയെത്തുന്ന സംസ്ഥാന സർക്കാർ ഇടിയുന്ന പാതയ്ക്കരികെ നിന്ന് കേന്ദ്രത്തെ ചൂണ്ടിക്കാണിക്കും.
കരാറുകാരെ കരിന്പട്ടികയിൽപെടുത്തി തലയൂരാനുള്ള സാമർഥ്യമല്ലാതെ പ്രശ്നം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞിട്ടില്ല. ഏറ്റെടുക്കുന്ന കരാറുകൾ ചെറിയ തുകയ്ക്ക് ഉപകരാർ കൊടുത്തു കൈ നനയാതെ കാശുവാരുന്ന ചങ്ങാത്ത മുതലാളിമാരിലേക്കും അവരുടെ ഉന്നത രാഷ്ട്രീയബന്ധങ്ങളിലേക്കും വേണം അന്വേഷണം പോകാൻ.
ആകാശത്തും ഭൂമിയിലും ഈ കുറ്റകരമായ അനാസ്ഥ തുടരുന്പോൾ കേന്ദ്രസർക്കാർ കരിന്പട്ടികയിൽ സ്വന്തം പേരെഴുതി ചേർക്കുന്നതാണ് ജനം കാണുന്നത്. ദേശീയപാതയിലെ കളിമൺ റോഡുകൾ പോലെ, ഒരു ചാറ്റൽമഴയിൽ ഒലിച്ചുപോകുന്നതാകരുത് കൊട്ടിഘോഷിക്കുന്ന വികസിതഭാരതം.
Movies
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സംഭവത്തിൽ നടൻ ഹരീഷ് കണാരനുമായി ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി നിർമാതാവ് ബാദുഷ. ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന ഹരീഷിന്റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് വിശദീകരണ കുറിപ്പുമായി ബാദുഷ എത്തിയത്.
‘‘ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എന്റെ ‘റേച്ചൽ’ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും.
അത് വരെ എനിക്ക് എതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളു. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി.’’–ബാദുഷയുടെ വാക്കുകൾ.
‘മധുരക്കണക്ക്’ എന്ന സിനിമയുടെ തിയറ്റര്‍ വിസിറ്റിനിടെ ബാദുഷയെ വിളിച്ചിരുന്നോ? എന്ന യുട്യൂബേഴ്സിന്റെ ചോദ്യത്തിന് മറുപടിയായി ഹരീഷ് പറഞ്ഞ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു ബാദുഷ. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ബാദുഷയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞതായുമാണ് ഹരീഷ് പറഞ്ഞത്.
NRI
ദോഹ: ആധുനിക മനുഷ്യൻ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് ഇസ്ലാമിന് കൃത്യമായ പരിഹാരം നിർദേശിക്കാനാകുമെന്നും ഇസ്ലാം പഠിപ്പിച്ച ധാർമിക മൂല്യങ്ങളെകുറിച്ച് അറിയാൻ ശ്രമിച്ചാൽ പരിഹാരം സാധ്യമാണെന്നും ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച കേരള കോൺഫറൻസ് അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ പരിഗണിക്കുകയും ചേർത്ത് നിർത്തുകയും വേണം. ജീവിതപ്രശ്നങ്ങളിൽ സമചിത്തത കൈവിടാതെ ക്ഷമിക്കാൻ നാം പരിശീലനം നേടണമെന്നും ഇതാണ് പ്രവാചകരും അനുയായികളും പഠിപ്പിച്ച ഇസ്ലാമെന്നും കോൺഫറൻസ് സദസ്യരെ ഉണർത്തി.
വ്യക്തിജീവിതവും കുടുംബ - സാമൂഹിക ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോവാൻ പുലർത്തേണ്ട ജീവിത മൂല്യങ്ങളെ സംബന്ധിച്ചും പ്രവാസികൾ നേരിടുന്ന പുതിയകാലത്തിന്റെ വെല്ലുവിളികളെയും അവയ്ക്കുള്ള പരിഹാരങ്ങളും സമ്മേളനം ചർച്ച ചെയ്തു.
ഇസ്ലാമിക് കൾച്ചറൽ ഡിപ്പാർട്മെന്റ് മേധാവി ഡോ. അഹ്മദ് അബ്ദുറഹീം അത്തഹാൻ കേരള കോൺഫറൻസ് ഉദ്ഘാടനം ചെയ്ത കോൺഫറൻസിൽ താജുദ്ദീൻ സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. അബ്ദുൽ റഷീദ് അൽകൗസരി, മുജീബ് റഹ്മാൻ മിശ്കാത്തി, കെ.ടി. ഫൈസൽ സലഫി, മുഹമ്മദലി മൂടാടി എന്നിവർ സംബന്ധിച്ചു.
NRI
മയാമി: അമേരിക്കന്‍ ആത്മീയ-മത-സാംസ്കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദികര്‍ ആത്മീയ, ദേവാലയ ശുശ്രൂഷകളിലും വിവിധ സേവന, വിദ്യാഭ്യാസ ജീവകാരുണ്യ തൊഴില്‍ മേഖലകളിലുമായി അമേരിക്കന്‍ ജനതകള്‍ക്കായി അമേരിക്കന്‍ രൂപതകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ ഒരുവര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഏറ്റം ശ്രദ്ധേയമായ ഒരു ഒത്തുചേരലാണ് "കേയ്നോനിയ' എന്നു പേരു നല്‍കിയിരിക്കുന്ന ഈ മഹാവൈദിക സമ്മേളനം.
പങ്കാളിത്വം, സഹവര്‍ത്തിത്വം, ആത്മീയ ഐക്യം എന്ന അര്‍ഥം വരുന്ന ഈ ഗ്രീക്ക് വാക്ക് ഇന്ന് ക്രൈസ്തവ സഭയുടെ ആത്മീയ സുവിശേഷവത്കരണ പങ്കാളിത്വവും സഹവര്‍ത്വത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നതു കൊണ്ടാണ് അമേരിക്കന്‍ മണ്ണില്‍ സേവനം ചെയ്യുന്ന മലയാളി കത്തോലിക്കാ വൈദികരുടെ ഈ സംഗമത്തിന് "കോയ്നോനിയ' എന്ന് നാമകരണം നല്‍കിയിരിക്കുന്നത്.
കേരളത്തിന്റെ ആഴമേറിയ ആത്മീയ വിശ്വാസ പാരമ്പര്യവും ഇന്ത്യന്‍ കത്തോലിക്ക സഭാ അനുഷ്ഠാനങ്ങളും ചേരുന്ന സീറോമലബാര്‍ - സീറോമലങ്കര - ലാറ്റിന്‍ റീത്തുകളും കാനാനായ സഭയും വിവിധങ്ങളായ സന്യാസ സഭകളും കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുമുള്ള വൈദികരുമാണ് ഈ മഹാസമ്മേളനത്തിന് ഒത്തുചേരുന്നത്.
ഈ വൈദിക സമ്മേളനം ഒരു സാധാരണ വൈദിക ഒത്തുചേരലല്ല. അവരുടെ ജീവിത സമര്‍പ്പണത്തിന്റെ സംഭാവനകളെ ഒരു വേദിയില്‍ പ്രതിഫലിപ്പിക്കുന്ന ചരിത്രസ്മാരകമാക്കുകയാണ് ഇതുവഴി.
ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ ഇന്ന് 54 പള്ളികളും 35 മിഷനുകളും എഴുപതോളം സമര്‍പ്പിത വൈദികരും ഒരു ലക്ഷത്തിലേറെ വരുന്ന വിശ്വാസ സമൂഹമായി അമേരിക്കയില്‍ ക്രൈസ്തവ സാക്ഷ്യത്തിനായി വളരുകയാണ്.
ഷിക്കാഗോ സീറോമലബാര്‍ രൂപതയ്ക്കുവേണ്ടി നവംബര്‍ 18, 19 തീയതികളിലായി ഈ വൈദിക സമ്മേളനം അണിയിച്ചൊരുക്കുന്നത് മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ്.
ഏതാനും മാസങ്ങളായി ഈ മഹാസമ്മേളനത്തിന്റെ ഒരുക്കത്തിനായി ശിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം സഹരക്ഷാധികാരിയും ഫോറോനാ വികാരി ഫാ. ജോര്‍ജ് ഇളമ്പാശേരി ചെയര്‍മാനും ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി ഇരുപതോളം വിവിധ കമ്മിറ്റി ചെയര്മാന്മാരും കൈക്കാരന്മാരും പള്ളികമ്മിറ്റി അംഗങ്ങളും ഈ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു.
ഇതിന്റെ വിജയത്തിനായി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവകസമൂഹം ഒന്നിച്ച് പരിശ്രമിക്കുന്നു. ആത്മീയതയും സാംസ്കാരിക വൈവിധ്യവും ഒന്നിക്കുന്ന അമേരിക്കന്‍ ഐക്യത്തിന്റെ ശക്തമായ പ്രതീതി പ്രതിഫലിപ്പിക്കുന്നതിനായി തിളക്കമാര്‍ന്ന അതിഥികളും പങ്കുചേരുന്നു.
അമേരിക്കന്‍ ബിഷപ് കോണ്‍ഫറന്‍സ് അംഗമായ ബിഷപ് വില്യം എ. വാക്ക് ബിഷപ് ഓഫ് പെന്‍സിക്കോള, മയാമി ആര്‍ച്ച്ബിഷപ് തോമസ് വെന്‍സ്കി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ കോറല്‍ സ്പ്രിംഗ് മേയര്‍ സ്കോട്ട് ജെ. ബ്രൂക്ക്, ഷിക്കാഗോ സീറോമലബാര്‍ ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, ബിഷപ് എമിരറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഫ്ലോറിഡ സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ നേതാക്കന്മാര് പങ്കെടുക്കുന്നു.
നവംബര്‍ 18ന് വൈകുന്നേരം 4.30ന് കോറല്‍ സ്പ്രിംഗ്സിലെ സെന്റ് എലിസബത്ത് ആന്‍ സെന്റണ്‍ കാത്തലിക് പള്ളിയിലാണ് പരിപാടികള്‍ നടക്കുന്നത്. (Address: St. Elizabeth Ann Senton Catholic Church 1401 Coral Ridge Drive, Coral Springs Florida-33071).
പള്ളി അങ്കണത്തില്‍ എത്തിച്ചേരുന്ന വിശിഷ്ടാതിഥികളെ താളമേള വാദ്യാഘോഷങ്ങളോടും താലപ്പൊലിയും മുത്തുക്കുടകളുടെ അകമ്പടിയോടും സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും.
വൈകുന്നേരം അഞ്ചിന് പിതാക്കന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ഇരുന്നൂറോളം വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധബലിയില്‍ വലിയൊരു ജനസഞ്ജയം പങ്കെടുക്കും. തുടര്‍ന്ന് അതിഥികളും വൈദികരും ജനസമൂഹവും ഒന്നിച്ച് ചേരുന്ന അത്താഴ വിരുന്നും.
ഏഴിന് പൊതുസമ്മേളനവും വൈവിധ്യമാര്‍ന്ന സാംസ്കാരിക കലാസന്ധ്യയും. നൂറ്റി ഇരുപതിലധികം കലാകാരന്മാര് ചേര്‍ന്ന് ഒരുക്കുന്ന "പാവനം' കലാവിരുന്ന് വേദിയില്‍ അവതരിപ്പിക്കപ്പെടും.
"കോയ്നോനിയ 2025' ഒരു വൈദിക സമ്മേളനം മാത്രമല്ല, ഒരു ആത്മീയ പുനര്‍ജ്ജനത്തിന്റെ വിളംബരവും ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ ജൂബിലി വര്‍ഷത്തിലെ പുതിയ ദിശാബോധത്തിന് വലിയൊരു പ്രകാശകിരണവുമായി മാറി തീരും.
Kerala
കൊച്ചി: മലയാളത്തിലെ ആദ്യ വാർത്താ വെബ്സൈറ്റായ ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റ് റീ ലോഞ്ച് ചെയ്തു. തൃക്കാക്കര റിക്കാ ക്ലബിൽ നടത്തിയ ചടങ്ങ് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ.മൈക്കിൾ വെട്ടിക്കാട്ട് അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
ന്യൂസ് പോർട്ടലിന്റെ റീലോഞ്ചിംഗ് വ്യവസായ മന്ത്രി പി. രാജീവ് നിർവഹിച്ചു. ദീപിക ഓൺലൈൻ ന്യൂസ് ചാനൽ നടൻ നരെയ്ൻ സ്വിച്ച് ഓൺ ചെയ്തു. ദീപിക മ്യൂസിക് ചാനൽ സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ ലോഞ്ച് ചെയ്തു.