വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽപ്രാർഥനയ്ക്കിടെ കടുത്ത ചൂടിനെത്തുടർന്ന് കുഴഞ്ഞുവീണ വിശ്വാസിക്ക് സഹായവുമായി ലെയോ പതിനാലാമൻ മാർപാപ്പ നേരിട്ടെത്തി.
വത്തിക്കാനിലെ കടുത്ത സുരക്ഷാ പ്രോട്ടോക്കോളുകൾ പോലും മാറ്റിവച്ചാണ് മാർപാപ്പ വിശ്വാസിയുടെ അടുത്തേക്ക് ഓടിയെത്തിയത്. ബുധനാഴ്ച (മേയ് 27) റോമിൽ ഏകദേശം 30 ഡിഗ്രിയോളം ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്.
വാർഷിക പൊതുദർശനത്തിന് ശേഷം മാർപാപ്പയ്ക്ക് കൈകൊടുക്കാനായി കാത്തുനിന്ന ആയിരക്കണക്കിന് വിശ്വാസികളിൽ ഒരാളാണ് കടുത്ത ചൂട് താങ്ങാനാവാതെ പെട്ടെന്ന് ബോധരഹിതനായി വീണത്.
പ്രോട്ടോക്കോളുകൾ മാറ്റിവച്ച് മാർപാപ്പ
തന്റെ മുന്നിൽ ഒരു വിശ്വാസി പെട്ടെന്ന് നിലംപതിക്കുന്നത് കണ്ട മാർപാപ്പ, അദ്ദേഹത്തിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ എഴുന്നേൽപ്പിക്കാനും പ്രാഥമിക ശുശ്രൂഷ നൽകാനും മാർപാപ്പ നേതൃത്വം നൽകി.
വത്തിക്കാന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ ഈ ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്ന മൊബൈൽ കാമറകളിൽ പകർത്തപ്പെടുകയും വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാവുകയും ചെയ്തു.
അതേസമയം, കുഴഞ്ഞുവീണ വ്യക്തിക്ക് വത്തിക്കാൻ മെഡിക്കൽ സംഘം ഉടൻ തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
Tags : Pope Leo XIV Vatican News