x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒരു ചെമ്പനീർ പൂവിന്‍റെ സുഗന്ധം...

എസ്. മഞ്ജുളാദേവി
Published: April 16, 2026 02:09 PM IST | Updated: April 16, 2026 02:09 PM IST

ചുവന്ന റോസാപുഷ്പം നീട്ടാതെ, അകമേ നിറയുന്ന സ്നേഹത്തിന്‍റെ മാധുര്യം ഒരു വാക്കു കൊണ്ട് പോലും തൊട്ടു നൽകാതെ പ്രണയത്തിന്‍റെ ഉദാത്തമായ അനുഭൂതി പകരുന്ന ഒരു ഗാനമുണ്ട്... അതെ, അതു തന്നെ. ‘ഒരു ചെമ്പനീർ പൂവിറുത്ത് ഞാനോമലേ ഒരുവേള നിൻ നേർക്ക് നീട്ടിയില്ല...'

പ്രശസ്ത കവി പ്രഭാവർമ രചിച്ച്, അനുഗൃഹീത ഗായകൻ ഉണ്ണിമേനോൻ സംഗീതം നൽകി പാടിയ, സ്ഥിതി എന്ന സിനിമയിലെ മനോഹരമായ ഗാനം. 2003 ൽ പുറത്തിറങ്ങിയ ആർ. ശരത്തിന്‍റെ ‘സ്ഥിതി'യിലെ ഈ ഗാനരംഗത്ത് അഭിനയിക്കുന്നതും ഉണ്ണിമേനോൻ തന്നെയാണ്.

ഭൂമിയിൽ പ്രണയം ഉണർന്ന കാലം മുതൽ നിലനിൽക്കുന്ന സങ്കൽപ്പങ്ങൾക്കുനേരെ എതിർദിശയിലാണ് ‘ശ്രീ 'രാഗവും മധ്യമാവതിരാഗവും കലരുന്ന ഈ ഗാനം ഒഴുകുന്നത്! അതായത് പ്രണയത്തിന്‍റെ ഒരു അടയാളവും പുറമേയ്ക്കു കാട്ടാതെയുള്ള പ്രണയം. ഇവിടെ കാമുകന്‍റെ അന്തരാത്മാവിലെ പ്രേമം, പ്രണയിനി തിരിച്ചറിയുന്നു എന്നത് പ്രണയ സാക്ഷാത്കാരത്തിന്‍റെ വേറിട്ട ചാരുതയാവുന്നു. ‘എങ്കിലും നീയറിഞ്ഞു.. എൻ നിനവെന്നും നിൻ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ്...' പ്രണയത്തിന്‍റെ ഏറ്റവും ലോലമായ തന്ത്രിയിൽ ഇങ്ങനെ വിരൽ തൊട്ട് എഴുതിയതുകൊണ്ടുതന്നെ നീണ്ട 23 വർഷങ്ങൾക്കുശേഷവും ഗാനത്തിന് ചെമ്പനീർ പൂവിന്‍റെ അതേ സുഗന്ധം!

 

K-Rail Survey

കാലാതിവർത്തിയായ ഗാനം

ഈ പാട്ട് ഇറങ്ങുന്ന കാലത്ത് ജനിച്ചിട്ടു പോലും ഇല്ലാത്ത തലമുറയും ഗാനം ഏറ്റെടുത്തു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ചെമ്പനീർ പൂവിറുത്തു ഞാനോമലേ... പല ഭാവത്തിൽ, പശ്ചാത്തലത്തിൽ പാട്ടായും നൃത്തമായും നിറയുന്നുണ്ട്. പാട്ടിന്‍റെ പതിനായിരക്കണക്കിനു റീൽസ് വന്നു കഴിഞ്ഞു. വ്യൂവർഷിപ്പും പല കോടികളായി. എല്ലാ ടെലിവിഷൻ ചാനലുകളിലെയും റിയാലിറ്റി ഷോകളിലെ ഹിറ്റ് ഗാനവുമാണ്. വയലിൻ, വീണ, ഗിറ്റാർ, പുല്ലാംകുഴൽ തുടങ്ങിയ സംഗീത വാദ്യങ്ങളിലൂടെയും ഗാനം പുനർസൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത വേർഷനുകൾ

സിനിമയിൽ ദമ്പതികളായ വിവേകിന്‍റെയും വാണിയുടെയും (ഉണ്ണിമേനോനും ബംഗാളി നടി നന്ദിനി ഘോസലും ) ജീവിത വ്യഗ്രതകളുടെ പശ്ചാത്തലത്തിലാണ് ഗാനം നിറയുന്നത്.

വിവേകിന്‍റെ ഒരു കിനാവ് പോലെയും ഗാനത്തെ കാണാം. എന്നാൽ യൂട്യൂബിൽ തികച്ചും വ്യത്യസ്തമായ പ്രണയ പശ്ചാത്തലമാണ് യുവതലമുറ ഒരുക്കുന്നത്. റോസാപ്പൂവിന്‍റെ ദളങ്ങളിലേക്ക് ഇറ്റിറ്റു വീഴുന്ന മഞ്ഞിൻ കണങ്ങളും മഴത്തുള്ളികളും ഗാനത്തിന് അകമ്പടിയാകുന്നുണ്ട്. മൊബൈൽ ഫോൺ റിങ്ടോൺ ആയും വാട്സ് ആപ്പ് സ്റ്റാറ്റസായും ഗാനം മാറുന്നുണ്ട്. ഔദ്യോഗിക വീഡിയോകളിലൂടെയും അല്ലാതെയും കോടിക്കണക്കിന് ആസ്വാദകർ ഗാനം ആസ്വദിച്ചിട്ടുണ്ട്.

പ്രണയ മാന്ത്രികത, നിശബ്ദ വിനിമയം

പ്രണയത്തിന്‍റെ മർമമാണ് എന്നും ആ മർമത്തിൽ സ്പർശിച്ചതു കൊണ്ടാണ് ഗാനം ഇന്നും ഇങ്ങനെ നിലനിൽക്കുന്നത് എന്നും പ്രഭാവർമ പറയുന്നു. കവിയുടെ വാക്കുകൾ കേൾക്കാം...

പ്രണയത്തിൽ ഒരു നിശബ്ദ വിനിമയം ഉണ്ട്, സൈലന്‍റ് കമ്യൂണിക്കേഷൻ. അതിന്‍റെ ആവിഷ്കാരമാണ് ഗാനത്തിൽ നിറയുന്നത്. 'ഐ ലവ് യു 'എന്ന് ഒരു കടലാസിൽ എഴുതിക്കൊടുത്തോ, ഉറക്കെ പ്രഖ്യാപിച്ചോ അല്ല പ്രണയം അറിയിക്കേണ്ടത്. നമ്മുടെ ഒരു നോട്ടത്തിലൂടെ; അല്ലെങ്കിൽ ഭാവത്തിലൂടെ ഉള്ളിലെ സ്നേഹം വിനിമയം ചെയ്യപ്പെടും എന്ന് വ്യക്തമാക്കി തരുന്നതാണ് ഈ പാട്ട്.

വീടിന്‍റെ മുറ്റത്ത് ഒരു മുല്ല പൂവിട്ടുവെങ്കിൽ അത് മറ്റൊരാൾ പറഞ്ഞല്ല നമ്മൾ അറിയുന്നത്. മുല്ലപ്പൂവിന്‍റെ സൗരഭം നമ്മുടെ ഉള്ളിൽ അറിയാതെ അലിഞ്ഞിറങ്ങുകയാണ്.അതു പോലെ നെഞ്ചിനുള്ളിലെ സൗരഭം കൊണ്ട് അറിയിക്കപ്പെടുന്ന പ്രണയത്തെക്കുറിച്ചുള്ളതാണ് ഈ ഗാനം.

നേരത്തെ ‘മുല്ല പൂത്തു നാം കാൺമതില്ലെങ്കിലും...' എന്ന ശീർഷകത്തിൽ ഞാൻ ഒരു കവിത എഴുതിയിരുന്നു. സമാനമായ ഒരു സന്ദർഭം ‘സ്ഥിതി’ എന്ന സിനിമയിൽ വന്നപ്പോൾ അതിനൊരു രൂപഭാവം വരുത്തി ഒരു ചെമ്പനീർ പൂവിറുത്തു...എന്ന പാട്ട് സൃഷ്ടിക്കുകയായിരുന്നു.

ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ... എന്ന രീതിയിലെ പ്രണയ പ്രഖ്യാപന ഗാനങ്ങളുടെ ബാഹുല്യത്തിനിടയിലാണ് നിശബ്‌ദ വിനിമയത്തിന്‍റെ ഈ ഗാനം പിറന്നത്. ഈ വ്യത്യസ്തത കൊണ്ടാവും ഗാനം ഇത്രത്തോളം സ്വീകരിക്കപ്പെട്ടത് എന്നു കരുതുന്നു.

ഗാന റെക്കോർഡിംഗ്

ഒരു സ്റ്റുഡിയോയിലും ഗാനരചയിതാവായ ഞാനും സംഗീത സംവിധായകനും ഗായകനുമായ ഉണ്ണിമേനോനും ഒന്നിച്ചിരുന്നിട്ടില്ല. ലാൻഡ് ഫോണിലൂടെ ഞാൻ വരികൾ പറഞ്ഞു കൊടുത്തു. ഫോണിലൂടെ തന്നെ ഉണ്ണിമേനോൻ ട്യൂൺ ചെയ്ത വരികൾ കേട്ടു. ഈണത്തിനനുസൃതമായി പാട്ടിൽ ഭേദഗതികൾ വരുത്തിയതും ഫോണിലൂടെ തന്നെ. നല്ല സിനിമകളോട് വളരെ അർപ്പണബോധമുള്ള ചലച്ചിത്ര നിർമ്മാതാവ് ടി.പി.അബ്ദുൾ ഖാദറിനെയും പ്രത്യേകം ഓർമിക്കുന്നു. സംവിധായകൻ ആർ.ശരത്തിന്‍റെ മുൻകൈയും മറക്കുവാൻ കഴിയുന്നതല്ല."

ഗാന ചിത്രീകരണം

"ഗാന ചിത്രീകരണവും വളരെ എളുപ്പമായിരുന്നു. സാധാരണയായി വളരെയേറെ ദിവസങ്ങൾ ഒരു ഗാന ചിത്രീകരണത്തിനായി വേണ്ടിവരും. ലക്ഷക്കണക്കിന് രൂപയും ചെലവാക്കേണ്ടതായി വരും. എന്നാൽ ചെമ്പനീർ പൂവിറുത്തു... എന്ന ഗാനത്തിന്‍റെ ചിത്രീകരണത്തിനു പണം ഒന്നും തന്നെ ചിലവാക്കേണ്ടി വന്നില്ല. സിനിമയ്ക്കുവേണ്ടി നേരത്തെ എടുത്ത രംഗങ്ങൾ കട്ട് ചെയ്ത് ഇടുകയായിരുന്നു.’

എന്തുകൊണ്ട് പറയപ്പെടാത്ത സ്നേഹം

"എന്‍റെ കൗമാര - യൗവന കാലത്ത് ആൺകുട്ടികളും പെൺകുട്ടികളും ഇന്നത്തെ പ്പോലെ അടുത്ത് ഇടപഴകുന്ന ഒരു രീതി ഉണ്ടായിരുന്നില്ല. അന്നത്തെ സമൂഹവും പ്രണയത്തിനു തീരെ അനുകൂലമായിരുന്നില്ല എന്നു പറയാം. അതുകൊണ്ടു തന്നെ ആൺകുട്ടികളും പെൺകുട്ടികളും അകന്നുമാറിയാണ് നടന്നിരുന്നത്. പരസ്പരം സംസാരിക്കുന്നതു പോലും വിലക്കപ്പെട്ടിരുന്നു. ഉള്ളിൽ തോന്നുന്ന ഇഷ്ടം തുറന്നു പറയാൻ കഴിയാത്ത സാഹചര്യം. അക്കാലത്ത് പറയപ്പെടാത്ത സ്നേഹം ആണ് പറയപ്പെട്ട സ്നേഹത്തേക്കാൾ കൂടുതൽ ഉണ്ടായിരുന്നത്. ഏറെ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും പറയാതെ തന്നെ പ്രണയം വിനിമയം ചെയ്യപ്പെട്ടിരുന്നു എന്നതാണു സത്യം!’

പ്രണയം ഏറെ വാചാലമാവുന്ന, പ്രണയം പങ്കുവയ്ക്കാൻ ഏറെ സമൂഹമാധ്യമ സങ്കേതങ്ങൾ ഉള്ള കാലമാണിത്. ഹൃദയത്തിൽ ഒരു 'സ്പാർക്ക്' ഉണ്ടായാൽ, അത് അപ്പോൾ തന്നെ ഇൻസ്റ്റയിലൂടെയും, മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയും പ്രണയിക്കുന്നവരെ അറിയിക്കുന്ന കാലം. ഈ 2026 ലും പറയാതെ പറയുന്ന പ്രണയത്തിന്‍റെ മുഗ്ദ്ധഗാനം സ്വീകരിക്കപ്പെടുന്നു എന്നത് അദ്ഭുതകരം.

ഇംഗ്ലീഷിൽ ‘ഫാളിംഗ് ഇൻ ലവ് 'എന്നാണ് പറയുക. പ്രണയത്തിൽ ഒരു താഴ്ന്നു കൊടുക്കൽ ഉണ്ട്.. വീണു കൊടുക്കൽ.. ഈഗോ എന്ന് സാധാരണമായി നമ്മൾ പറയുന്ന ഈ അഹംബോധം ഇല്ലാതായാൽ മാത്രമേ പ്രണയം എല്ലാ കാലവും നിലനിൽക്കുകയുള്ളൂ. സ്വാർത്ഥത ഇല്ലാത്ത പ്രണയത്തിന്‍റെ ഒരു ആത്മസൗന്ദര്യം പ്രഭാവർമയുടെ ചെമ്പനീർ പൂവിറുത്ത്.. എന്ന ഗാനത്തിലുണ്ട്.

'നിരുപാധികമാം സ്നേഹം ബലമായി വരും ക്രമാൽ ഇതാണഴക്, ഇതേ സത്യം;ഇത് ശീലിക്ക ധർമവും.. എന്ന മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വരികൾ വളരെ പ്രിയപ്പെട്ടതായി കൊണ്ടുനടക്കുന്ന കവിയാണ് പ്രഭാവർമ. അതു പോലെ ‘വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങൾ ഊഴിയിൽ...' എന്ന ഓഎൻവി കവിതയും അദ്ദേഹത്തിന് പ്രിയപ്പെട്ടതാണ്. ഇങ്ങനെ നിരുപാധികമായ ഒരു പ്രണയ സംസ്കാരം ഹൃദയത്തിലുള്ളതുകൊണ്ടാവണം പ്രഭാവർമയ്ക്ക് ‘ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലെ ഒരു വേള നിൻ നേർക്കു നീട്ടിയില്ല...' എന്ന് എഴുതാൻ സാധിച്ചത്. അതുകൊണ്ടു തന്നെയാവും തലമുറകൾ ഈ ഗാനം നെഞ്ചേറ്റുന്നതും...വിന്‍റെ സുഗന്ധം...

Tags : music article music news malayalam

Recent News

Corehub Up