Editorial Audio
22,006 കോടി രൂപയുടെ വായ്പാ കുടിശികയിൽ ജാമ്യക്കാരനായ സീ/എസെൽ ഗ്രൂപ്പ് സ്ഥാപകനും ബിജെപിയുടെ മുൻ എംപിയുമായ സുഭാഷ് ചന്ദ്ര 6.5 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതിയെന്ന എൻസിഎൽടി (ദേശീയ കന്പനി നിയമ ട്രൈബ്യൂണൽ)യുടെ ഉത്തരവാണ് പുതിയ വിവാദം. പെട്ടെന്നു കേൾക്കുന്പോൾ, അതിന്റെ ബാക്കി മോദി സർക്കാർ ഉപേക്ഷിച്ചു എന്നൊരു തോന്നലുണ്ടാകും. എൻസിഎൽടി ഇത്തരമൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ആ പണം നഷ്ടമാകില്ലായിരുന്നെന്നും തോന്നും. അതത്ര ശരിയല്ല.
ഒന്നാമത്, സുഭാഷ് ചന്ദ്ര വായ്പക്കാരനല്ല, ജാമ്യക്കാരനാണ്. രണ്ടാമത്, തിരിച്ചടവ് അസാധ്യമാകുംവിധം വായ്പ മുടങ്ങിയെങ്കിൽ അതിനുത്തരവാദി തിരിച്ചടവുശേഷി ഉറപ്പാക്കാതെ വായ്പ കൊടുത്ത ബാങ്കുകൾ തന്നെയാണ്. മൂന്നാമത്തെ കാര്യം, ചന്ദ്ര 6.5 കോടി രൂപ അടച്ചാലും കന്പനികളിൽനിന്നു ബാക്കി തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ തുടരും. അതു കിട്ടുമോയെന്നതു വേറെ കാര്യം! അതായത്, എൻസിഎൽടി ചെയ്തത് ഒരു സാങ്കേതിക നടപടി മാത്രമാണ്. വായ്പക്കാരും ജാമ്യക്കാരും ചിരിക്കുന്പോൾ ബാങ്കുകൾ കരയുന്ന ഒരു ഇന്ത്യൻ തുടർക്കഥയാണിത്.
എൻസിഎൽടിയിൽ നടന്ന വ്യക്തിഗത പാപ്പരത്ത നടപടികളിലാണ് ഇപ്പോഴത്തെ തീരുമാനം. വിവിധ വായ്പക്കാർക്കായി വ്യക്തിഗത ജാമ്യങ്ങളിലാണ് താൻ ഒപ്പിട്ടിരിക്കുന്നതെന്നും നേരിട്ട് വായ്പയെടുത്തിട്ടില്ലെന്നുമാണ് സുഭാഷ് ചന്ദ്ര പറഞ്ഞത്. വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾ, വായ്പക്കാർ ഈടുവച്ച സെക്യൂരിറ്റികൾ കൃത്യസമയത്ത് പണമാക്കി മാറ്റാത്തതാണ് വായ്പാ തുക തിരിച്ചുപിടിക്കുന്നതിന് തിരിച്ചടിയായതെന്ന് സുഭാഷ് ചന്ദ്രയുടെ ഓഫീസ് ആരോപിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ ലാഭത്തിനായി കാത്തിരുന്നതിന്റെ വീഴ്ചയ്ക്ക് ബാങ്കുകൾ മാത്രമാണ് ഉത്തരവാദികളെന്നാണ് അദ്ദേഹം പറയുന്ന ന്യായം. ശരിയാണ്, കുടുതൽ ലാഭം കാത്തിരുന്ന് മുതലുപോലും ഓഹരിവിപണിയിൽ നഷ്ടപ്പെടുത്തിയ അദ്ദേഹം അതിന്റെ ഉത്തരവാദിത്വം മറ്റാരിലും ചുമത്തിയിട്ടില്ല. സ്ഥിതി കൂടുതൽ സങ്കീർണമാകുകയാണ്. എല്ലാം ചേർത്തു വായിച്ചാൽ മനസിലാകുന്നത്, ബാങ്കുകൾക്ക് ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടത്തിന്റെ പ്രധാന ഉത്തരവാദി അവർ മാത്രമാണ് എന്നുതന്നെ.
ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടായാൽ, ബാങ്കുകൾ വായ്പ നൽകാൻ തീരുമാനിച്ച സാഹചര്യം, ജാമ്യങ്ങളുടെ യഥാർഥ മൂല്യം, അവ വായ്പയ്ക്കു പകരം ഏറ്റെടുക്കാനുള്ള സാധ്യത, ജാമ്യം നിന്നവരുടെ ആസ്തികൾ... തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടാകണം. സുഭാഷ് ചന്ദ്രയുടെ ആസ്തിയുടെ കാര്യത്തിലും തർക്കം തുടരുകയാണ്. 2016ൽ പാർലമെന്റിൽ വച്ച കണക്കനുസരിച്ച്, 39.08 കോടി രൂപയാണ് ചന്ദ്രയുടെ ആസ്തി. 2024ൽ ഇത് 31.79 കോടിയായി. 25 കോടി വീടിന്റേതാണ്. ബാക്കി തുകയാണ് തിരിച്ചടയ്ക്കാൻ എൻസിഎൽടി ആവശ്യപ്പെട്ടത്.
മുന്പ് ശതകോടീശ്വരനായിരുന്ന സുഭാഷ് ചന്ദ്രയ്ക്ക് 40,000 കോടിയിലധികം രൂപയുടെ ആസ്തി സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ വിപണിയിലെ തകർച്ചയും മറ്റു കടബാധ്യതകളും കാരണം ഓഹരികൾ വിൽക്കേണ്ടി വന്നതോടെയാണ് ആസ്തി കുറഞ്ഞത്. പക്ഷേ, എന്തുകൊണ്ടാണ് രാജ്യത്ത് ഇതൊരു വൈകാരിക പ്രശ്നമായി വളർന്നത്? പ്രധാനമായും, കർഷകർ ഉൾപ്പടെ ആയിരക്കണക്കിനു പാവങ്ങൾ വായ്പാകുടിശിക തിരിച്ചടയ്ക്കാനാകാതെ ജപ്തി ചെയ്യപ്പെടുന്ന രാജ്യമാണിത്. അതുപോലെ, വിദ്യാഭ്യാസ വായ്പയ്ക്കുപോലും ജാമ്യക്കാരില്ലാത്തതിനാൽ വായ്പ ലഭിക്കാതെ നിരാശരായ ലക്ഷങ്ങളുടെ രാജ്യവും. ഇത്തരം സംഭവങ്ങൾ ആദ്യമായല്ല.
പെരുപ്പിച്ചു കാണിക്കുന്ന തിരിച്ചടവുശേഷി പരിശോധിക്കാതെയോ രാഷ്ട്രീയബാധ്യതയാലോ സാന്പത്തികനേട്ടങ്ങൾക്കുവേണ്ടിയോ വായ്പ കൊടുക്കുന്ന ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ട പ്രശ്നമാണിത്. പൊതുമേഖലാ ബാങ്കുകൾപോലും ശതകോടീശ്വരന്മാർക്കു തോന്നിയപടി നൽകിയ വായ്പകൾ എഴുതിത്തള്ളേണ്ടിവന്ന ഉദാഹരണങ്ങൾ മുന്പുമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു രാഷ്ട്രീയബന്ധങ്ങളുണ്ടോ, ആരുടെയെങ്കിലും നിർദേശാനുസൃതമാണോ പ്രവർത്തിച്ചത് എന്നതൊന്നും അന്വേഷണവിധേയമാകാനിടയില്ല.
ഒന്നുറപ്പാണ്, പൊതുമേഖലാ ബാങ്കുകളിലുൾപ്പടെ വായ്പാമാനദണ്ഡങ്ങൾ പണക്കാർക്കും പാവങ്ങൾക്കും രണ്ടു രീതിയിലാണ്. നൂറോ ആയിരമോ കോടികൾ ഒന്നോ രണ്ടോ മുതലാളിമാർക്കുവേണ്ടി നഷ്ടപ്പെടുത്തുന്നവർ, അതേ തുകകൊണ്ട് ആയിരമോ പതിനായിരമോ പാവങ്ങൾക്കു ചെറുവായ്പകൾ നൽകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കില്ല. മാതാപിതാക്കൾക്കു ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ മക്കളുടെ വിദ്യാഭ്യാസ വായ്പ ബാങ്കുകൾ നിഷേധിക്കാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത് ഒന്നര മാസം മുന്പാണ്. അതിന് ഒരർഥമേയുള്ളൂ.
തിരിച്ചടയ്ക്കാൻ ശേഷിയില്ലാത്തവർക്കു വിദ്യാഭ്യാസത്തിനുപോലും വായ്പ കൊടുക്കേണ്ടതില്ല. പാവപ്പെട്ട വിദ്യാർഥികൾക്കെതിരേ കോടതിയിൽ ജയിച്ച ബാങ്കുകൾ ഏതാനും അതിസന്പന്നർക്കെതിരേ തോൽക്കുന്ന കാഴ്ചയാണ് രാജ്യം ഇപ്പോൾ കാണുന്നത്. രോഷം അവരോടല്ല, രാജ്യത്തിന്റെ വികസനം മുതലാളിമാരിലൂടെ മതിയെന്നും വിദ്യാർഥികളിലൂടെയോ കർഷകരിലൂടെയോ പാവങ്ങളിലൂടെയോ വേണ്ടെന്നും ഉറപ്പാക്കിയ ഭരണകൂടതാത്പര്യങ്ങളോടാണ്.
Tags : EDITORIAL DEEPIKA DEEPIKAEDITORIAL