Editorial Audio
കടലിലേക്കു പോയവർ തിരികെ വരാതിരിക്കുമ്പോൾ കരയിൽ ബാക്കിയാകുന്നത് തിരകളെണ്ണിത്തീർക്കാൻ കഴിയാത്ത കണ്ണീർക്കടലാണ്. അവസാനമില്ലാത്ത അന്തമില്ലായ്മ. മണിക്കൂറുകളും ദിനങ്ങളും കടന്നുപോകുമ്പോഴും ഒരു നിഗമനത്തിനും വിട്ടുകൊടുക്കാൻ കഴിയാത്ത, ഉത്തരം കിട്ടാത്ത വലിയൊരു ഉത്കണ്ഠമാത്രം ബാക്കിയാകുന്നു. കടലിന്റെ മക്കളുടെ കണ്ണീർ പരമ്പര അവസാനിക്കുന്നേയില്ല. അഞ്ചുതെങ്ങിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഷിജിന്റെ ഭാര്യയും മക്കളും അമ്മയും ബന്ധുക്കളും നാട്ടുകാരും കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിൽ പ്രാർഥനയുണ്ട്. പ്രതീക്ഷയുണ്ട്. ആശങ്കയുണ്ട്. പ്രതിഷേധമുണ്ട്. നിസഹായതയുമുണ്ട്. പത്താം ദിവസത്തിലേക്കു നീണ്ട ഉത്കണ്ഠ ഷിജിന്റെ കുടുംബത്തിന്റെയുള്ളിൽ കാലവർഷക്കാറ്റിനേക്കാളുമുയരത്തിൽ വീശിയടിക്കുകയാണ്.
പ്രതീക്ഷ അവരെ കടലിലേക്കു കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കുന്നു. വിശ്വാസം അവരെ അനന്തമായ പ്രാർഥനയിലേക്കു നയിക്കുന്നു. നിസഹായത അവർക്കുള്ളിൽനിന്നു കരച്ചിലായി പുറത്തുവരുന്നു. പ്രതിഷേധം രോഷമായും കുത്തിയിരിപ്പു സമരമായും ഭരണാധികാരികളുടെ മനഃസാക്ഷിക്കുനേരേ വിരൽചൂണ്ടുന്നു. മുതലപ്പൊഴിയിലുള്ള അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനു സമീപം റോഡിൽ കുത്തിയിരുന്നായിരുന്നു വെള്ളിയാഴ്ച അവരുടെ പ്രതിഷേധം. ഇടവക വികാരിയും മറ്റുള്ളവരും ഇടപെട്ടപ്പോൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥലത്തെത്തി. പക്ഷേ, ഫലമുണ്ടായില്ല. പിന്നീട് മന്ത്രി സി.പി. ജോൺ വന്ന് നല്കിയ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അവസാനിക്കാത്തത് ദുരന്തങ്ങളും സങ്കടപ്പേമാരിയും രോഷവും മാത്രം. മരണപ്പൊഴിയായി മാറിയ മുതലപ്പൊഴിയിൽനിന്നാണ് ഷിജിൻ അപകടത്തിൽപ്പെടുന്നത്. വലിയ രീതിയിലുള്ള തെരച്ചിൽ നടത്തും എന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി എന്നാണ് കുടുംബത്തിന്റെ ആരോപണം. രക്ഷാപ്രവർത്തനത്തിനായി എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. വള്ളം മറിഞ്ഞ സ്ഥലം അറിയുന്ന മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരെയുംകൂടി തെരച്ചിലിന് ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബത്തെ പൂർണമായും ബോധ്യപ്പെടുത്തി തെരച്ചിൽ തുടരുമെന്നാണ് മന്ത്രി ഉറപ്പുനല്കിയത്.
ഷിജിനെ കണ്ടെത്തുന്ന കാര്യത്തിൽ സർക്കാരിന്റെ വൈകിയെത്തിയ ജാഗ്രതയും കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രാർഥനയും പ്രതീക്ഷയും ഫലപ്രാപ്തിയിലെത്തുമെന്നു കരുതാം. അപ്പോഴും, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു വഴി എന്ന ചോദ്യം മന്ത്രിമന്ദിരങ്ങൾക്കും നിയമനിർമാണ സഭയ്ക്കും സെക്രട്ടേറിയറ്റിലെ ഫയലുകൾക്കും സമൂഹമനഃസാക്ഷിക്കുമിടയിൽ ചുറ്റിനടക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണമാണ് മുതലപ്പൊഴിയെ മരണപ്പൊഴിയാക്കിയത്. അടുത്ത കാലത്ത് ഏറ്റവുമധികം മരണവും നാശവുമുണ്ടായത് മുതലപ്പൊഴിയിലാണ്. തുറമുഖത്ത് അടിഞ്ഞുകൂടിയ കല്ലും മണ്ണും യഥാസമയം നീക്കാത്ത അദാനി ഗ്രൂപ്പിനെതിരേ നടപടിയില്ലെന്ന് നിയമസഭയിൽ സർക്കാരിനുനേരേ വിരൽ ചൂണ്ടിയവരാണ് ഇന്നത്തെ മന്ത്രിമാർ.
കടൽക്ഷോഭം വരുന്നു എന്ന സൂചന കിട്ടിയാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നു പറയുന്നതോടെ അധികൃതരുടെ ഉത്തരവാദിത്വം തീരുന്നതെന്തുകൊണ്ടാണ്? അല്ലെങ്കിൽ, മുതലപ്പൊഴിയിലെ അപകട മൺതിട്ടകൾ അവഗണിച്ച് അവർ കടലിൽ പോകുന്നത് എന്തുകൊണ്ടാണ് എന്നു ചിന്തിച്ചിട്ടുണ്ടോ? അവരുടെ അന്നം കടലിലാണ്. അവരുടെ ജീവിതം തിരമാലകളുടെ താളത്തിനൊത്താണ്. കടലിന്റെ ഭാവം വന്യമായി മാറിയാലും കടലമ്മയിലുള്ള വിശ്വാസമാണ് അവരെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തെയും ചങ്കൂറ്റത്തെയും പിന്തുണയ്ക്കുകയാണ് ഭരിക്കുന്നവരുടെ ചുമതല. മീൻ പിടിക്കാൻ കഴിയാത്ത കാലത്ത് അവർ വിശന്നിരിക്കുകയല്ലെന്ന് ഉറപ്പാക്കണം. അവരുടെ കുട്ടികൾ സ്കൂളുകളിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം.
ഹാർബർ കവാടത്തിൽ അടിഞ്ഞുകൂടുന്ന മണൽ യഥാസമയം നീക്കംചെയ്യാത്തതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവും നേരത്തേതന്നെ മുതലപ്പൊഴിയിലെ പ്രശ്നങ്ങളാണ്. അതിനുപുറമെയാണ് തുറമുഖനിർമാണം മൂലമുണ്ടായ മറ്റ് ആപത്തുകൾ. പൂനയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (സിഡബ്ല്യുപിആർഎസ്) മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ശാസ്ത്രീയ പഠനം നടത്തിയിരുന്നു. പുലിമുട്ടുകളുടെ പുനഃക്രമീകരണമാണ് അവർ പ്രധാനമായും നിർദേശിച്ചത്. അതോടൊപ്പം ഹാർബർ കവാടത്തിന്റെ വീതി കൂട്ടാനും ശിപാർശ ചെയ്തു. സിഡബ്ല്യുപിആർഎസ് നൽകിയ മാസ്റ്റർ പ്ലാൻ പ്രകാരം 164 കോടിയോളം രൂപ ചെലവഴിച്ച് മുതലപ്പൊഴി ഹാർബർ പുനർനിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരം നൽകിയിട്ടുണ്ട്.
അതേസമയം, ശാസ്ത്രീയമായ പഠനങ്ങളും റിപ്പോർട്ടുകളും വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിച്ച നിർമാണ പ്രവർത്തനങ്ങൾ പ്രയോഗികതലത്തിൽ വേഗത്തിലാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഡ്രഡ്ജിംഗ് പ്രവൃത്തികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമിതികളെ നിയോഗിക്കണം, അപകടത്തിൽപെട്ടു മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായത്തോടൊപ്പം കുടുംബത്തിലൊരാൾക്ക് ജോലി ഉറപ്പാക്കണം, തകരുന്ന വള്ളങ്ങൾക്കും വലകൾക്കും അർഹമായ നഷ്ടപരിഹാരം നൽകണം എന്നതൊക്കെ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.
ഏറ്റവും പ്രധാനം അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സംവിധാനങ്ങൾ ഉണരുകയെന്നതാണ്. അതിനായി മുതലപ്പൊഴിയിൽ 24 മണിക്കൂറും ആധുനിക ആംബുലൻസ്, വാട്ടർ ആംബുലൻസ്, ലൈഫ് ഗാർഡുകൾ, സ്കൂബ ഡൈവേഴ്സ് എന്നിവയുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്.
ഒരു ചുഴലിക്കാറ്റോ ന്യൂനമർദമോ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നുപ്രവർത്തിക്കുന്ന ഒന്നാകരുത് നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾ. ആധുനിക സാങ്കേതികവിദ്യ ഇത്രമാത്രം വളർന്നിട്ടും കടലിൽ പോകുന്ന തൊഴിലാളികൾക്ക് കൃത്യസമയത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനോ അപകടത്തിൽപ്പെടുമ്പോൾ അവരെ പെട്ടെന്നു കണ്ടെത്താനോ ഉള്ള "റിയൽ ടൈം' സംവിധാനങ്ങൾ ഇപ്പോഴും പൂർണതോതിൽ ലഭ്യമായിട്ടില്ല എന്നത് ലജ്ജാകരമാണ്.
Tags : DEEPIKA EDITORIAL SEA FAMILY SEARCH FISHERMEN