Editorial Audio
കേരളത്തിലെ വിജനമാകുന്ന വീടുകളും ഗ്രാമങ്ങളും മാത്രമല്ല, കുട്ടികൾ തികയാത്ത അങ്കണവാടികളും വിദ്യാലയങ്ങളും അതിഥി തൊഴിലാളികൾ അവധികഴിഞ്ഞെത്താൻ വൈകുമ്പോൾ അടയുന്ന കടകളും മറ്റു സ്ഥാപനങ്ങളുമൊക്കെ ദുഃസൂചനയാണ്. ജനനനിരക്കിലെ ഇടിവ് നാടിനെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. മരണനിരക്കിലെ ഇടിവ് ഉത്തരവാദിത്വങ്ങൾ വർധിപ്പിച്ചിരിക്കുന്നു. ദീപിക ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നുവരെ പ്രസിദ്ധീകരിച്ച ‘എണ്ണം കുറയുന്ന കേരളീയർ’ എന്ന പരമ്പരയിലെ കണക്കുകൾ ഗൗരവമുള്ളതാണ്.
പരിഗണിച്ചില്ലെങ്കിൽ ഭാവിയെയും വികസനത്തെയുംകുറിച്ചുള്ള കണക്കുകൂട്ടലുകൾ തെറ്റും. പണിയെടുക്കാനും വയോധികരെ ശുശ്രൂഷിക്കാനും ആളില്ലെന്നതുമുതൽ ദുഃസഹമായ ഏകാന്തതവരെ നീളുന്ന നിരവധി ജനസംഖ്യാപ്രശ്നങ്ങൾ പടിവാതിൽക്കലെത്തി. റോബോട്ടുകളെയും സൂപ്പർ നിർമിതബുദ്ധിയെയും ആശ്രയിച്ചു ജീവിക്കുന്ന നരച്ച ലോകം ചരിത്രത്തിന്റെ പ്രമേയമാകുന്നു. എന്തു ചെയ്യും? ഇക്കാര്യത്തിൽ ലോകം ചെയ്ത പരിശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞ് തല പുകയ്ക്കുകതന്നെ.
യൂറോപ്പിലും ജപ്പാനിലും ദക്ഷിണകൊറിയയിലും ചൈനയിലും ജനസംഖ്യ കുറയുകയാണ്. വളർച്ച തിരികെ പിടിച്ചതിന്റെ ഉദാഹരണങ്ങളില്ല. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ആകെ ജനനനിരക്ക് (ടിഎഫ്ആർ-ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ജനസംഖ്യാ സ്ഥിരത നിലനിർത്താനാവശ്യമായ പരിധിക്കും താഴെയെത്തി. ഒരു സ്ത്രീ പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണമാണ് ടിഎഫ്ആർ. ജൂണിൽ, രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറുടെ ഓഫിസ് പുറത്തുവിട്ട 2024ലെ എസ്ആർഎസ് (സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം) സ്ഥിതിവിവരക്കണക്കാണ് അടിസ്ഥാനം.
കേരളത്തിൽ, ജനനവും മരണവും മാത്രം നോക്കിയാൽ, 2024ലെ കണക്കനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ഏഴു ജില്ലകളിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ നടന്നു. 2023ൽ ആറു ജില്ലകളിലും 2022ൽ മൂന്നു ജില്ലകളിലും മാത്രമായിരുന്നു മരണം മുന്നിൽനിന്നത്. കുറേ വർഷങ്ങളായി മലബാർ ജില്ലകളിൽ കൂടുതൽ ജനനങ്ങളുള്ളതിന്റെ ബലത്തിലാണ് കേരളം ജനസംഖ്യ വർധിപ്പിച്ചുപോന്നത്. ആ ജില്ലകളിലും ജനനം കുറഞ്ഞുവരികയാണ്. ഇങ്ങനെ തുടർന്നാൽ സംസ്ഥാനമാകെ ജനസംഖ്യ കുറയും.
2023ൽ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. വളർച്ച തുടരുന്നുണ്ട്. പക്ഷേ, ഇപ്പോഴത്തെ ലക്ഷണങ്ങളനുസരിച്ച് ഈ ജനസംഖ്യാവർധന വൈകാതെ താഴോട്ടാകും. ജനനത്തോത് കുറഞ്ഞു. പക്ഷേ, ജനസംഖ്യ കുറഞ്ഞുതുടങ്ങുകയില്ല. ജനസംഖ്യാവർധനയുടെ തോതുപോലും സാവധാനമേ കുറയൂ. കാരണം നിലവിലുള്ളവർ തുടർന്നു ജീവിക്കുന്നുണ്ട്. 1960കളുടെ ഒടുവിൽ ജനനനിയന്ത്രണ പ്രചാരണം ആസൂത്രിതമായി തുടങ്ങിയശേഷം ജനസംഖ്യാ വർധനയുടെ ഗതിമാറ്റത്തിനു വേഗം കൂടി.
അതൊക്കെ ജനസംഖ്യയിലെ സ്വാഭാവിക വർധനയുടെ കാര്യം. ജനന-മരണനിരക്കുകൾ കുറഞ്ഞതും സ്ത്രീ സ്വാതന്ത്ര്യം മഹത്തായ ചുവടുവയ്പുകൾ നടത്തിയതും വിദ്യാഭ്യാസ-തൊഴിൽ കുടിയേറ്റങ്ങൾ വർധിച്ചതും വിവാഹ-കുടുംബ സങ്കൽപ്പത്തെ തള്ളിപ്പറഞ്ഞതും മക്കൾ ‘ശല്യ’മായതും ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ടാകാം. ഓരോ വർഷവും ഒരു ലക്ഷമോ അതിലധികമോ പേർ പഠനത്തിനും ജോലിക്കുമായി സംസ്ഥാനം വിട്ടുപോകുന്നു. സ്ത്രീകൾ കൂടുതൽ വിദ്യാഭ്യാസവും തൊഴിലും ആർജിച്ചതും സ്വാതന്ത്ര്യബോധവും ഒരു ഘടകമാണ്. അവരെ പഴയതുപോലെ വീടുകളിലും പ്രസവമുറികളിലും തളച്ചിടാൻ പരിഷ്കൃതലോകം തുനിയുകയുമില്ല.
എല്ലാ മതവിഭാഗങ്ങളും ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടും ജനസംഖ്യാശോഷണം സർക്കാരും പൊതുസമൂഹവും ഗൗരവത്തിലെടുത്തിട്ടില്ല. ഒടുവിൽ സെൻസസ് നടന്ന 2011ലെ ഉയർന്ന നിരക്കുവച്ചുള്ള വിലയിരുത്തലുകളാണ് ഇപ്പോഴുമുള്ളത്. അതിഥി തൊഴിലാളികളെ ലഭിക്കുന്നില്ലായിരുന്നെങ്കിൽ നാം ഈ ചർച്ച 10 വർഷമെങ്കിലും മുമ്പേ തുടങ്ങിയേനെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമയത്ത്, നാട്ടിലേക്കുപോയ തൊഴിലാളികൾ മടങ്ങിവരാൻ വൈകിയതോടെ കേരളത്തിലെ ആയിരക്കണക്കിനു കടകൾ അടഞ്ഞു. നിർമാണമേഖല പാതിയിലേറെയും സ്തംഭിച്ചു. ഇത് ഇനിയും ആവർത്തിക്കും. ഒരിക്കൽ അവരിലേറെയും തിരിച്ചുവരില്ല. പഠനത്തിനും തൊഴിലിനുമായി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ കുടിയേറിയവരും അവരുടെ മക്കളും തിരിച്ചുവരില്ല.
എന്തു ചെയ്യുമെന്നു ചോദിച്ചുകൊണ്ടേയിരിക്കണം. കാരണം, ജോലി ചെയ്യുന്നവരുടെ എണ്ണം കുറയും, പെൻഷൻ, ആരോഗ്യ ചെലവുകൾ കൂടും, സാമ്പത്തികവളർച്ച മന്ദഗതിയിലാകും, ഇന്നോളം പരിചയപ്പെടാത്ത പുതിയ പ്രതിസന്ധികളും ഉണ്ടാകും. കൂടുതൽ കുട്ടികളുള്ളവർക്കു സാമ്പത്തിക പ്രോത്സാഹനം, കുട്ടികൾക്കു സൗജന്യവിദ്യാഭ്യാസം, ദീർഘമായ പ്രസവാവധി, നികുതിയിളവ്... ലോകം പലതും പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല. പക്ഷേ, ഇതൊരു പരാജയമാണെന്നു കരുതാനാകില്ല. വികസനത്തിന്റെയും ലോകക്രമത്തിന്റെയും പുതിയ ഘട്ടമാണ്; അനിവാര്യമായത്. കാലനില്ലാത്ത കാലത്തിനുമുമ്പേ മാതാപിതാക്കളില്ലാത്ത കാലം!
ആദ്യം മുറികൾ, പിന്നെ വീടുകൾ, ഒറ്റപ്പെട്ട ഗ്രാമങ്ങൾ... നാളെ ഈ നാടും ഇവിടെ ആരെങ്കിലുമുണ്ടോ എന്നു വിളിച്ചുചോദിക്കും. ഇതു മനുഷ്യവംശം അനുഭവിച്ചുതുടങ്ങിയിട്ടു മാത്രമുള്ള സമസ്യയാണ്. സ്ത്രീയെന്നും പുരുഷനെന്നും സവർണനെന്നും അവർണനെന്നും ന്യുനപക്ഷമെന്നും ഭൂരിപക്ഷമെന്നും മനുഷ്യരെ വിഭജിക്കുന്നവരെ ആട്ടിപ്പായിച്ച് മനുഷ്യർ ഒറ്റക്കെട്ടായി നടത്തേണ്ട ഭാവിചിന്തകളിലൊന്ന്. പക്ഷേ, ചിന്താശേഷിയും വ്യക്തിത്വവും വികാരവുമാർജിച്ചേക്കാവുന്ന സൂപ്പർനിർമിതബുദ്ധി നരച്ച വംശത്തെ പരിപാലിച്ചു മടുത്ത് ഉന്മൂലനം ചെയ്ത് ഭൂമിയെന്ന ‘ഗൃഹ’ത്തെ കൈയേറുംമുമ്പു വേണം. ഒരതിശയോക്തിയാണ്; വിമാനം പറക്കുംമുമ്പ്, പുഷ്പകവിമാനം പറപ്പിച്ചതുപോലെ!
Tags : DEEPIKA EDITORIAL