പ്രതീകാത്മക ചിത്രം
അമരാവതി: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്കൂട്ടറിൽ കെട്ടിവലിച്ചു. സംഭവത്തിൽ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. രാമചന്ദ്രപേട്ട സ്വദേശി യെല്ല രാജേഷ് ആണ് ആക്രമണത്തിനിരയായത്.
മെക്കാനിക്കായ വി. മഹേഷിൽ നിന്ന് രാജേഷ് 25,000 രൂപയ്ക്ക് ഒരു ബൈക്ക് വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ ടെസ്റ്റ് ഡ്രൈവിനിടെ യെല്ല രാജേഷ് ഓടിച്ച വാഹനം ഒരു പൊലിസ് ഉദ്യോഗസ്ഥന്റെ കാറിലിടിച്ച് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് മഹേഷിന്റെ സഹോദരൻ പൊലിസ് ഉദ്യോഗസ്ഥന് 5,000 രൂപ നൽകി. അങ്ങനെ ബൈക്കിന്റെ വിലയും റിപ്പയർ ചെലവും ഉൾപെടെ 30,000 രൂപ യെല്ല രാജേഷ് നൽകാനുണ്ടായിരുന്നു.
എന്നാൽ യെല്ല രാജേഷ് പണം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. തുടർന്ന് സെപ്റ്റംബർ അഞ്ചിന് രാത്രി യാത്രയിലായിരുന്ന യെല്ല രാജേഷിനെ മഹേഷും സുഹൃത്ത് എൽ. ശ്രീറാമും ചേർന്ന് തടഞ്ഞ് നിർത്തി ഭോഗാപുരത്തെ മെക്കാനിക് ഷെഡിലേക്ക് കൊണ്ടുപോയി രാത്രി മുഴുവൻ തടവിലാക്കുകയായിരുന്നു.
സെപ്റ്റംബർ ആറിന് രാവിലെ പണം ഉടൻ നൽകാൻ കഴിയില്ലെന്ന് യെല്ല രാജേഷ് പറഞ്ഞതിനെ തുടർന്ന് മഹേഷും ശ്രീറാമും മറ്റ് മൂന്ന് സുഹൃത്തുക്കളായ ബി. വെങ്കട റാവു, എൻ. ഗോവിന്ദ്, വി. അപ്പ റാവു എന്നിവർ ചേർന്ന് മഹേഷിനെ മർദിച്ചു.
ആക്രമണത്തിനിടെ പ്രതികൾ ഇയാളുടെ ഷർട്ട് ഊരിമാറ്റി കൈയിലും കഴുത്തിലും കയറുപയോഗിച്ച് ബന്ധിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നീട് സ്കൂട്ടറിന് പിന്നിൽ കെട്ടിവലിക്കുകയുമായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുകയും പൊലിസ് നടപടി സ്വീകരിക്കുകയും ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലിസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Tags : Deepika BreakingNews Man Scooter Drag Arrest