ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജയഫോർമുല ആവർത്തിക്കാനൊരുങ്ങി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി (എസ്പി). കോൺഗ്രസുമായി ചങ്ങാത്തം തുടരുകയും അസാദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎംനെ അകറ്റിനിർത്താനുമാണ് എസ്പിയിൽ ഏകദേശധാരണ. അതേസമയം പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനുള്ള താൽപര്യം ഒവൈസിയുടെ പാർട്ടി വളരെക്കാലമായി പ്രകടിപ്പിക്കുന്നുണ്ട്. ബിജെപിക്കെതിരേ എസ്പിയുമായി ചേർന്ന് മത്സരിക്കാൻ അടുത്തിടെയും എഐഎംഐഎം താൽപര്യം പ്രകടിപ്പിച്ചിരുന്നു.
എഐഎംഐഎമ്മുമായുള്ള സഖ്യം വിശാല സാമൂഹിക ഐക്യപ്പെടലിനുള്ള ശ്രമത്തിന് ദോഷം ചെയ്യുമെന്ന് പാർട്ടി വിശ്വസിക്കുന്നു. മുസ്ലിം അനുകൂല പാർട്ടി എന്ന പരമ്പരാഗത പ്രതിച്ഛായയിൽതുങ്ങിനിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മുതിർന്ന എസ്പി നേതാവ് പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 80 സീറ്റുകളിൽ നാല് മുസ്ലിം സ്ഥാനാർഥികളെ മാത്രമേ പാർട്ടി നിർത്തിയുള്ളൂ. ഈ നാല് പേരും ജയിക്കുകയും ചെയ്തു.
പിന്നാക്ക, ദളിത്, ന്യൂനപക്ഷ മുദ്രാവാക്യമുയർത്തിയെങ്കിലും തീവ്ര ന്യൂനപക്ഷ രാഷ്ട്രീയം കളിക്കുന്നതിൽനിന്ന് വിട്ടുനിന്നതായും എസ്പി നേതാവ് കൂട്ടിച്ചേർത്തു. അതിനാൽ, എഐഎംഐഎമ്മുമായുള്ള തുറന്ന സഖ്യം മുസ്ലിം പ്രീണനമാണ് എസ്പിയുടേതെന്ന് ആരോപണമുയർത്താൻ ബിജെപിക്ക് ഇടംനൽകിയേക്കും. അതുകൊണ്ടാണ് ഒവൈസിയിൽനിന്ന് അകന്നു നിൽക്കാൻ പാർട്ടി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം വോട്ടർമാരെ കൂടെനിർത്തി യാദവ ഇതര പിന്നോക്ക വിഭാഗങ്ങളെ ആകർഷിക്കാനാണ് എസ്പി ലോക്സഭാ തെരഞ്ഞെടുപ്പിൽ ശ്രമിച്ചത്. ഇതേ ഫോർമുല നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചേക്കുമെന്നാണ് സൂചന.
Tags : Samajwadi Party winning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash