പരിയത്തുകാവ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് മന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നടന്ന യോഗം.
16നകം പരിഹാരമുണ്ടാകുമെന്ന് മന്ത്രി റോജി എം. ജോണ്‍
കൊച്ചി: പരിയത്തുകാവ് ഭൂമി തര്‍ക്കം സമവായത്തിലേക്ക്. മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. തര്‍ക്കഭൂമിക്ക് അധികം അകലെയല്ലാത്ത ഒരിടത്ത് പരിയത്തുകാവ് നിവാസികള്‍ക്ക് അഞ്ച് സെന്റ് ഭൂമി വീതം നല്കാന് തയാറാണെന്ന് ശങ്കരന് നായരുടെ കുടുംബം അറിയിച്ചു.
എന്നാല്‍ തര്‍ക്കത്തിലായിരിക്കുന്ന ഭൂമിയില്‍ തന്നെ അവര്‍ക്ക് വീടുവയ്ക്കാന്‍ അഞ്ച് സെന്റ് സ്ഥലവും ആവശ്യമായ വഴി സൗകര്യവും ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ തങ്ങളുടെ കുടുംബാംഗങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം അറിയിക്കാന്‍ ഇരുവിഭാഗവും സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇരുവിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മാത്രമേ തീരുമാനമെടുക്കൂവെന്നും 16നകം പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള സമയപരിധിയായ 16ന് മുമ്പ് തന്നെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വി.പി. സജീന്ദ്രന് എംഎല്‍എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്ശന്, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീര്‍ തുകലില്‍, ഡെപ്യൂട്ടി കളക്ടര്‍ വി.ഇ അബ്ബാസ്, കുന്നത്തുനാട് തഹസില്‍ദാര്‍ എം.മായ, ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
കേസിന് അരനൂറ്റാണ്ടിന്റെ ചരിത്രം
കാക്കനാട് : പരിയയത്തുകാവു ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസിന് പറയാനുള്ളത് അമ്പതാണ്ടിന്റെ ചരിത്രം. ഹര്‍ജിക്കാരനായ ശങ്കരന് നായരുടെ കുടുംബം 1976 ല്‍ 23 സെന്റ് സ്ഥലം തന്റെ ആശ്രിതരായിരുന്ന രണ്ടു കുടുംബങ്ങള്‍ക്ക് ലാൻഡ് ട്രിബ്യൂണല്‍ വിധിപ്രകാരം നല്‍കിയിരുന്നു. ഈ സ്ഥലത്തോടു ചേര്‍ന്നുള്ള ഒന്നരയേക്കറിലേറെ വരുന്ന സ്ഥലവും കുടികിടപ്പുകാര്‍ പിന്നീട് ബലമായി കൈയേറിയതായി ചൂണ്ടിക്കാട്ടി ശങ്കരന് നായര്‍ കോടതിയെ സമീപിക്കുകയും കുടികിടപ്പവകാശമായി നല്കിയ 23 സെന്റൊഴികെയുള്ള സ്ഥലം ശങ്കരന് നായര്‍ക്ക് അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി 1984 ല്‍ കോടതി വിധി ഉണ്ടാവുകയും ചെയ്തു.
കീഴ്ക്കോടതി വിധിക്കെതിരെ ഉന്നതിയിലെ കുടുംബങ്ങള്‍ കേസിന് പോയതോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പതിറ്റാണ്ടുകളോളം നീളുകയായിരുന്നു. 50 കൊല്ലം കൊണ്ട് തര്‍ക്കഭൂമിയിലെ കുടുംബങ്ങളുടെ എണ്ണം ഏഴായി വര്‍ധിച്ചു. ശങ്കരന്‍നായരുടെ മരണശേഷവും അദ്ദേഹത്തിന്റെ അവകാശികള്‍ നടത്തിയ കേസുകളില്‍ സുപ്രീംകോടതി സ്ഥലം കൈയേറിയവരെ ഒഴിപ്പിക്കാന്‍ ഒടുവില്‍ ഉത്തരവിടുകയായിരുന്നു. പര്യത്തുകാവ് ഉന്നതിയില്‍ 50 വര്‍ഷത്തിനിടയില്‍ 15 തവണയാണ് ഒഴിപ്പിക്കല്‍ നടപടികളുമായി അധികൃതരെത്തിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏഴു കുടുംബങ്ങള്‍ക്കുമായി 35 സെന്റ് സ്ഥലം ലഭ്യമാക്കാന്‍ ശങ്കരന് നായരുടെ കുടുംബം സമ്മതം അറിയിച്ചിട്ടില്ല.
Tags : Local News Nattuvishesham Ernakulam