ഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു.
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ തകര്‍ന്നുവീണ ക്ലോക്ക് ടവറിന് സമീപത്തുണ്ടായിരുന്ന പഴക്കമേറിയ കെട്ടിടങ്ങള്‍ പൊളിച്ചു തുടങ്ങി. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ തകര്‍ന്നുവീണ തെക്കുഭാഗത്തെ ടവറടക്കം നാല് ഗോപുരങ്ങളാണ് ഉണ്ടായിരുന്നത്.
വടക്കുഭാഗത്തെ ചെറിയ ഗോപുരം തിങ്കളാഴ്ച ആദ്യം പൊളിച്ചുനീക്കി തുടങ്ങി. ഇതിന് പിന്നാലെ വലിയ ഗോപുരവും പൊളിച്ചു തുടങ്ങി. മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ മറ്റൊരു ടവര്‍ മുക്കാല്‍ ഭാഗത്തോളം പൊളിച്ചുനീക്കി. ഇവിടെ തന്നെ സ്ഥിതി ചെയ്തിരുന്ന നാലാമത്തെ ടവര്‍ പൊളിക്കുന്നത് പകുതിയോളം പൂര്‍ത്തിയായിട്ടുണ്ടെന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മാനേജര്‍ ഹരീഷ് പറഞ്ഞു. കഴിഞ്ഞയാഴ്ച തകര്‍ന്നുവീണ ക്ലോക്ക് ടവറിന്റെ അതേ കാലപ്പഴക്കമുള്ളതാണ് ഇപ്പോള്‍ പൊളിച്ചുകൊണ്ടിരിക്കുന്ന ടവറുകളും. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമുകളിലേക്ക് ജെസിബിയോ, ക്രെയിനോ എത്തിച്ച് കെട്ടിടം പൊളിച്ചുനീക്കാന്‍ കഴിയില്ല.
ടവറുകളുടെ ചുറ്റില്‍ ഇരുമ്പു കമ്പനികള്‍ വച്ചുകെട്ടി തൊഴിലാളികള്‍ കയറി നിന്നാണ് അത് പൊളിച്ചുമാറ്റുന്നത്. അതേസമയം കഴിഞ്ഞയാഴ്ച തകര്‍ന്നുവീണ ക്ലോക്ക് ടവര്‍ പൂര്‍ണമായും പൊളിച്ചുനീക്കുകയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതിനോട് അടുത്തായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ മേല്‍ക്കൂരകളും പൊളിച്ചു നീക്കി തുടങ്ങി. രണ്ടാമത്തെ പ്ലാറ്റ്ഫോമിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മാത്രമേ പുനഃരാരംഭിക്കൂവെന്ന് റെയില്‍വെ സ്റ്റേഷന് അധികൃതര്‍ അറിയിച്ചു.
Tags :