പ്രതീകാത്മക ചിത്രം
പള്ളുരുത്തി: നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ പെരുമ്പടപ്പ് റോഡിന്റെ വീതി കൂട്ടുന്നതിനായി റോഡിന്റെ അതിർത്തി നിർണയിച്ച് സർവേ കല്ലുകൾ സ്ഥാപിക്കുന്ന നടപടി തുടങ്ങി. ദീപക് ജോയ് എംഎൽഎ കല്ലുകൾ സ്ഥാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. റോഡിന്റെ മധ്യഭാഗത്തുനിന്നും ഇരുവശത്തേക്കും ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനാണ് സർവേ കല്ലുകൾ സ്ഥാപിക്കുന്നത്. കുപ്പിക്കഴുത്ത് പോലെയുള്ള റോഡിന് നിലവിൽ പലയിടത്തും വീതി എട്ട് മീറ്റർ മാത്രമാണുള്ളത്.
കുമ്പളങ്ങി വഴി മുതൽ പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി വരെയുള്ള 1.4 കിലോമീറ്റർ റോഡാണ് വീതി കൂട്ടുന്നത്. റോഡിന് ഇരുവശങ്ങളിലുമായി നൂറോളം അലൈൻമെന്റ് കല്ലുകളാണ് ഇതിനായി സ്ഥാപിക്കുന്നത്. അതിർത്തി കല്ലുകൾ സ്ഥാപിച്ച് കഴിഞ്ഞാൽ സർവേ ഉദ്യോഗസ്ഥർ ഭൂമി അളന്ന് ഓരോ വീട്ടുകാർക്കും നഷ്ടമാകുന്ന ഭൂമിയുടെ കണക്കെടുക്കും. വലിയ തുക നൽകിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. 239.26 ഹെക്ടറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.
റോഡിനു വീതി കുറവായതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. നിരവധി പേർക്ക് ജീവൻ നഷ്ടമാകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഒരു വർഷം മുൻപ് ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതുകൊണ്ട് കല്ലുകൾ സ്ഥാപിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. മൂന്നാമത്തെ ടെൻഡറിലാണ് ഏറ്റെടുക്കാൻ ആളെത്തിയത്. പദ്ധതിക്കായി ഏഴേകാൽ കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സർവേ കല്ലുകൾ സ്ഥാപിക്കുന്ന ചടങ്ങിൽ പൊതുപ്രവർത്തകരായ എൻ.ആർ. ശ്രീകുമാർ, വി. എഫ്. ഏണസ്റ്റ്, അഭിലാഷ് തോപ്പിൽ, സന്തോഷ് ആലുംപറമ്പിൽ, റെസിഡന്റ്സ് ഭാരവാഹികളായ പ്രഫ. ജോസഫ് നെല്ലിക്കൽ, എ.എ. ജോർജ്, കെ.എ. അഫ്സൽ, ഓവർസിയർ ശില്പ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham LocalNews