ഹരീഷും കുടുംബവും
ബംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂ മാരുതി ലേഔട്ടിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (14), രക്ഷ (എട്ട്) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെയും കുട്ടികളുടെയും വായിൽ ടേപ്പ് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കടുത്ത കടബാധ്യതയുമാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് തന്റെ അമ്മയെ മുത്തശിയുടെ വീട്ടിലേക്ക് അയച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.