ഹൂസ്റ്റൺ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിന്റെ പുതിയ ദേവാലയ കെട്ടിടത്തിന്റെ വിശുദ്ധ കൂദാശ ഓഗസ്റ്റ് 21, 22 തീയതികളിൽ വിവിധ ആത്മീയ ശുശ്രൂഷകളോടെ നടത്തപ്പെടും. ഹൂസ്റ്റണിലെ 13218 Player Street-ലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് കൂദാശ നടക്കുന്നത്.
സൗത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ്, കൊച്ചി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.യാക്കോബ് മാർ ഐറേനിയോസ്, അടൂർ-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം എന്നിവർ വിശുദ്ധ കൂദാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
1986-ൽ പൂർത്തീകരിച്ച് കൂദാശ ചെയ്ത നിലവിലെ ദേവാലയ കെട്ടിടം നിരവധി വർഷങ്ങളായി വളർന്നുവരുന്ന ഇടവക സമൂഹത്തിന്റെ ആരാധനാ ആവശ്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റിവരികയായിരുന്നു. എന്നാൽ, കാലക്രമേണ ഇടവകാംഗങ്ങളുടെ എണ്ണം വർധിച്ചതോടെ നിലവിലെ സൗകര്യങ്ങൾ പരിമിതമാകുകയും ആരാധനയ്ക്കും വിവിധ ശുശ്രൂഷകൾക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു.
കൂടുതൽ വിശാലവും സൗകര്യപ്രദവുമായ ഒരു ആരാധനാ കേന്ദ്രത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, നിലവിലെ നിർമ്മാണ കമ്മിറ്റി 2020-ൽ ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രാർഥനയുടെയും സമർപ്പണത്തിന്റെയും ഉദാരമായ സംഭാവനകളുടെയും ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഫലമായി, 12,000 ചതുരശ്ര അടി വിസ്തീർണവും ഏകദേശം 450 പേർക്ക് ഇരിക്കാവുന്ന സൗകര്യവുമുള്ള അതിമനോഹരമായ പുതിയ ആരാധനാ കേന്ദ്രം ഇന്ന് പൂർത്തിയായിരിക്കുകയാണ്. 48 ലക്ഷം ഡോളർ (4.8 മില്യൺ ഡോളർ) ചെലവിലാണ് ഈ മഹത്തായ ആരാധനാ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
പുതിയ ആരാധനാ കേന്ദ്രം ഒരു കെട്ടിടം മാത്രമല്ല; വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സമർപ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും സാക്ഷ്യമാണ്. വരും തലമുറകൾക്കും വിശ്വാസ സമൂഹത്തിനും അനുഗ്രഹമായി മാറുന്ന ഈ പുതിയ ദേവാലയം ദൈവത്തിന്റെ മഹത്തായ അനുഗ്രഹത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
ഓഗസ്റ്റ് 17 തിങ്കളാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥനയും വിശുദ്ധ കുർബാനയും നടക്കും. ആഗസ്റ്റ് 18 ചൊവ്വാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥനയും ഭക്തിഗാനവും തുടർന്ന് അഭിവന്ദ്യ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. ഓഗസ്റ്റ് 19 ബുധനാഴ്ച അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ധ്യാനപ്രസംഗം നടത്തും. ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകിട്ട് 6.30ന് സന്ധ്യാപ്രാർഥനയും ഗാനശുശ്രൂഷയും തുടർന്ന് ആർച്ചഞ്ചൽ റാഫേൽ കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് വികാരി റവ. അബൂന ടോബിയ മനോലി ധ്യാനപ്രസംഗം നടത്തും.
ഓഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 5ന് മെത്രാപ്പോലീത്തമാരെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കും. 5.30ന് പുതിയ ദേവാലയത്തിലേക്കുള്ള പ്രദക്ഷിണവും 5.45ന് പൊതുസമ്മേളനവും നടക്കും. വൈകിട്ട് 6.45ന് കൂദാശയുടെ ഒന്നാം ഭാഗം ആരംഭിക്കും.
ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 7ന് കൂദാശയുടെ രണ്ടാം ഭാഗവും തുടർന്ന് പ്രഭാത നമസ്കാരവും വിശുദ്ധ കുർബാനയും നടക്കും. രാവിലെ 11.30ന് അനുസ്മരണവും ധ്യാനവും, ഉച്ചയ്ക്ക് 12.30ന് കൈമുത്തും ഉച്ചഭക്ഷണവും ഉണ്ടായിരിക്കും. വികാരി: റവ. ഫാ. വറുഗീസ് തോമസ്, അസിസ്റ്റന്റ് വികാരി: റവ. ഫാ. ജോൺ വറുഗീസ്, ട്രസ്റ്റി: വിനു വർഗീസ്, സെക്രട്ടറി: യൽദോ പീറ്റർ, പ്രോജക്ട് മാനേജർ: ജിജേഷ് വർഗീസ്, കൺസ്ട്രക്ഷൻ ലീഡ്: ആഷ്ലി ജോർജ്, ഫിനാൻസ് ലീഡ്: ബെൻസൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
Tags : Saint Gregory Malankara Orthodox Church Houston