ബിഎംഡബ്ല്യു ഓഫീസ്
മ്യൂണിക്ക്: ജർമൻ വാഹന നിർമ്മാണ രംഗത്തെ പ്രമുഖ കമ്പനിയായ ബിഎംഡബ്ല്യു ആഗോളതലത്തിൽ 8,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ആഗോള സാമ്പത്തിക മാന്ദ്യവും ചൈനീസ് വിപണിയിലെ തിരിച്ചടിയും രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനി വിപുലമായ ചെലവുചുരുക്കൽ നടപടികൾ പ്രഖ്യാപിച്ചത്.
ഒഴിവാക്കുന്ന തസ്തികകളിൽ ഭൂരിഭാഗവും ജർമ്മനിയിലെ കേന്ദ്രങ്ങളിലായിരിക്കുമെന്നാണ് റിപ്പോർട്ട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 50,000 ജീവനക്കാർക്ക് സ്വയം വിരമിക്കാനോ നഷ്ടപരിഹാര പാക്കേജ് സ്വീകരിക്കാനോ അവസരം നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഈ നടപടികൾ വാഹന നിർമാണ വിഭാഗത്തിലെ തൊഴിലാളികളെ ബാധിക്കില്ലെന്നും, പകരം അഡ്മിനിസ്ട്രേഷൻ, റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, പ്ലാനിംഗ്, മാനേജ്മെന്റ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും കമ്പനി അറിയിച്ചു.
2026 ഒക്ടോബർ മുതൽ 2027 അവസാനം വരെയാണ് പദ്ധതി നടപ്പാക്കുക. നിർബന്ധിത പിരിച്ചുവിടൽ ഉണ്ടാകില്ലെന്നും സേവനകാലവും ശമ്പളവും പരിഗണിച്ച് ആകർഷകമായ നഷ്ടപരിഹാര പാക്കേജോടെയാണ് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ മേയിൽ ചുമതലയേറ്റ പുതിയ സിഇഒ മിലാൻ നെടുൽക്കോവിച്ച്, ആഗോള വാഹന വ്യവസായത്തിലെ മത്സരം പൂർണമായും മാറിയ സാഹചര്യത്തിൽ കമ്പനിയെ കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കാൻ പുനഃസംഘടന അനിവാര്യമാണെന്ന് ജീവനക്കാരെ അറിയിച്ചു.
ഫോക്സ്വാഗൺ, മെഴ്സിഡസ്, ഓഡി തുടങ്ങിയ കമ്പനികൾക്ക് പിന്നാലെ ബിഎംഡബ്ല്യുവും ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുന്നത് ജർമൻ തൊഴിൽ വിപണിയിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
Tags : BMW Germany AutoIndustry JobCuts