പരിപാടിയിൽ നിന്ന്
ഡാർവിൻ: വിവിധ രാജ്യങ്ങളിലൂടെ പര്യടനം നടത്തുന്ന വിശുദ്ധ കാർലോ അകുത്തിസിന്റെ തിരുശേഷിപ്പിന് ഡാർവിൻ സെന്റ് അൽഫോൻസാ പള്ളിയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തിരുശേഷിപ്പ് വണങ്ങുന്നതിനായി നൂറുകണക്കിന് വിശ്വാസികളാണ് ദേവാലയത്തിലേക്ക് ഒഴുകിയെത്തിയത്.
"മില്ലേനിയത്തിന്റെ വിശുദ്ധൻ', "ദൈവത്തിന്റെ ഇൻഫ്ലുവൻസർ' എന്നീ പേരുകളിൽ അറിയപ്പെടുന്ന കാർലോ അകുത്തിസ്, 2006-ൽ പതിനഞ്ചാം വയസിലാണ് രക്താർബുദം ബാധിച്ച് അന്തരിച്ചത്.
1991 മേയ് മൂന്നിന് ലണ്ടനിലെ ഇറ്റാലിയൻ ദമ്പതികളുടെ മകനായി ജനിച്ച കാർലോ, പിന്നീട് കുടുംബത്തോടൊപ്പം ഇറ്റലിയിലെ മിലാനിലേക്ക് താമസം മാറുകയായിരുന്നു. പരിശുദ്ധ കുർബാനയോടുള്ള അഗാധമായ സ്നേഹവും കന്യകാമറിയത്തോടുള്ള ഭക്തിയുമായിരുന്നു അവന്റെ ജീവിതത്തിന്റെ വഴികാട്ടി.
മികച്ച കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന കാർലോ, സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളും ഉൾപ്പെടുത്തി പതിനൊന്നാം വയസിൽ ഒരു വെബ്സൈറ്റ് തയാറാക്കി.
അഞ്ച് ഭൂഖണ്ഡങ്ങളിലായി ആയിരക്കണക്കിന് ഇടവകകളിൽ ഇത് പ്രദർശിപ്പിച്ചിട്ടുണ്ട്.

"വിശുദ്ധ കുർബാന സ്വർഗത്തിലേക്കുള്ള ഹൈവേയാണ്' എന്ന് ലോകത്തെ പഠിപ്പിച്ച കാർലോ പുതിയ തലമുറയ്ക്ക് വലിയൊരു പ്രചോദനമാണ്.
2020 ഒക്ടോബർ 10ന് വാഴ്ത്തപ്പെട്ടവനായും 2025 സെപ്റ്റംബർ ഏഴിന് വിശുദ്ധനായും പ്രഖ്യാപിക്കപ്പെട്ട കാർലോ, "സൈബർ അപ്പോസ്തലൻ ഓഫ് ദി യൂകരിസ്റ്റ്' എന്നും അറിയപ്പെടുന്നു. ഇറ്റലിയിലെ അസീസിയിലാണ് വിശുദ്ധന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്.
വികാരി ഫാ. ഡോ. ജോൺ പുതുവയുടെ നേതൃത്വത്തിലാണ് ഡാർവിനിൽ തിരുശേഷിപ്പ് സ്വീകരിച്ചത്. വിശുദ്ധ കാർലോയുടെ കുടുംബവുമായി 2017 മുതലുള്ള തന്റെ സുദൃഢമായ ബന്ധത്തെക്കുറിച്ചും വിശുദ്ധനെക്കുറിച്ച് വിവിധ ഭാഷകളിലായി താൻ രചിച്ച നാല് പുസ്തകങ്ങളെക്കുറിച്ചും ഫാ. ജോൺ പുതുവ വിശ്വാസികളോട് പങ്കുവച്ചു.
വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർഥിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കരുതുന്നുവെന്ന് വിശ്വാസികൾ പറഞ്ഞു. ചടങ്ങുകൾക്ക് കൈക്കാരന്മാരായ ഡെനെക്സ് ഡേവിഡ്, സോജൻ ജോർജ്, ആശ തോമസ് എന്നിവർ നേതൃത്വം നൽകി.
Tags : StCarloAcutis DarwinChurch RelicVeneration