പ്രകാശനച്ചടങ്ങിൽ നിന്ന്
ദോഹ: പ്രവാസികളെയും സ്വദേശികളെയും കൂടുതല്‍ അടുപ്പിക്കുന്ന സാംസ്കാരിക പാലമാണ് അറബി ഭാഷയെന്നും അറബി പഠിക്കുന്നത് ആശയവിനിമയം സുഗമമാക്കുന്നതിനൊപ്പം അറബ് നാടുകളുടെ സംസ്കാരവും പൈതൃകവും ജീവിതരീതിയും അടുത്തറിയാന്‍ സഹായിക്കുമെന്നും പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
പ്രവാസി എഴുത്തുകാരനും അറബി ഭാഷാ പരിശീലകനുമായ ഡോ. അമാനുല്ല വടക്കാങ്ങര രചിച്ച "സ്പോക്കണ് അറബിക് ഫോര്‍ ഓള് അറബിക് ഫോര്‍ എവരി ഡേ' എന്ന കമ്യൂണിക്കേറ്റീവ് അറബിക് ഗ്രന്ഥത്തിന്റെ ദോഹയിലെ പ്രകാശനച്ചടങ്ങിലാണ് പ്രമുഖര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
റേഡിയോ സുനോ സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ മാധ്യമ, സാംസ്കാരിക, ബിസിനസ്, സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ഖത്തര്‍ ട്രിബ്യൂണ്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് സത്യേന്ദ്ര പഥക് പുസ്തകം പ്രകാശനം ചെയ്തു
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് പി.എന്‍. ബാബുരാജന് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രവാസികളും സ്വദേശികളും തമ്മിലുള്ള ആശയവിനിമയവും പരസ്പര ധാരണയും മെച്ചപ്പെടുത്തുന്നതില്‍ അറബി ഭാഷയ്ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് സത്യേന്ദ്ര പഥക് പറഞ്ഞു.
താമസിക്കുന്ന നാടിന്റെ ഭാഷ പഠിക്കുന്നത് ആ രാജ്യത്തിന്റെ സംസ്കാരത്തെയും സാമൂഹിക മൂല്യങ്ങളെയും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അറബി ഭാഷ സങ്കീര്‍ണമാണെന്ന ധാരണ മാറ്റാന്‍ ലളിതവും പ്രായോഗികവുമായ പഠനസാമഗ്രികള്‍ സഹായിക്കുമെന്ന് പി.എന്‍. ബാബുരാജന് പറഞ്ഞു. സാധാരണ ജീവിതത്തില്‍ ഉപയോഗിക്കുന്ന അറബി പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ കൂടുതല്‍ പേരെ ഭാഷ പഠിക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി സ്വദേശികളും പ്രവാസികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതില്‍ അറബി ഭാഷാ പരിജ്ഞാനത്തിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞു.

ഒലീവ് സുനോ നെറ്റ്വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ അമ്മര്‍ അലി അധ്യക്ഷത വഹിച്ചു. ആര്.ജെ. അഷ്ടമി പരിപാടി നിയന്ത്രിച്ചു. റേഡിയോ സുനോ പ്രോഗ്രാം ഹെഡ് ആര്.ജെ. അപ്പുണ്ണി സംബന്ധിച്ചു.
പൈലറ്റും എന്‍ഡ്യൂറന്‍സ് റണ്ണറുമായ ക്യാപ്റ്റന്‍ ദീപക് മഹാജന്, ദോഹ ബ്യൂട്ടി സെന്റര്‍ എംഡി ഡോ. ഷീല ഫിലിപ്പ്, ഖത്തര്‍ ടെക് എംഡി ജെബി കെ. ജോണ്‍, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്, ന്യൂ ഗുഡ്വില് കാര്‍ഗോ എം.ഡി. മുഹമ്മദ് നൗഷാദ് അബു എന്നിവരും സംസാരിച്ചു.
കേരളം ആസ്ഥാനമായ എഡ്യുമാര്ട്ട്പ്ലസ് പ്രസിദ്ധീകരിച്ച "സ്പോക്കണ് അറബിക് ഫോര്‍ ഓള് അറബിക് ഫോര്‍ എവരി ഡേ' ദൈനംദിന ജീവിതത്തില്‍ പ്രായോഗികമായി ഉപയോഗിക്കാവുന്ന അറബി ലളിതമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ്.
വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിസിനസുകാര്‍ക്കും പ്രവാസികള്‍ക്കും ആത്മവിശ്വാസത്തോടെ അറബി സംസാരിക്കാന്‍ സഹായിക്കുന്ന രീതിയിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. വിവിധ സര്‍വകലാശാലകളിലെ കമ്യൂണിക്കേറ്റീവ് ലാംഗ്വേജ് കോഴ്സുകളില്‍ പുസ്തകം ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
അറബി ഭാഷ പഠിക്കുന്നത് പ്രവാസികളുടെ ദൈനംദിന ജീവിതം സുഗമമാക്കുന്നതിനൊപ്പം അറബ് സംസ്കാരത്തിലേക്കുള്ള കവാടവും സ്വദേശികളുമായുള്ള സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാലവുമാകുമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
Tags : ArabicLanguage ExpatLife ArabWorld CulturalBridge PravasiNews