ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കുവൈറ്റ് സിറ്റി: വേനൽക്കാലത്ത് അപകട സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, തീപിടിത്തങ്ങൾ, മുങ്ങിമരണങ്ങൾ തുടങ്ങിയ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് ജനറൽ ഫയർ ഫോഴ്സ് സമഗ്ര ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
"അഗ്നിശമന സേനയ്ക്കൊപ്പം സുരക്ഷിതമായ ഒരു വേനൽക്കാലം' എന്ന പ്രമേയത്തിൽ അൽ ഖൈറാൻ മാളിലാണ് കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ മുൻകരുതലുകൾ എടുക്കണമെന്നതിനെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും മാർഗനിർദ്ദേശം നൽകുകയാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷം ജനുവരി ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3,633 അടിയന്തര ഫോൺ സന്ദേശങ്ങളാണ് ഫയർ ഫോഴ്സ് സംഘങ്ങൾക്ക് ലഭിച്ചതെന്ന് സേനാ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി.
ഇതിൽ പാർപ്പിട കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിലുണ്ടായ 750 തീപിടുത്ത സംഭവങ്ങളും രക്ഷാപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. വേനൽക്കാലത്തുടനീളം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഫയർ ഫോഴ്സ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഷോപ്പിംഗ് മാളുകൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രദർശനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, കടൽതീര കേന്ദ്രീകൃത സുരക്ഷാ പട്രോളിംഗുകൾ എന്നിവ സംഘടിപ്പിക്കും.
അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകളും അപായ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളും ജനങ്ങളിലേക്ക് എത്തിക്കാൻ ഈ പ്രചാരണം സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
Tags : Kuwait FireForce SafetyAwareness