പരിപാടിയിൽ നിന്ന്
ദോഹ: ഖത്തർ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ "മറ' ദോഹയിൽ പ്രകാശനം ചെയ്തു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ അഡ്രസ് ഗേറ്റ്വേ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി "വിജയമന്ത്രങ്ങൾ' അവതാരകൻ റാഫി പാറക്കാട്ടിലിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് കൾച്ചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശേരി, ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഡ്രസ് ഗേറ്റ്വേ മാനേജിംഗ് പാർട്ണർ ആശ ഷംഷീർ, ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വിൽ കാർഗോ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു, സി.ജി. ദീപക്, സുബൈർ പാണ്ടവത്ത്, ജാഫർ ജാതിയേരി, ഷാം ദോഹ, അമാൻ എന്നിവർ ആശംസകൾ നേർന്നു.
പുസ്തകം സമർപ്പിച്ച് സംസാരിച്ച നിഷാബ് ഗുരുവായൂർ, മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ ചില ഭയാനക യാഥാർഥ്യങ്ങളെയാണ് പലപ്പോഴും കാണാൻ കഴിയുന്നതെന്ന് പറഞ്ഞു.
"ഒറ്റനോട്ടത്തിൽ ശാന്തമെന്ന് തോന്നുന്ന പല ജീവിതങ്ങൾക്കും പിന്നിൽ നാം കാണാത്ത ചില മറകളുണ്ട്. ആ മറകൾക്കപ്പുറമുള്ള ഇരുളടഞ്ഞ ഇടനാഴികളിലൂടെയുള്ള ആത്മാന്വേഷണ യാത്രയാണ് ഈ നോവൽ. മനുഷ്യ മനസിന്റെ സങ്കീർണതകളും ബന്ധങ്ങളുടെ സൂക്ഷ്മതലങ്ങളും വായനക്കാരനെ ചിന്തിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യ ആയിഷ ഫമിയും മക്കളായ നിഫാൻ മെഹ്ബാനും ഫയദ് ഈസയും ഈ രചനയുടെ പ്രധാന പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 17 വർഷമായി ഖത്തറിൽ പ്രവാസിയായ നിഷാബ്, സഫർ ട്രാവൽ ആൻഡ് ടൂർസ് സ്ഥാപനത്തിന്റെ സാരഥിയാണ്.
തിരക്കേറിയ ബിസിനസ് ജീവിതത്തിനിടയിലും സാഹിത്യത്തോടും സർഗാത്മക എഴുത്തിനോടുമുള്ള അഭിനിവേശമാണ് അദ്ദേഹത്തെ നോവൽ രചനയിലേക്ക് നയിച്ചത്.
സോഷ്യൽ മീഡിയയിലും സജീവമായ നിഷാബ്, ഭാര്യക്കും മക്കൾക്കുമൊപ്പം "Qatar Mallu Vlogs' എന്ന യൂട്യൂബ് ചാനലിലൂടെ പ്രവാസജീവിതം, യാത്രാവിശേഷങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവ പങ്കുവച്ചുവരുന്നു.
യൂണിക്കോഡ് സെൽഫ് പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച "മറ', പ്രവാസി മലയാളി സാഹിത്യലോകത്തിന് ശ്രദ്ധേയമായ പുതിയ സംഭാവനയായാണ് വിലയിരുത്തപ്പെടുന്നത്.
സാഹിത്യപ്രേമികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങ് പുതിയൊരു സാഹിത്യ സൃഷ്ടിയുടെ അവതരണത്തിന് വേദിയായി.
Tags :