ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഏഥൻസ്: ഗ്രീസിലെ പ്രശസ്ത തീരദേശ വിനോദസഞ്ചാര കേന്ദ്രമായ പോർട്ടോ ജർമെനോയ്ക്ക് സമീപം പടർന്നുപിടിച്ച കാട്ടുതീ ശക്തമായ കാറ്റിനെ തുടർന്ന് അതിവേഗം വ്യാപിച്ച് ആശങ്കയുണർത്തുന്നു.
തലസ്ഥാനമായ ഏഥൻസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്.
കൊടുങ്കാറ്റിന് സമാനമായ വേഗത്തിൽ കാറ്റ് വീശുന്നതിനാൽ വെള്ളം തളിക്കുന്ന വാട്ടർ ബോംബർ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും സുരക്ഷിതമായി പറന്നുയരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ പ്രധാനമായും കരമാർഗ്ഗത്തിലൂടെയാണ് അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
യൂറോപ്പിൽ തുടരുന്ന അതിശക്തമായ വേനൽച്ചൂടിനിടെയാണ് ഗ്രീസിൽ പുതിയ കാട്ടുതീ ദുരന്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തീ ജനവാസ മേഖലകളിലേക്കും വിനോദസഞ്ചാര റിസോർട്ടുകളിലേക്കും വ്യാപിക്കാതിരിക്കാൻ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
പ്രദേശത്ത് അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Tags : Greece Wildfire PortoGermeno NRINews