പൂജ രാജകുമാരൻ
ദുബായി: ദുബായി - തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ച് സഹയാത്രക്കാരിക്കുണ്ടായ മെഡിക്കൽ എമർജൻസി കൈകാര്യം ചെയ്ത് കൈയടി നേടിയിരിക്കുകയാണ് റാസൽഖൈമ ആശുപത്രിയിലെ നഴ്സായ കൊല്ലം പരവൂർ സ്വദേശിനി പൂജ രാജകുമാരൻ.
ഈ മാസം ഒന്നിന് രാത്രി 7.50ന് ദുബായിയിൽ നിന്ന് പുറപ്പെട്ട ഐഎക്സ് 530 വിമാനം ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കകമാണ് സംഭവം. വിമാനത്തിൽ ഡോക്ടറോ നഴ്സോ ഉണ്ടെങ്കിൽ ഉടൻ അറിയിക്കുക എന്ന കാബിൻ ക്രൂവിന്റെ അനൗൺസ്മെന്റ് കേട്ടയുടൻ അവധിക്ക് നാട്ടിലേക്ക് പോവുകയായിരുന്ന പൂജ ഓടിയെത്തി.
ദുബായിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു യാത്രക്കാരിയാണ് കടുത്ത ക്ഷീണത്തെ തുടർന്ന് ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയത്. ഭയം മൂത്ത് വിറയ്ക്കാൻ തുടങ്ങിയ യാത്രക്കാരിക്ക് പൂജ ഉടൻ പ്രഥമശുശ്രൂഷ നൽകി.
വെള്ളം കുടിപ്പിക്കുകയും കൈകൾ തിരുമ്മി ചൂടാക്കി നൽകുകയും ചെയ്തു. മാനസികമായി ധൈര്യം പകരാനും പൂജ ശ്രദ്ധിച്ചു.
ആശങ്കയിലായ സീനിയർ കാബിൻ ക്രൂ വിമാനം അടുത്ത വിമാനത്താവളത്തിൽ ഇറക്കണോ എന്ന് ചോദിച്ചപ്പോൾ, തന്റെ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയത്തിന്റെ ബലത്തിൽ പൂജ വേണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞു.
ടെൻഷൻ മൂലമുണ്ടായ പ്രശ്നമാണെന്നും യാത്രക്കാരി ഇപ്പോൾ സുരക്ഷിതയാണെന്നും പൂജ അറിയിച്ചു. വിമാനം പിറ്റേന്ന് പുലർച്ചെ 1.30ന് തിരുവനന്തപുരത്ത് എത്തുന്നത് വരെ സഹയാത്രക്കാരിക്ക് വേണ്ട പരിച്ചരണം പൂജ കൃത്യമായി നൽകി.
സൗദിയിലെ നജ്റാനിൽ മൂന്ന് വർഷവും ജിദ്ദയിൽ ഒരു വർഷവും ജോലി ചെയ്ത പൂജ കഴിഞ്ഞ വർഷം ഓഗസ്റ്റ് 22നാണ് റാസൽഖൈമ ആശുപത്രിയിൽ ചേർന്നത്. വർഷത്തിലൊരിക്കൽ നാട്ടിൽ പോകാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് പൂജ പറയുന്നു.
രാജകുമാരൻ - സുഷമ ദമ്പതികളുടെ മകളായ പൂജയ്ക്ക് യുവാൻ എന്നൊരു മകനുണ്ട്. വിമാന കമ്പനി അധികൃതരും സഹയാത്രികരും പൂജയുടെ സേവനത്തെ അഭിനന്ദിച്ചു.
Tags : HandsOfCompassion MalayaliNurse PoojaRajakumaran AirIndiaExpress FlightHero