മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം
മുംബൈ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്രയിൽ വൻനാശനഷ്ടം. മുംബൈ, പാൽഘർ, റായ്ഗഡ് എന്നീ ജില്ലകളിലിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി 13 പേർ മരിച്ചതായി ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു. മുംബൈയില്‍ പരമാവധി ജീവനക്കാരോട് വര്‍ക് ഫ്രം ഹോം എടുക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്കി. അവശ്യവിഭാഗത്തില്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചയ്ക്ക് അടയ്ക്കും. മുംബൈയിൽ തിങ്കളാഴ്ച മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.
മുംബൈയിലെ വിവിധ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് പലയിടങ്ങളിലും മരങ്ങൾ കടപുഴകി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിൽ 350 മരങ്ങൾ നിലംപതിച്ചു. മുംബൈ, താനെ, റായ്ഗഡ്, സമീപ ജില്ലകൾ എന്നിവിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മുംബൈയിൽ ഓറഞ്ച് അലർട്ടും പൂനയിൽ റെഡ് അലേർട്ടും തുടരുകയാണ്.
റോഡ്, റെയില്‍, വ്യോമ, ഫെറി സര്‍വീസുകളെ കനത്ത മഴ ബാധിച്ചു. മുംബൈയ്ക്കും പൂനയ്ക്കും ഇടയിൽ റെയിൽ ഗതാഗതം തടസപ്പെട്ടു. അതിശക്തമായ മഴയെ തുടർന്ന് 16 ഓളം ട്രെയിനുകൾ റദ്ദാക്കുകയും ഒൻപത് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
Tags : Heavy rain Maharashtra work from home