വെള്ളപൊക്കം
ബർലിൻ: കടുത്ത വേനൽച്ചൂടിന് പിന്നാലെ ജർമനിയുടെ വടക്കൻ-കിഴക്കൻ സംസ്ഥാനങ്ങളെ മുൾമുനയിലാഴ്ത്തി പ്രകൃതിക്ഷോഭം. തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച ശക്തമായ കൊടുങ്കാറ്റിലും അതിശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും രാജ്യത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പലയിടങ്ങളിലും ഗോൾഫ് ബോളിന്റെ വലിപ്പത്തിലുള്ള കൂറ്റൻ ആലിപ്പഴങ്ങളാണ് പതിച്ചത്. ഇത് വീടുകളുടെ മേൽക്കൂരകൾ തകർക്കുകയും റോഡിൽ നിർത്തിയിട്ടിരുന്ന നൂറുകണക്കിന് കാറുകളുടെ ചില്ലുകൾ തകർത്ത് ബോഡി പൂർണ്മായി തകർക്കുകയും ചെയ്തു. വടക്കൻ ജർമ്മനിയിലെ പല നഗരങ്ങളും മിനിറ്റുകൾക്കകം പ്രളയത്തിലാവുകയും മധ്യവേനൽക്കാലത്ത് നാട് പൂർണമായും മഞ്ഞുമൂടിയ അവസ്ഥയിലാവുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി 9 മണി മുതൽ പുലർച്ചെ 1 മണി വരെ മാത്രം ലോവർ സാക്സണി സംസ്ഥാനത്ത് 250ലധികം അടിയന്തര ഫോൺ കോളുകളാണ് പോലീസിന് ലഭിച്ചത്. 600ലധികം തവണയാണ് ഫയർഫോഴ്സും പോലീസും രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. ഹാർബുർഗ് ജില്ലയിൽ ആലിപ്പഴ വർഷം കാരണം കാറുകളുടെ ഗ്ലാസുകൾ തകരുകയും പെയിന്റ് പൂർണമായി ഇളകിപ്പോവുകയും ചെയ്തു. സെല്ലെ നഗരത്തിൽ കനത്ത മഴയെ തുടർന്ന് റോഡുകളും വീടുകളുടെ ബേസ്മെന്റുകളും വെള്ളത്തിനടിയിലായി.
മെക്ലെൻബർഗ്-ഫോർപോമേൻ സംസ്ഥാനത്തെ വിറ്റൻബർഗ് നഗരത്തിൽ മിനിറ്റുകൾക്കകം റോഡുകളിൽ വൻതോതിൽ ആലിപ്പഴം അടിഞ്ഞുകൂടി മഞ്ഞുകാലത്തിന് സമാനമായ അന്തരീക്ഷമായി മാറി. റോഡുകളിലെ ഈ ഐസ് കട്ടകൾ മാറ്റാൻ ഒടുവിൽ ബുൾഡോസറുകൾ ഇറക്കേണ്ടി വന്നു.
ഇവിടുത്തെ ഒരു പ്രമുഖ പ്രിന്റിംഗ് പ്രസ്സിൽ ആലിപ്പഴം വീണ് മേൽക്കൂര തകരുകയും, മഴവെള്ളം കയറി അച്ചടി യന്ത്രങ്ങൾ കേടാവുകയും ചെയ്തു. ഇതേതുടർന്ന് 'Schweriner Volkszeitung' ഉൾപ്പെടെയുള്ള പ്രമുഖ പ്രാദേശിക പത്രങ്ങളുടെ വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. പിന്നീട് മറ്റൊരു നഗരത്തിലാണ് ഈ പത്രങ്ങൾ അച്ചടിച്ചത്.

നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ ബിഷോഫ്ഷീം ഭാഗത്ത് ശക്തമായ മിന്നലേറ്റതിനെ തുടർന്ന് ഒരു വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചു. ഷ്ലെസ്വിഗ്-ഹോൾസ്റ്റൈനിലെ എൽംഷോൺ, കെല്ലിങ്ഹുസെൻ എന്നീ നഗരങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. പ്രളയത്തിൽ കുടുങ്ങിയ ആളുകളെ രക്ഷിക്കാൻ പോയ പോലീസ് വാഹനം വരെ വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയുണ്ടായി. മറ്റ് മേഖലകളിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ ഇവിടേക്ക് വിന്യസിക്കേണ്ടി വന്നു.
ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബാഡൻ-വ്യൂർട്ടൻബർഗ്, ബ്രാൻഡൻബർഗ്, ബർലിൻ, മാഗ്ഡെബുർഗ്, എർഫുർട്ട് എന്നീ മേഖലകളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലുള്ള കാറ്റും ചതുരശ്ര മീറ്ററിന് 40 ലിറ്റർ വരെയുള്ള കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം തെക്കൻ ഭാഗങ്ങളിലും റൈൻലാൻഡ്-പാലാറ്റിനേറ്റിലും 30 ഡിഗ്രിക്ക് മുകളിൽ കടുത്ത ഉഷ്ണതരംഗവും നിലനിൽക്കുന്നു.
ജർമനിയിൽ ആലിപ്പഴ വർഷം കാരണം കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഭാഗിക ഇൻഷുറൻസ് അല്ലെങ്കിൽ പൂർണ്ണ ഇൻഷുറൻസ് ഉള്ളവർക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമുള്ളവർക്ക് ഈ നാശനഷ്ടത്തിന്റെ തുക സ്വന്തം കയ്യിൽ നിന്നും മുടക്കേണ്ടി വരും. അതിനാൽ കാറുകൾ പുറത്തിടുന്ന പ്രവാസികൾ വാഹനം സുരക്ഷിതമായ ഗാരേജുകളിലേക്ക് മാറ്റാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.
Tags : GermanyWeather GermanyFloods HailsStorm