Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമിത ഉള്ളടക്കങ്ങളും വിവരങ്ങളും തടസ്സമില്ലാതെ തിരിച്ചറിയാനുള്ള പുതിയ സുരക്ഷാ ഫീച്ചറുമായി എഐ കമ്പനിയായ ആന്ത്രോപിക്. കമ്പനി തങ്ങളുടെ ജനപ്രിയ മോഡലായ ക്ലോഡ് നിർമിക്കുന്ന ടെക്സ്റ്റുകളിലും ഫയലുകളിലും ഡിജിറ്റൽ വാട്ടർമാർക്ക് ഉൾപ്പെടുത്താൻ ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഇത് മനുഷ്യരുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ലെന്നും, പകർത്തി എഴുതിയാലും ടെക്സ്റ്റുകളിൽ ഈ ഡിജിറ്റൽ മുദ്ര നിലനിൽക്കുമെന്നും ആന്ത്രോപിക് വ്യക്തമാക്കുന്നു. യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ആന്ത്രോപിക് ഈ പുതിയ സുതാര്യതാ സംവിധാനം കൊണ്ടുവരുന്നത്.
ക്ലോഡ് നൽകുന്ന ടെക്സ്റ്റിന്റെ ഉള്ളടക്കത്തിലോ ഗുണനിലവാരത്തിലോ മാറ്റം വരുത്താതെ തന്നെ ടെക്സ്റ്റിനുള്ളിൽ അദൃശ്യമായ കോഡുകൾ ഉൾപ്പെടുത്തും. ടെക്സ്റ്റ് കോപ്പി ചെയ്ത് മാറ്റിയാലും എഡിറ്റ് ചെയ്താലും ഇതിന്റെ അംശം നിലനിൽക്കും.
ഇമേജുകൾ, വെക്റ്റർ ഫയലുകൾ എന്നിവയിൽ സി2പിഎ (C2PA) ഓപ്പൺ സ്റ്റാൻഡേർഡ് അനുസരിച്ചുള്ള ഡിജിറ്റൽ പ്രൊവെനൻസ് മെറ്റാഡാറ്റ നൽകും. ഫയലിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും.
2026 ഓഗസ്റ്റ് 2 മുതൽ പുറത്തിറങ്ങുന്ന പുതിയ ക്ലോഡ് മോഡലുകൾക്കെല്ലാം ഈ ഫീച്ചർ ബാധകമാണ്. ക്ലോഡ് പ്ലാറ്റ്ഫോം, ക്ലോഡ് കോഡ്, എപിഐ എന്നിവയ്ക്ക് പുറമെ ആമസോൺ എഡബ്ല്യൂഎസ്, ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റ് ഫൗണ്ടറി എന്നിവ വഴി ലഭ്യമാകുന്ന ക്ലോഡ് സർവീസുകളിലും ഇത് പ്രവർത്തിക്കും.
എഐ ഉപയോഗിച്ച് ഉപന്യാസങ്ങളും കോഡുകളും വിവരങ്ങളും നിർമിച്ച് സ്വന്തം പേരിലാക്കുന്നവർക്ക് ഈ നീക്കം തിരിച്ചടിയാകും. ഇതിനാൽ തന്നെ ഉപയോക്താക്കളിൽ ചിലർ കമ്പനിയുടെ ഈ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും സബ്സ്ക്രിപ്ഷൻ റദ്ദാക്കുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ, തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കങ്ങളും പടരുന്നത് തടയാൻ ഇതൊരു നല്ല തീരുമാനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഗൂഗിൾ ഡീപ്മൈൻഡിന്റെ 'സിന്ത് ഐഡി' പോലെ ക്ലോഡിന്റെ അദൃശ്യ വാട്ടർമാർക്കുകൾ പരിശോധിച്ചു കണ്ടെത്താനുള്ള ഡിറ്റക്ഷൻ ടൂളുകൾ ഉടൻ ലഭ്യമാക്കുമെന്ന് ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്
Tech
ന്യൂഡൽഹി: ആന്ത്രോപിക് കമ്പനിയുടെ ക്ലോഡ് എഐ ചാറ്റ്ബോട്ടിൽ ഉപയോക്താക്കൾ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ ഗൂഗിൾ സെർച്ച് ഫലങ്ങളിൽ പ്രത്യക്ഷപ്പെട്ടതായി പരാതി. ക്രിപ്റ്റോകറൻസി വാലറ്റ് കീകളും മറ്റ് വ്യക്തിഗത വിവരങ്ങളും ഉൾപ്പെടെയുള്ള ഡാറ്റയും ഇത്തരത്തിൽ ഗൂഗിളിൽ ലഭ്യമായെന്നാണ് റെഡ്ഡിറ്റ് ഉപയോക്താക്കൾ ചൂണ്ടിക്കാണിച്ചത്.
എന്നാൽ, ഇതിൽ പ്രതികരണവുമായി ആന്ത്രോപിക് രംഗത്തെത്തി. പ്രൈവറ്റ് അക്കൗണ്ടുകളിൽ നിന്നുള്ള സംഭാഷണങ്ങൾ ചോർന്നിട്ടില്ലെന്നും, ഉപയോക്താക്കൾ തനിയെ പൊതുജനങ്ങളുമായി പങ്കുവെക്കാൻ തീരുമാനിച്ച ലിങ്കുകൾ മാത്രമാണ് സെർച്ച് എഞ്ചിനുകളിൽ ഇൻഡക്സ് ചെയ്യപ്പെട്ടതെന്നും കമ്പനി വ്യക്തമാക്കി.
ക്ലോഡ് ചാറ്റുകൾ ഡിഫോൾട്ടായി സ്വകാര്യമാണ്. എന്നാൽ, ഉപയോക്താക്കൾ ഏതെങ്കിലും ഒരു പ്രത്യേക സംഭാഷണം മറ്റൊരാളുമായി പങ്കുവെക്കാൻ ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ നിർമിക്കപ്പെടുന്ന ലിങ്കുകൾ പൊതുവായി ലഭ്യമാകും
ഇന്റർനെറ്റിലുള്ള മറ്റ് പൊതു ഉള്ളടക്കങ്ങൾ പോലെ, ഇത്തരം ഷെയർ ചെയ്ത ലിങ്കുകളും ഗൂഗിൾ അടക്കമുള്ള സെർച്ച് എഞ്ചിനുകൾ ഇൻഡക്സ് ചെയ്യുകയോ ആർക്കൈവ് ചെയ്യുകയോ ചെയ്യാം. നിലവിൽ ഈ പ്രശ്നം പരിഹരിച്ചതായും, ക്ലോഡ് ചാറ്റ് ലിങ്കുകൾ ഇനി ഗൂഗിൾ സെർച്ചിൽ കാണപ്പെടില്ലെന്നും കമ്പനി അറിയിച്ചു.
Business
ന്യൂയോർക്ക്: യുഎസ് ആസ്ഥാനമായ പ്രമുഖ ആർട്ടിഫിഷൽ ഇന്റലിജൻസ് സ്റ്റാർട്ടപ് കന്പനിയായ ആന്ത്രോപിക്, തങ്ങളുടെ ജനപ്രിയ എഐ ചാറ്റ്ബോട്ടായ ക്ലോഡ് (Claude AI) സബ്സ്ക്രിപ്ഷനുകൾക്കായി ഇന്ത്യൻ രൂപയിലുള്ള നിരക്കുകൾ പ്രഖ്യാപിച്ചു.
അമേരിക്കയ്ക്കു പുറത്ത് ക്ലോഡിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയായ ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കുന്നതിനും പണമടയ്ക്കൽ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിനുമാണ് ഈ മാറ്റം.
വെബ്സൈറ്റിലും മൊബൈൽ ആപ്പുകളിലും ഘട്ടങ്ങളായാണ് പുതിയ നിരക്കുകൾ ദൃശ്യമായി തുടങ്ങുക. ഇതുവരെ യുഎസ് ഡോളറിൽ പണമടയ്ക്കേണ്ടി വന്നിരുന്നതിനാൽ കറൻസി പരിവർത്തന നിരക്കുകളും അധിക ചാർജകളും നൽകേണ്ടി വന്നിരുന്ന ഇന്ത്യൻ ഉപയോക്താക്കൾക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. പുതിയ നിരക്കുകൾ ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്നത് ശ്രദ്ധേയമാണ്.
Tech
യുഎസും ചൈനയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തർക്കങ്ങൾ മുറുകുന്നതിനിടയിൽ, ചൈനീസ് ടെക് ഭീമന്മാരായ അലിബാബ തങ്ങളുടെ ജീവനക്കാർക്ക് ക്ലോഡ് കോഡ് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു. ജൂലൈ 10 മുതൽ ഈ നിരോധനം പ്രാബല്യത്തിൽ വരും.
ആന്ത്രോപിക് കമ്പനിയുടെ ജനപ്രിയ എഐ പ്രോഗ്രാമിംഗ് ടൂളായ ക്ലോഡ് കോഡിനെ ഉയർന്ന സുരക്ഷാസാധ്യതയുള്ള സോഫ്റ്റ്വെയറുകളുടെ പട്ടികയിലാണ് അലിബാബ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പകരമായി കമ്പനിയുടെ സ്വന്തം എഐ കോഡിംഗ് ടൂളായ ക്വോഡർ ഉപയോഗിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചൈനീസ് കമ്പനികൾക്കും അവരുടെ വിദേശ അനുബന്ധ സ്ഥാപനങ്ങൾക്കും തങ്ങളുടെ എഐ ടൂളുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആന്ത്രോപിക് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു. എങ്കിലും ചില സാങ്കേതിക ലൂപ്പ്ഹോളുകൾ വഴി ചൈനയിലെ ഉപയോക്താക്കൾ ക്ലോഡ് ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. ഇത് തടയാൻ ആന്ത്രോപിക് രഹസ്യമായി ചില നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പിന്നീട് കമ്പനി തന്നെ ഇത് പിൻവലിച്ചതായി വ്യക്തമാക്കി.
യുഎസിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എഐ മോഡലുകളുമായി ചൈനീസ് കമ്പനികൾ വിപണിയിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം ബീജിംഗ് ആസ്ഥാനമായുള്ള ഇസഡ്.എഐ എന്ന സ്റ്റാർട്ടപ്പ് പുറത്തിറക്കിയ 'GLM-5.2' എന്ന മോഡൽ കോഡിംഗ് രംഗത്ത് സിലിക്കൺ വാലിയെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലെ വമ്പൻ എഐ മോഡലുകളോട് കിടപിടിക്കുന്ന പ്രകടനമാണ് ഇത് കാഴ്ചവെക്കുന്നത്.
ക്ലോഡ് ഫാബിൾ 5 , മൈത്തോസ് 5 തുടങ്ങിയ അത്യാധുനിക എഐ മോഡലുകൾക്ക് മേൽ യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങൾ അടുത്തിടെ നീക്കിയതായും ആന്ത്രോപിക് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ യുഎസും ചൈനയും തമ്മിലുള്ള എഐ സാങ്കേതിക യുദ്ധം കൂടുതൽ ശക്തമാകുമെന്നാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
Tech
ന്യൂയോർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനായുള്ള മത്സരം മുറുകുന്നതിനിടെ, തങ്ങളുടെ സബ്സ്ക്രിപ്ഷൻ നിരക്കുകളും എപിഐ സേവനങ്ങളുടെ വിലയും കുറയ്ക്കാൻ എഐ കമ്പനിയായ ഓപ്പൺഎഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ആന്ത്രാപിക് അടക്കമുള്ള എതിരാളികളിൽ നിന്നുള്ള കടുത്ത വെല്ലുവിളി നേരിടുന്നതിനും ഉപഭോക്താക്കളെ നിലനിർത്തുന്നതിനുമാണ് കമ്പനിയുടെ ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐ സേവനങ്ങളുടെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കമ്പനി വിലക്കുറവിനെക്കുറിച്ച് ആലോചിക്കുന്നത്. എഐ പ്രോസസ്സിംഗിനായി ഉപയോഗിക്കുന്ന ടോക്കണുകളുടെ നിരക്ക് കുറയ്ക്കുന്ന കാര്യം ഓപ്പൺഎഐയുടെ സജീവ പരിഗണനയിലാണ്. എപിഐ വഴിയും എന്റർപ്രൈസ് സേവനങ്ങൾ വഴിയും എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ ഈ ടോക്കണുകളുടെ അളവ് അടിസ്ഥാനമാക്കിയാണ് കമ്പനികൾ നിരക്ക് ഈടാക്കുന്നത്.
എഐ സാങ്കേതികവിദ്യ വൻതോതിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ വരുന്ന ചെലവിനെകുറിച്ച് ലോകമെമ്പാടുമുള്ള കമ്പനികൾ ഇപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ കമ്പനികൾ എഐ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുകയും വലിയ അളവിൽ ടോക്കണുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. എഐ രംഗത്ത് 'ടോക്കൺമാക്സിങ്' എന്നറിയപ്പെട്ടിരുന്ന ഈ പ്രവണത പക്ഷേ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പല കമ്പനികളും വ്യക്തമാക്കുന്നത്.
വിലനിർണയം കമ്പനി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്നെ നേരത്തെ സമ്മതിച്ചിരുന്നു. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, വിപണിയിലെ മത്സരം കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കളെ കൂടെ നിർത്താൻ ഇതാണ് ഏക പോംവഴിയെന്നാണ് കമ്പനിക്കുള്ളിലെ വിലയിരുത്തൽ. ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രാപിക്കും സമാനമായ വിലക്കുറവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ഇതോടെ വരും ദിവസങ്ങളിൽ എഐ വിപണിയിൽ കടുത്ത വിലയുദ്ധത്തിന് സാക്ഷ്യം വഹിച്ചേക്കാം.
അതേസമയം, എഐ മേഖലയിലെ നിക്ഷേപകരുടെ ആവേശം മുൻപത്തെ അപേക്ഷിച്ച് അല്പം കുറഞ്ഞു വരുന്ന സമയത്താണ് ഈ പുതിയ നീക്കങ്ങൾ നടക്കുന്നത്. വില കുറയ്ക്കാൻ ആലോചിക്കുമ്പോഴും വിപണി വിപുലീകരിക്കാനുള്ള ശ്രമങ്ങളുമായി ഓപ്പൺഎഐ മുന്നോട്ട് പോവുകയാണ്. കമ്പനി ഉടൻ തന്നെ ഐപിഒയ്ക്ക് അപേക്ഷ നൽകുമെന്നും, വൺ ട്രില്യൺ ഡോളർ (ഒരു ലക്ഷം കോടി ഡോളർ) മൂല്യമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ആന്ത്രാപിക്കും പബ്ലിക് ലിസ്റ്റിംഗിനായി ഒരുങ്ങുന്നതോടെ എഐ ലോകത്തെ മത്സരം പുതിയൊരു തലത്തിലേക്ക് കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
Business
ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും വലിയ ആർട്ടിഫിഷൽ ഇന്റലിജൻസ് കന്പനികളിലൊന്നായ ആന്ത്രോപിക് ബംഗളൂരുവിൽ ഓഫീസ് തുറന്നു. ഇന്ത്യയിൽ യുഎസ് കന്പനി നിർമിക്കുന്ന ആദ്യത്തെ ഓഫീസാണ്.
ഏഷ്യ-പസഫിക് മേഖലയിൽ ഇതിനു മുന്‍പ് ടോക്കിയോയിലാണ് കന്പനി ഓഫീസ് സ്ഥാപിച്ചത്. ഇന്ത്യയിൽ എയർ ഇന്ത്യ, കോഗ്നിസന്റ്, ക്രെഡ് തുടങ്ങിയ കന്പനികളുമായും വിദ്യാഭ്യാസ സന്നദ്ധ സ്ഥാപനം ‘പ്രാഥം’ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ആന്ത്രോപിക് ലക്ഷ്യമിടുന്നത്.
കണക്കുകൾ പ്രകാരം ക്ലോഡ് (Claude) എഐ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യമാറിയിരുന്നു. സോഫ്റ്റ്വേർ വികസനം, സിസ്റ്റം നവീകരണം, പ്രൊഡക്ഷൻ സോഫ്റ്റ്വേറുകൾ നിർമിക്കുക തുടങ്ങിയ കംപ്യൂട്ടർ, മാത്തമാറ്റിക്കൽ ജോലികൾക്കായാണ് ഇന്ത്യയിലെ ഉപഭോക്താക്കൾ പകുതിയോളം എഐ മോഡലുകൾ ഉപയോഗിക്കുന്നതെന്ന് കന്പനി വ്യക്തമാക്കി.
കാർഷികം, നിയമം തുടങ്ങിയ പ്രാദേശിക പ്രാധാന്യമുള്ള മേഖലകളിൽ എഐയുടെ സ്വാധീനം വിലയിരുത്തുന്നതിനായി നൈതികമായ എഐ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കാര്യ, കളക്ടീവ് ഇന്റലിജൻസ് പ്രോജക്ട് എന്നീ കന്പനികളുമായി ആന്ത്രോപിക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഈ പങ്കാളിത്തങ്ങൾ പ്രാദേശിക ഭാഷകളിൽ എഐയുടെ സ്വാധീനം കൂടുതൽ ഉറപ്പാക്കാൻ സഹായിക്കും. ആറു മാസം മുന്‍പ് ഇന്ത്യയിൽ വ്യാപകമായി സംസാരിക്കുന്ന മലയാളം ഉൾപ്പെടെ പത്ത് ഇന്ത്യൻ ഭാഷകളിൽ തങ്ങളുടെ മോഡലുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഈ സ്റ്റാർട്ടപ്പ് ഒരു പദ്ധതിക്ക് തുടക്കംകുറിച്ചു.
ഇതിൽ ഹിന്ദി, ബംഗാളി, ഉറുദു, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയവയുമുണ്ട്. എഐ സാങ്കേതികവിദ്യ ഇംഗ്ലീഷിൽ മാത്രം ഒതുങ്ങാതെ സാധാരണക്കാർക്ക് അവരുടെ മാതൃഭാഷയിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
Leader Page
ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) ലോകത്ത് പുതിയൊരു യുദ്ധത്തിന് തിരിതെളിഞ്ഞിരിക്കുകയാണ്. പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക് (Anthropic) പുറത്തിറക്കിയ പുത്തൻ ടൂളുകൾ ആഗോള ഐടി രംഗത്തെയും കോർപറേറ്റ് ലോകത്തെയും അക്ഷരാർഥത്തിൽ പിടിച്ചുലച്ചിരിക്കുന്നു. മുൻ ഓപ്പൺ എഐ ഗവേഷകരും എക്സിക്യൂട്ടീവുകളും ചേർന്ന് 2021ൽ സ്ഥാപിച്ച ഈ കമ്പനി, സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും മുൻഗണന നൽകിക്കൊണ്ടാണ് തങ്ങളുടെ ‘ക്ലോഡ്’ (Claude) മോഡലുകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, വെറുമൊരു ചാറ്റ്ബോട്ട് എന്നതിലുപരി, മനുഷ്യനൊപ്പം ജോലി ചെയ്യുന്ന ഒരു ‘സഹപ്രവർത്തകനായി’ (Co-worker) എഐ മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്.
ക്ലോഡ് ഓപസും ഏജന്റിക് എഐയുടെ വരവും
ആന്ത്രോപിക്കിന്റെ ഏറ്റവും നൂതനമായ ‘ക്ലോഡ് ഓപസ്’ മോഡലുകൾ കോഡിംഗിലും സങ്കീർണമായ ഡാറ്റാ വിശകലനത്തിലും അസാമാന്യമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ‘ക്ലോഡ് കോവർക്ക്’ എന്ന എഐ ടൂളാണ്. ഒരു മനുഷ്യ സഹായിയെപ്പോലെ തന്നെ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഇതിന് സാധിക്കും. ഒരു വശത്ത് ക്ലോഡ് ഓപസ് 4.6 പോലുള്ള മോഡലുകൾ സാങ്കേതികമായി മികച്ചുനിൽക്കുമ്പോൾ, മറുവശത്ത് അത് വൈറ്റ് കോളർ തൊഴിൽ മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഡോക്യുമെന്റുകൾ തയാറാക്കുക, വലിയ ഡാറ്റകൾ നിമിഷനേരംകൊണ്ട് വിശകലനം ചെയ്യുക, മീറ്റിംഗുകൾ സംഗ്രഹിക്കുക, കോഡിംഗ് നടത്തുക തുടങ്ങിയ ജോലികൾ ക്ലോഡ് ഇപ്പോൾ അനായാസം കൈകാര്യം ചെയ്യുന്നു.
നിയമ സ്ഥാപനങ്ങളിൽ നടക്കുന്ന കരാറുകളുടെ പരിശോധന, നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റുകളുടെ പരിശോധന, ലീഗൽ സമ്മറി തയാറാക്കൽ തുടങ്ങിയവയ്ക്കായി രൂപകൽപ്പന ചെയ്ത ‘ക്ലോഡ് ലീഗൽ ഏജന്റ്’ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. സാധാരണയായി ജൂനിയർ അഭിഭാഷകരോ ക്ലർക്കുമാരോ ചെയ്തിരുന്ന ഇത്തരം ജോലികൾ എഐ ഏറ്റെടുക്കുമ്പോൾ അത് ആ മേഖലയിലെ തൊഴിൽ സാധ്യതകളെ സാരമായി ബാധിക്കും.
ഭീഷണി നേരിടുന്ന തൊഴിൽ മേഖലകൾ
ക്ലോഡ് പോലുള്ള നൂതന ടൂളുകൾ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ആവർത്തന സ്വഭാവമുള്ള ജോലികളെയാണ്. വിവർത്തകർ, കോപ്പി റൈറ്റർമാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർക്ക് എഐയുടെ കടന്നുകയറ്റം വലിയ വെല്ലുവിളിയാകുമ്പോൾ, കസ്റ്റമർ സപ്പോർട്ട്, ഡാറ്റാ അനലിറ്റിക്സ് മേഖലകളെ എഐ ഏജന്റുകൾ ഇതിനോടകം കൈയടക്കിത്തുടങ്ങി. ഷെഡ്യൂളിംഗ്, ബുക്ക് കീപ്പിംഗ് തുടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് ജോലികളും ഓട്ടോമേഷന്റെ ഭീഷണിയിലാണ്. ആഗോള ഐടി ഔട്ട്സോഴ്സിംഗ് മേഖലയിൽ അടുത്ത നാല് വർഷത്തിനുള്ളിൽ ഒമ്പതു മുതൽ 12 ശതമാനം വരെ വരുമാന ഇടിവുണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വലിയ ടീമുകൾക്ക് പകരം ചുരുക്കം ജീവനക്കാരെയും കൂടുതൽ എഐ ഏജന്റുകളെയും ഉപയോഗിക്കുന്ന കമ്പനികളുടെ നയം ‘ഫ്രഷേഴ്സിന്’ തൊഴിൽ വിപണിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇന്ത്യൻ സാഹചര്യവും ‘അൺഎംപ്ലോയബിലിറ്റി’യും
ഇന്ത്യൻ ഐടി, ബിപിഒ മേഖലകളിൽ എഐ സൃഷ്ടിക്കുന്ന ആഘാതം പ്രവചനാതീതമാണ്. നിലവിൽ 16 ലക്ഷത്തോളം പേർ ജോലി ചെയ്യുന്ന ബിപിഒ മേഖലയിൽ, ‘ഏജന്റിക് എഐ’ ടൂളുകളുടെ വരവോടെ കസ്റ്റമർ സപ്പോർട്ട് ജോലികളിൽ 70-80 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 58 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന ഇന്ത്യൻ ഐടി വ്യവസായത്തിൽ 2031ഓടെ 15 ലക്ഷത്തോളം ജോലികൾ എഐ ഭീഷണിയിലാകുമെന്ന് നാസ്കോം കണക്കാക്കുന്നു. ജെമിനി 3ന്റെ കരുത്തിൽ ഗൂഗിൾ അവതരിപ്പിച്ച ‘ആന്റിഗ്രാവിറ്റി’ പോലുള്ള പ്ലാറ്റ്ഫോമുകൾ സോഫ്റ്റ്വേർ നിർമാണത്തെ ‘ഏജന്റ് യുഗ’ത്തിലേക്ക് നയിക്കുകയാണ്. കോഡിംഗിന് പകരം എഐ ഏജന്റുകളെ നിയന്ത്രിക്കുന്ന സൂപ്പർവൈസർമാരായി ഡെവലപ്പർമാർ മാറുന്നതോടെ ഉത്പാദനക്ഷമത കൂടുമെങ്കിലും അടിസ്ഥാന കോഡിംഗ് ജോലികൾ ചെയ്യുന്നവർക്ക് ഇത് വലിയ ഭീഷണിയാണ്.
ഇന്ത്യയിലെ ബിരുദധാരികളിൽ പകുതിയോളം പേർക്കും എഐ നൈപുണ്യങ്ങൾ ഇല്ലെന്നത് ‘അൺഎംപ്ലോയബിലിറ്റി’ എന്ന വലിയ പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ നിരീക്ഷണമനുസരിച്ച്, ഇന്ത്യൻ തൊഴിൽശക്തിയുടെ പകുതിയോളം പേർക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുനർപരിശീലനം അനിവാര്യമാണ്. പഴയ രീതിയിലുള്ള ജോലി പരിചയംകൊണ്ടു മാത്രം ഇനി തൊഴിൽ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയില്ല.
അവസരങ്ങളുടെ പുതിയ വാതിലുകൾ
എങ്കിലും, ചരിത്രത്തിലെ എല്ലാ സാങ്കേതിക വിപ്ലവങ്ങളും പുതിയ അവസരങ്ങൾ തുറന്നിട്ടുണ്ട്. എഐ ടൂളുകളെ നിയന്ത്രിക്കാനും അവയുടെ ഫലം പരിശോധിക്കാനും ‘പ്രോംപ്റ്റ് എൻജിനിയറിംഗ്’ പോലുള്ള പുതിയ തരം തൊഴിലുകൾ രൂപപ്പെട്ടുവരുന്നു. മനുഷ്യനു മാത്രം സാധ്യമാകുന്ന സർഗാത്മകതയും വൈകാരിക ബുദ്ധിയും ആവശ്യമായ മേഖലകളിൽ എഐക്ക് പരിമിതികളുണ്ട്. എഐയുടെ കൃത്യമായ വിനിയോഗം 2035ഓടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 1.7 ട്രില്യൺ ഡോളറിന്റെ അധിക നേട്ടമുണ്ടാക്കുമെന്നാണ് നിതി ആയോഗിന്റെ പ്രവചനം.
ആന്ത്രോപിക്കിന്റെ ക്ലോഡ് പോലുള്ള ടൂളുകൾ ലോകത്തെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. ജോലികൾ എളുപ്പമാകുന്നതിനോടൊപ്പംതന്നെ, നിലവിലുള്ള തൊഴിൽ സംസ്കാരത്തിൽ വലിയ മാറ്റങ്ങളും ഇത് സൃഷ്ടിക്കും. മാറുന്ന കാലത്തിനനുസരിച്ച് സ്വയം നവീകരിക്കുക എന്നതാണ് ഈ എഐ യുഗത്തിൽ അതിജീവിക്കാനുള്ള ഏക പോംവഴി. സാങ്കേതികവിദ്യയെ ഭയപ്പെടുന്നതിനു പകരം അതിനെ ഒരു സഹപ്രവർത്തകനായി കണ്ട് ഉപയോഗിക്കാൻ പഠിക്കുകയാണ് നാം ചെയ്യേണ്ടത്.
(കാഞ്ഞിരപ്പള്ളി അമൽജ്യോതി എന്‍ജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയന്‍സ് & എന്‍ജിനിയറിംഗ് വിഭാഗം മേധാവിയാണ് ലേഖകന്‍.)
Business
സാന്‍ഫ്രാന്‍സിസ്കോ: യുഎസിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പ് കമ്പനി പുതിയൊരു സാങ്കേതികവിദ്യ പുറത്തുവിട്ടതോടെ ആകെ ആശങ്കയുടെ നിഴലിലായിരിക്കുകയാണ് ആഗോള ഐടി മേഖല.
പുതിയ ടൂള്‍ അവതരിപ്പിച്ചതിനു പിന്നാലെ ലോകമെമ്പാടുമുള്ള ഐടി ഓഹരികള്‍ ഇടിഞ്ഞു. നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന അതീവ നൂതനമായ ഒരു എഐ മോഡലാണ് ആന്ത്രോപിക് അവതരിപ്പിച്ചത്. ഇത് വെറുമൊരു ചാറ്റ് ബോട്ട് മാത്രമല്ല, മറിച്ച് സങ്കീര്‍ണമായ നിയമ ജോലികള്‍ മനുഷ്യസഹായമില്ലാതെതന്നെ പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഒന്നാണ്.
► ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു നഷ്ടം
2020 മാര്‍ച്ചിലെ കോവിഡ് പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ചയാണ് ഇന്ത്യന്‍ ഐടി ഓഹരികള്‍ നേരിട്ടത്. നിഫ്റ്റി ഐടി സൂചിക 5.87 ശതമാനം താഴ്ന്നാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. എഐ, പരമ്പരാഗത സോഫ്റ്റ്വേര്‍-ഐടി സേവനങ്ങളെ അപ്രസക്തമാക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ ബാധിച്ചത്. ഇതോടെ ഐടി മേഖലയുടെ വിപണിമൂല്യത്തില്‍ ഏകദേസം 1.9 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടാത്.
ഇന്ത്യന്‍ ഐടി വമ്പന്മാരായ ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളെയാണ് ഈ തകര്‍ച്ച കൂടുതല്‍ ബാധിച്ചത്. ഇവ ഏകദേശം ഏഴു ശതമാനത്തിനു മുകളില്‍ ഇടിവോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കോഫോര്‍ജ്, എല്‍ടിഐ മൈന്‍ഡ്ട്രീ, എംഫസിസ്, പെര്‍സിസ്റ്റന്റ് തുടങ്ങിയവയുടെ ഓഹരികള്‍ അഞ്ചു മുതല്‍ ആറു ശതമാനം വരെ ഇടിഞ്ഞു. വിപ്രോ, എച്ച്സിഎല്‍, ടെക് മഹീന്ദ്ര എന്നിവ നാലു മുതല്‍ അഞ്ചു ശതമാനം വരെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചികയിലെ കമ്പനികളുടെ മൊത്തം മൂല്യം 1.93 ലക്ഷം കോടി രൂപ ഇടിഞ്ഞ് 29.85 കോടി രൂപയ്ക്കു താഴെയെത്തി.
ഓഹരികളിലെ തകര്‍ച്ച ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. ചൊവ്വാഴ്ച യുഎസ് സ്റ്റോക് എക്സ്ചേഞ്ച് നാസ്ദാക് 1.4 ശതമാനമാണ് ഇടിഞ്ഞത്. ഇതിലെ സോഫ്റ്റ്വേര്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍നിന്ന് ഏകദേശം 300 ബില്യണ്‍ ഡോളറിന്റെ (27 ലക്ഷം കോടി രൂപ) വന്‍ തകര്‍ച്ചയാണുണ്ടായത്. ആഗോള വമ്പന്മാര്ക്കും പ്രഹരമേറ്റു. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ ഓഹരികള്‍ 13 ശതമാനവും തോംസണ്‍ റോയിട്ടേഴ്സ് 16 ശതമാനവും സിഎസ് ഡിസ്കോ 12 ശതമാനവും തകര്‍ന്നു. ലീഗല്‍ സൂംഡോട്കോം ഓഹരികള്‍ 20 ശതമാനമാണ് കൂപ്പുകുത്തിയത്.
► എന്താണ് ഈ ടൂള്‍? ഐടി മേഖലയിലെ പരിഭ്രാന്തിക്കു പിന്നില്‍?
കഴിഞ്ഞ വെള്ളിയാഴ്ച എഐ ഡെവലപര്‍മാരായ ആന്ത്രോപിക് അവരുടെ ക്ലൗഡ് കോവര്‍ക്ക് (Claude Cowork) ഏജന്റിനായി പുതിയ പ്ലഗ്ഇന്നുകള് അവതരിപ്പിച്ചു. നിയമം, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഡാറ്റ അനാലിസിസ് തുടങ്ങിയ മേഖലകളിലെ ജോലികള്‍ സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ രൂപകല്പന ചെയ്തിട്ടുള്ളവയാണ് ഈ പ്ലഗ്ഇന്നുകള്. എഐ യുഗത്തില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് കരുതിയിരിക്കുന്ന പ്രഫഷണല്‍ സര്‍വീസ് മേഖലകളെയാണ് ഇതു ലക്ഷ്യമിടുന്നത്.
നൂറുകണക്കിന് കരാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പരിശോധിക്കാനും എന്‍ഡിഎ ( Non-Disclosure Agreement/NDA) പോലുള്ള രേഖകള്‍ തയാറാക്കാനും ഇതിന് സാധിക്കും. ഓരോ കമ്പനിക്കും അവരുടെ പ്രത്യേക നിയമ മാനദണ്ഡങ്ങള്‍ അനുസരിച്ച് എഐയെ മാറ്റിയെടുക്കാം.
ആയിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച് സോഫ്റ്റ്വേറുകള് വഴിയോ അഭിഭാഷകര്‍ വഴിയോ ചെയ്തിരുന്ന കാര്യങ്ങള്‍ ഈ എഐ ടൂള്‍ സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ ചെയ്തുനല്‍കും.
► ഐടി മേഖലയെ ബാധിച്ചത് എങ്ങനെ?
ഈ എഐ ടൂളിന്റെ വരവിനെ സാസ്പോകല്യപ്സിനു (Saaspo calypse) എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. സോഫ്റ്റ്വേര്‍ ആസ്-എ-സര്‍വീസ് ഓഹരികളില്‍ പെട്ടെന്നുണ്ടായ തകര്‍ച്ചയെ വിവരിക്കാന്‍ വിശകലന വിദഗ്ധര്‍ ഉപയോഗിച്ച പദമാണ്. എഐ സാങ്കേതികവിദ്യ സാസ് ബിസിനസ് മേഖലയെ തകര്‍ക്കുമെന്ന ഭയമാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.
നിയമപരമായ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം ചൊവ്വാഴ്ച ആന്ത്രോപിക് പുറത്തിറക്കി. എഐ സൃഷ്ടിക്കുന്ന ഇത്തരം മാറ്റങ്ങള്‍ വന്‍ നഷ്ടമുണ്ടാക്കുമെന്ന ഭീതി പടര്‍ന്നതോടെയാണ് നിക്ഷേപം പിന്‍വലിക്കലിലേക്ക് നിക്ഷേപകര്‍ കടന്നത്.
നിലവില്‍ നിയമസേവനങ്ങളും ഡാറ്റാ വിശകലനവും നല്കുന്ന പല ഐടി സേവന കമ്പനികള്‍ക്കും സോഫ്റ്റ്വേറുകള്‍ക്കും പ്രസക്തിയില്ലാതാകും. ഇത് കമ്പനികളുടെ ലാഭക്ഷമതയെയും വിപണിയിലെ സ്ഥാനത്തെയും തകര്‍ക്കും. ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്വേർ വാങ്ങുന്നതിനു പകരം ആന്ത്രോപിക്കിന്റെ എഐ ഉപയോഗിക്കാന്‍ തുടങ്ങും.
എഐയുടെ കൈകടത്തലില്‍നിന്ന് സുരക്ഷിതമെന്നു കരുതിയിരുന്ന മേഖലകളായ നിയമ സേവനങ്ങള്‍, ഡാറ്റ അനലിറ്റിക്സ്, കസ്റ്റമര്‍ സപ്പോര്‍ട്ട് എന്നിവയില്‍ ഇപ്പോള്‍ കടുത്ത ഭീഷണി നേരിടുകയാണ്. ഈ ജോലികള്‍ ചെയ്യാന്‍ എഐ സാങ്കേതികവിദ്യക്കു കഴിയുമെങ്കില്‍ അത്തരം സേവനങ്ങള്‍ ചെയ്യുന്നതിനായി പടുത്തുയര്‍ത്തിയ ഐടി സ്ഥാപനങ്ങള്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരും.