ഫാ. തോമസ് പതിക്കൽ
തലശേരി: വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിലെ ദിവ്യകാരുണ്യ അടയാളം ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കൽ (73) അന്തരിച്ചു. തലശേരി അതിരൂപതാംഗമാണ്. കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
സംസ്കാര ശുശ്രൂഷകൾ 24ന് രാവിലെ 10ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ.
വിളക്കന്നൂർ ഇടവകയിൽ വികാരിയായിരിക്കേ 2013 നവംബർ 13ന് വിശുദ്ധ കുർബാനയർപ്പിക്കുന്പോഴാണ് ഈശോയുടെ തിരുമുഖം തിരുവോസ്തിയിൽ തെളിഞ്ഞത്.
ഏറെ പഠനങ്ങൾക്കുശേഷം 2025 മാർച്ച് 19ന് ദിവ്യകാരുണ്യ പ്രതിഭാസം അസാധാരണസംഭവമായി പ്രഖ്യാപിക്കാൻ തടസമില്ലെന്ന് വത്തിക്കാൻ അറിയിക്കുകയും അതേവർഷം മേയ് 31ന് വിളക്കന്നൂർ പള്ളിയിൽ നടന്ന ചടങ്ങിൽ ദിവ്യകാരുണ്യ അടയാളത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.
1953 ഏപ്രിൽ 16ന് പാലാ രൂപതയിലെ കൊഴുവനാലിൽ പരേതരായ ജോൺ-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. തലശേരി അതിരൂപതയിലെ കിളിയന്തറയിലാണ് ഇപ്പോൾ കുടുംബാംഗങ്ങൾ താമസിക്കുന്നത്. 1978 മാർച്ച് 14ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിനിന്ന് പൗരോഹിത്യം സ്വീകരിച്ചു.
പേരാവൂർ, കൂരാച്ചുണ്ട്, ചെമ്പന്തൊട്ടി ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായി. ഊരകം, കൊട്ടോടി, പൊന്മല, ചെടിക്കുളം, പെരുമ്പുന്ന, മാട്ടറ, നെടുംപുറംചാൽ, ഓടന്തോട് എന്നീ ഇടവകകളിലും വികാരിയായി സേവനമനുഷ്ഠിച്ചു.
സഹോദരങ്ങൾ: ത്രേസ്യാമ്മ പള്ളിപ്പുറത്ത്, ജോൺ, ആന്റണി, പരേതരായ എലിസബത്ത്, സെബാസ്റ്റ്യൻ, മറിയം, ജോസഫ്, അന്നമ്മ.
നാളെ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ കിളിയന്തറയിലുള്ള ഭവനത്തിലും തുടർന്ന് രാത്രി ഏഴ് മുതൽ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
Tags : FrThomasPathikkal PassesAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash