പ്രതീകാത്മക ചിത്രം
മുംബൈ: ക്രൂഡ് ഓയിൽ വില വർധന, യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നത്, യുഎസ് പലിശനിരക്ക് ഉയർത്തിയേക്കാമെന്ന ആശങ്ക എന്നിവ നിക്ഷേപരുടെ ആത്മവിശ്വാസത്തെ ബാധിച്ചതിനെത്തുടർന്ന് പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി50യും ഇടിഞ്ഞു.
സാന്പത്തിക-കോർപറേറ്റ് വരുമാന പ്രവണതകൾ അനുകൂലമായി തുടരുന്പോഴും സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ നാലാം ആഴ്ചയും നഷ്ടം രേഖപ്പെടുത്തി.
സെൻസെക്സ് 383 പോയിന്റ് താഴ്ന്ന് 76,133ലും നിഫ്റ്റി 119 പോയിന്റ് നഷ്ടത്തിൽ 23,779ലും ക്ലോസ് ചെയ്തു. യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതിനെത്തുർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയാണ് പ്രധാനമായും വിപണിക്ക് തിരിച്ചടിയായത്.
നാലു ശതമാനത്തോളം താഴ്ന്ന് ഇൻഫോസിസ് ഓഹരികൾ സെൻസെക്സിലെ ഏറ്റവും വലിയ നഷ്ടത്തിലായി. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഫിൻസെർവ് ഓഹരികൾ ഏകദേശം രണ്ടു ശതമാനം താഴ്ന്നു. അൾട്രാ ടെക്, ടിസിഎസ്, ട്രെന്റ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, അദാനി പോർട്സ്, റിലയൻസ്, എച്ച്സിഎൽ ടെക് എന്നീ ഓഹരികൾക്കും നഷ്ടമായിരുന്നു. എന്നാൽ, പൊതുവായ ട്രെൻഡിനു വിപരീതമായി എൽആൻഡ് ടി, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കി.
വിശാല സൂചികകളിലെ പ്രകടനം സമ്മിശ്രമായിരുന്നു. നിഫ്റ്റി മിഡ്കാപ്100 ഏകദേശം 0.5 ശതമാനവും നിഫ്റ്റി സ്മോൾകാപ് 100 സൂചിക നേരിയ നേട്ടത്തോടെയും ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
മേഖലാ സൂചികകളിൽ നിഫ്റ്റി ഐടിക്കും (2.86 %)നിഫ്റ്റി മീഡിയയ്ക്കും (2.28 %) വലിയ നഷ്ടം നേരിട്ടു. മെറ്റൽ, പൊതുമേഖല ബാങ്ക്, റിയൽറ്റി എന്നിവയും നഷ്ടത്തിലാണ് കലാശിച്ചത്. നിഫ്റ്റി ഫാർമ, ഫെൽത്ത്കെയർ എന്നിവ നേട്ടമുണ്ടാക്കി.
Tags : GlobalConcerns Markets Down Business Senesex NSE BSE Nifty