ചെന്താമര
പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഈ മാസം 20ന് പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക.
വിധിപ്രസ്താവത്തിന് മുന്നോടിയായി പ്രതിയുടെ മാനസിക നിലയും കൗൺസിലിംഗ് വിവരങ്ങളും അടങ്ങിയ മിറ്റിഗേഷൻ റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഈ റിപ്പോർട്ടിനെച്ചൊല്ലി കോടതിയിൽ ഇരുഭാഗവും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളാണ് നടന്നത്.
പ്രതിക്ക് അനുകൂലമായ മിറ്റിഗേഷൻ റിപ്പോർട്ടിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. പ്രതിയായ ചെന്താമര നൽകിയ മൊഴികൾ അതേപടി പകർത്തിവെച്ചതല്ലാതെ റിപ്പോർട്ടിൽ സ്വതന്ത്രമായ കണ്ടെത്തലുകളൊന്നുമില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതിക്ക് ശരിയായ ചികിത്സ നൽകാത്തതിനാലാണ് രണ്ടാമത്തെ കൊലപാതകം നടന്നതെന്ന റിപ്പോർട്ടിലെ പരാമർശം തികച്ചും തെറ്റാണെന്നും പ്രൊസിക്യൂഷൻ വാദിച്ചു. ജയിലിൽ പണിയെടുത്തു കിട്ടുന്ന തുക ഇരയായ സുധാകരന്റെ മക്കൾക്ക് നൽകാമെന്ന പ്രതിയുടെ വാഗ്ദാനം വെറും തന്ത്രം മാത്രമാണ്. ചെയ്ത ക്രൂരതയിൽ പ്രതിക്ക് ഒട്ടും പശ്ചാത്താപമില്ലെന്നും, ഭാര്യയും മകളും ഉപേക്ഷിച്ചു പോയതിൽ മാത്രമാണ് ചെന്താമരയ്ക്ക് വിഷമമെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ചെന്താമരയ്ക്ക് ഭാവിയിൽ മാനസാന്തരമുണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതിനാൽ തന്നെ പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്നും പ്രതിയെ ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ അഭ്യർഥിച്ചു.
Tags : Nenmara double murder Chenthamara Justice Court Trial Prosecution Advocate Verdict Sentencing DeathPenalty