പ്രതീകാത്മക ചിത്രം
പാറ്റ്ന: ബിഹാറിലെ മുംഗേർ ജില്ലയിൽ ജോലിസ്ഥലത്ത് ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് കൊന്നു. ഇഷ്ടികച്ചൂളയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്ന സുബോധ് യാദവ് (45) ആണ് കൊല്ലപ്പെട്ടത്.
മകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികാരം വീട്ടാനാണ് അക്രമികൾ ഈ കൊലപാതകം നടത്തിയതെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നു. ബുധനാഴ്ച രാത്രിയിലാണ് സുബോധ് ഇഷ്ടികച്ചൂളയിൽ ജോലിക്കായി എത്തിയത്. രാത്രി ഒമ്പതിന്, ആയുധധാരികളായ അക്രമികൾ അദ്ദേഹം ഉറങ്ങുകയായിരുന്ന ഗാർഡ് റൂമിലേക്ക് കയറുകയും തലയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുകയുമായിരുന്നു.
വെടിയൊച്ച കേട്ട് തൊഴിലാളികൾ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന സുബോധിനെയാണ് കണ്ടത്. അപ്പോഴേക്കും ആക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika Crime Police Kidnap