National
ഡൽഹി മുതൽ ധാക്കയും കാഠ്മണ്ഡുവും ബെൽഗ്രേഡും വരെ, നീതിയെക്കുറിച്ചാണ് ചോദ്യം; ഭാവിയാണ് സ്വപ്നം.ഒടുവിൽ ഭരണക്കഞ്ഞിയിൽ പാറ്റ വീണു. ബിജെപിയും മോദിയും ഭരണത്തിലിരുന്ന 12 വർഷക്കാലത്ത് സർക്കാരിനെ വിമർശിക്കുന്നത് അപകടകരമായിരുന്നു. സ്വന്തം റിസ്കിൽ മാത്രം ചെയ്യേണ്ട കാര്യം. വിയോജിപ്പുകളെല്ലാം വളരെ വേഗത്തിലും പതിവായും വിദഗ്ധമായും അടിച്ചമർത്തപ്പെട്ടിരുന്നു."പാറ്റകൾ’രംഗപ്രവേശം ചെയ്യുന്നതുവരെ കാര്യങ്ങൾ അങ്ങനെയായിരുന്നു.
വെറുമൊരു ഓൺലൈൻ മീം ആയി ആരംഭിച്ച് വളരെ പെട്ടെന്നുതന്നെ രൂപപ്പെട്ട ഈ നീക്കം സമീപവർഷങ്ങളിൽ മോദിയുടെ രാഷ്ട്രീയാധികാരത്തിനുനേരേയുണ്ടായ ഏറ്റവും അപ്രതീക്ഷിതവും ശക്തവുമായ വെല്ലുവിളികളിലൊന്നായി മാറി. ഗവൺമെന്റിനെ മടുക്കുകയും എന്നാൽ, അതിനെ ഒട്ടുംതന്നെ ഭയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയായിരുന്നു പിന്നിൽ.
ഹാസ്യത്തെ തങ്ങളുടെ ഏറ്റവും വലിയ ആയുധമാക്കിയ ഈ ഇന്ത്യൻ ജെൻസികൾ മീമുകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും സർക്കാരിനെ രൂക്ഷമായി പരിഹസിക്കുകയും മോദിക്കെതിരേയുള്ള ആക്ഷേപങ്ങൾ ഓൺലൈനിൽ നിറയ്ക്കുകയും ചെയ്തു.വിഷയങ്ങൾ വ്യത്യസ്തമാണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവിലിറങ്ങുന്നത് ഒരേ വിഭാഗമാണ്. വിദ്യാർഥികളും യുവാക്കളും. ഇവിടെയത് നീറ്റ്. മറ്റൊരിടത്ത് സർക്കാർ ജോലിയിലെ സംവരണം. വേറൊരിടത്ത് അഴിമതി. മറ്റെവിടെയോ യുദ്ധം, ജീവിതച്ചെലവ്, ജനാധിപത്യം, മനുഷ്യാവകാശം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹി, ധാക്ക, കാഠ്മണ്ഡു, ബെൽഗ്രേഡ്, ന്യൂയോർക്ക്, പാരീസ്, സാന്റിയാഗോ, കൊളംബോ എന്നിവിടങ്ങളിൽനിന്നുള്ള വാർത്തകൾ ഒരുമിച്ച് വായിച്ചാൽ വ്യക്തമായ ഒരു രാഷ്ട്രീയ യാഥാർഥ്യം കാണാം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയ പ്രതിഷേധമുഖം യുവത്വമാണ്.
നീറ്റ്: പരീക്ഷയ്ക്കപ്പുറമുള്ള ചോദ്യം
ഡൽഹിയിലെ നീറ്റ് പ്രതിഷേധം ഒരു പരീക്ഷാ വിവാദമായി മാത്രമായിരുന്നില്ല. സ്വാഭാവിക പ്രതിഷേധത്തിനപ്പുറം പരീക്ഷാസമ്മർദം, തുടർച്ചയായ മത്സരത്തിന്റെ മാനസികഭാരം, വിജയത്തെ ജീവിതത്തിന്റെ ഏക മാനദണ്ഡമാക്കുന്ന സാമൂഹിക മനോഭാവം എന്നിവയും ചർച്ചയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷാസമ്മർദവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ ആത്മഹത്യകളുണ്ടായി.
അതിർത്തി കടക്കുന്ന യുവജന രാഷ്ട്രീയം
ഒറ്റപ്പെട്ടതല്ല ഇന്ത്യയിലെ പ്രതിഷേധം. ബംഗ്ലാദേശിൽ സർക്കാർ ജോലിയിലെ സംവരണ സംവിധാനത്തിനെതിരായ വിദ്യാർഥിപ്രക്ഷോഭം ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യത്തിന്റെ രാഷ്ട്രീയഗതിയെ മാറ്റിമറിച്ചു.
നേപ്പാളിൽ യുവാക്കൾ ഭരണത്തിലെ കാര്യക്ഷമത, തൊഴിൽ, അഴിമതി, രാഷ്ട്രീയ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ തുടർച്ചയായി ശബ്ദമുയർത്തുകയാണ്. സെർബിയയിൽ ഒരു പൊതുദുരന്തത്തെത്തുടർന്ന് ഭരണപരാജയവും അഴിമതിയും ചോദ്യം ചെയ്ത വിദ്യാർഥി പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി. ശ്രീലങ്കയിലെ സാന്പത്തിക തകർച്ചയ്ക്കെതിരായ ‘അരഗലയ ’യിൽ വിദ്യാർഥികളും യുവജനങ്ങളും നിർണായക പങ്കുവഹിച്ചു. അമേരിക്കയിലെ പ്രമുഖ സർവകലാശാലകളിൽ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അരങ്ങേറി.
ചരിത്രത്തിന്റെ തുടർച്ച
ചരിത്രത്തിലൂടെ നടന്നാൽ വേറെയും രജതരേഖകൾ കാണാം. 1968ൽ ഫ്രാൻസിലുണ്ടായ വിദ്യാർഥിപ്രക്ഷോഭം രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചിന്തയെ മാറ്റിമറിച്ചു. 1989ൽ ചൈനയിലെ ടിയാനൻമെൻ സ്ക്വയറിൽ വിദ്യാർഥികൾ ജനാധിപത്യത്തിനായി നടത്തിയ സമരം ഇന്നും ലോകമനഃസാക്ഷിയെ സ്പർശിക്കുന്നു. ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭങ്ങളിലും ചിലിയിലെ വിദ്യാഭ്യാസപരിഷ്കാര പ്രസ്ഥാനങ്ങളിലും യുവാക്കൾ മുന്നണിയിലായിരുന്നു. ഓരോ കാലഘട്ടത്തിലും വിദ്യാർഥി പ്രതിഷേധങ്ങൾ ഭരണകൂടങ്ങളോട് നീതിയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളാണ് ഉന്നയിച്ചത്.
അക്രമാസക്ത സമരങ്ങളേക്കാൾ സമാധാനപരമായ പ്രക്ഷോഭങ്ങളായിരുന്നു ലോകത്ത് കൂടുതലും. സമാധാനപരമായ ജനകീയ പ്രക്ഷോഭങ്ങൾ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. അവ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ദീർഘകാല സ്ഥിരതയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയ
ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തികളിലൊന്നാണ് സോഷ്യൽ മീഡിയ. ഇന്നത്തെ പ്രക്ഷോഭങ്ങൾ സ്മാർട്ട് ഫോണുകളിലും ഡിജിറ്റൽ ശൃംഖലകളിലുമാണ് വളരുന്നത്. ഒരു ഹാഷ്ടാഗ്, ഒരു വീഡിയോ, ഒരു ലൈവ് സംപ്രേഷണം. അതുമതി.
സന്ദേശം മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നു. ഡൽഹിയിലെ ഒരു വിദ്യാർഥിയുടെ അനുഭവം ധാക്കയിലോ ബെൽഗ്രേഡിലോ ന്യൂയോർക്കിലോ ഉള്ള യുവാവിന് ഉടൻ മനസിലാക്കാൻ കഴിയുന്നു. പ്രതിഷേധങ്ങൾക്ക് ദേശീയ അതിർത്തികൾ ഇല്ലാതാകുന്നതും അതുകൊണ്ടാണ്. എന്നാൽ, സോഷ്യൽ മീഡിയയുടെ മറ്റൊരു മുഖവും അവഗണിക്കാനാവില്ല. ഡിജിറ്റൽ മാധ്യമങ്ങൾ വ്യാജവിവരങ്ങളിലൂടെ പ്രതിഷേധങ്ങളെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുന്നു. അതോടെ സമരക്കാരുടെ ഉത്തരവാദിത്വം കൂടുന്നു.
പ്രതിഷേധങ്ങളുടെ സന്ദേശം
ഇന്നത്തെ യുവതലമുറ അധികാരം പിടിച്ചെടുക്കാനല്ല തെരുവിലിറങ്ങുന്നത്; അധികാരപ്രയോഗത്തിൽ കൂടുതൽ ഉത്തരവാദിത്വം തേടിയാണ്. പരീക്ഷകളിൽ സുതാര്യത വേണം. നിയമനങ്ങളിൽ നീതി വേണം. അഴിമതി അവസാനിക്കണം. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണം.ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളിൽ യുവാക്കളുടെ ശബ്ദം കേൾക്കണം. ഇതെല്ലാമാണ് സമരവേദികളിൽ മുഴങ്ങുന്നത്.
ഭരണകൂടം കേൾക്കേണ്ട മുന്നറിയിപ്പ്
ലാത്തിയും പെല്ലറ്റുകളുമായി സമരങ്ങളെ നേരിടുന്ന ഭരണകൂടങ്ങൾ ലക്ഷണങ്ങളോടാണ് പോരാടുന്നത്. രോഗത്തോടല്ല. വിശ്വാസ പ്രതിസന്ധിയാണ് പ്രശ്നങ്ങളുടെ അടിത്തറ. യുവാക്കളുടെ ചോദ്യം ലളിതമാണ്:
"ഞങ്ങളുടെ അധ്വാനത്തിനും സ്വപ്നങ്ങൾക്കും ഭാവിക്കും ഉറപ്പുണ്ടോ?’ ആ ചോദ്യത്തെ ആർജവത്തോടെ നേരിടുന്ന സമൂഹങ്ങളാണ് ജനാധിപത്യത്തിന്റെയും നാളെയുടെയും വിജയികൾ. അതല്ലെങ്കിൽ തെരുവുകളിൽ പാറ്റകളുടെ ഇരന്പം ഇടയ്ക്കിടെ ഉയർന്നെന്നി രിക്കും.
National
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണയുമായി ആത്മഹത്യ ചെയ്ത സന ഷെയ്ഖ് (19) എന്ന വിദ്യാർഥിനിയുടെ മാതാപിതാക്കളും കഴിഞ്ഞ ദിവസമെത്തി.
പരീക്ഷാ ക്രമക്കേടുകൾ കാരണം ജൂൺ 21ന് വീണ്ടും നടത്താൻ നിശ്ചയിച്ച നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുമ്പാണ് ഹൈദരാബാദിൽ സന ആത്മഹത്യ ചെയ്തത്. ഒന്നിലധികം തവണ പരീക്ഷ എഴുതി മാനസിക സമ്മർദത്തിലായ സന, പരീക്ഷാസംവിധാനത്തിലെ അനിശ്ചിതത്വങ്ങൾ കാരണമാണു ജീവിതം അവസാനിപ്പിച്ചത്.
"സ്വന്തം മകൾക്കുവേണ്ടി മാത്രമല്ല, പരീക്ഷാസമ്മർദം കാരണം ജീവനൊടുക്കിയ 23 വിദ്യാർഥികൾക്കുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്’ -സനയുടെ അമ്മ ഹബീബ് പർവീൺ പറഞ്ഞു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വീഴ്ചകൾ മൂലം കുട്ടികളുടെ ഭാവി തകരുകയാണെന്നും ഇനിയും എത്ര കുട്ടികളുടെ ജീവനെടുക്കുമെന്നും മാതാപിതാക്കൾ രോഷത്തോടെ ചോദിച്ചു. വിദ്യാർഥി പ്രക്ഷോഭത്തിന് വലിയ വൈകാരിക പിന്തുണയാണ് ഇവരുടെ സാന്നിധ്യം നൽകിയത്.
National
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ കൊടുംചൂടിൽ ആയിരങ്ങൾ ഒരുമിച്ചു പ്രതിഷേധം തുടരുന്നതിനിടെ നൂറുകണക്കിനു പേർക്ക് പനിയും തൊണ്ടവേദനയും ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ.
ജനബാഹുല്യവും തുറസായ സ്ഥലത്തു ദിവസങ്ങളായി തുടരുന്നതുമാണ് പ്രശ്നകാരണമെന്ന് സന്നദ്ധപ്രവർത്തകരായി എത്തിയ ഡോക്ടർമാർ പറഞ്ഞു. അണുബാധ, നിർജലീകരണം ഉൾപ്പെടെ പ്രശ്നങ്ങളും പ്രക്ഷോഭകരെ അലട്ടുകയാണ്.
കടുത്ത പനിയും തൊണ്ടവേദനയും തലവേദനയും മൂലം ഒട്ടേറെപ്പേർ സമീപിച്ചുവെന്ന് ഫൈവ് റിവർ ഹാർട്ട് അസോസിയേഷൻ പ്രവർത്തകയായ പഞ്ചാബിൽനിന്നുള്ള ഡോ. ശിൽപ പറഞ്ഞു. തുറസായ സ്ഥലത്താണ് ഒട്ടേറെയാളുകൾ ഉറങ്ങുന്നത്. ഇത് അണുബാധ ക്ഷണിച്ചുവരുത്തുകയാണ്.
ബുധനാഴ്ച രാത്രിമാത്രം ഇരുനൂറിലധികം ആളുകൾക്ക് പാരസെറ്റാമോൾ പോലുള്ള മരുന്നുകൾ നൽകി. പ്രമേഹം, രക്തസമ്മർദം എന്നിവയുമായി പ്രായമേറിയവരും എത്തുന്നുണ്ട്. അവശ്യമരുന്നുകൾ കരുതിയിട്ടുണ്ടെന്നും ഡോ. ശില്പ പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷവും കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും പ്രതിഷേധം ശക്തമാക്കിയിരിക്കെ കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ നീക്കി.
പകരം രാജസ്ഥാൻ കേഡറിലെ 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുമായ നരേഷ് പാൽ ഗംഗാവാറിനെ സെക്രട്ടറിയായി നിയമിച്ചു.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചതും പാര്‍ലമെന്റിലും പുറത്തും വീണ്ടും ആളിക്കത്തുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് ഇന്നലെ രാത്രി വീണ്ടും നടത്തിയ അപ്രതീക്ഷിത മിന്നല്‍യാത്ര പോലീസ് ആദ്യം തടഞ്ഞതും പിന്നീട് ബാരിക്കേഡ് മാറ്റിയതും അടക്കമുള്ള സംഭവങ്ങള്‍ പ്രശ്നം സങ്കീര്‍ണമാക്കി. രാജ്യമാകെ സമരത്തീച്ചൂളയിലേക്കു മാറിയതോടെ നീറ്റ് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിനു പിന്നാലെയാണ് മൂന്നു ബസുകളിലായി ഗാന്ധിസ്മൃതിയില്‍ സത്യഗ്രഹത്തിനായി പുറപ്പെട്ടത്. ബസുകള്‍ പുറപ്പെട്ടയുടന്തന്നെ റോഡില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് തടഞ്ഞു.
രാഹുല്‍തന്നെ നേരിട്ടിറങ്ങി പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തിയാണു യാത്ര തുടര്‍ന്നത്. രാഹുലിന്റെ വസതിയിലേക്ക് എംപിമാരെ വിളിച്ചപ്പോള്‍പ്പോലും അതൊരു മിന്നല്‍ സമരത്തിനുവേണ്ടിയാണെന്ന് എംപിമാര്‍ അറിഞ്ഞിരുന്നില്ല.
ആറിനു കടകളടയ്ക്കണം
അതേസമയം, ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും വകവയ്ക്കാതെ ആയിരങ്ങളാണ് സമരവേദിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ നിറയുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടക്കണമെന്ന് പോലീസ് വ്യാപാരികൾക്ക് നിർദേശം നൽകി. ജന്തർമന്തറിലേക്ക് വരുന്നവരെ തടയാൻ നഗരത്തിൽ വൻ പോലീസ് ബന്തവസുണ്ട്. ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസ് ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ വിചാരണ വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വളരെ ചെറുതും വളരെ വൈകിയതും വളരെ വഞ്ചനാപരവുമാണെന്നു വിമർശിച്ചു കോൺഗ്രസ്.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഇത്തരം ഭാഗികമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള മോദി സർക്കാരിന്റെ പരാജയത്തിൽ യഥാർഥ ഉത്തരവാദിത്വമാണ് അവർ തേടുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ 12 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ച അനുവദിച്ചതിന്റെയും അതെങ്ങനെ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നതിന്റെയും സത്യം പ്രധാനമന്ത്രി ആദ്യം മനസിലാക്കണമെന്നു ജയ്റാം രമേശ് പറഞ്ഞു. മോദി സർക്കാരിന്റെ നിരീക്ഷണത്തിനു കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായെന്നു സമ്മതിക്കാൻ പോലും ധൈര്യമില്ലെന്നു ജയ്റാം പറഞ്ഞു.
എൻടിഎയുടെ കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രാലയം പാർലമെന്ററി സമിതിയോട് മുമ്പ് അവകാശപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം.
സത്യം അംഗീകരിക്കുന്നതിനുപകരം പ്രധാനമന്ത്രിയും ധർമേന്ദ്ര പധാനും ജനങ്ങളോടും പാർലമെന്റിനോടും ലജ്ജയില്ലാതെ കള്ളം പറയുകയാണെന്നും ജയ്റാം പറഞ്ഞു.
Movies
നടന് ടൊവിനോ തോമസ് ഡല്‍ഹിയില്‍ നടന്ന സമരത്തെ അനുകൂലിച്ചുനടത്തിയ പ്രതികരണത്തിനെതിരേ യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വായ്മൂടികെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ടൊവിനോയുടെ ഇരിങ്ങാലക്കുടയിലെ വീടിനുമുന്നിലായിരുന്നു പ്രതിഷേധം. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് പ്രതിഷേധം ഉദ്ഘാടനംചെയ്തു.
പ്രതിഷേധം കണക്കിലെടുത്ത് നടന്റെ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ടൊവിനോ കുറിപ്പ് പരസ്യമായി പങ്കുവച്ചതിന് പിന്നാലെയാണ് താരത്തിന്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ എത്തിയത്.
സമാധാനപരമായി നടക്കുന്ന ഒരു വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ടൊവിനോ പ്രതികരിച്ചിരുന്നു. ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിലെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
യുവമോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അശ്വന്ത്, മണ്ഡലം സെക്രട്ടറി ശ്രീമോന്, യുവമോര്‍ച്ച നേതാക്കളായ അഭിനവ്, രാഹുല്‍, പ്രഫുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Viral
ചെമ്പൂരിൽ വിദ്യാഭ്യാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വിദ്യാർഥി പ്രക്ഷോഭം കൂടുതൽ സംഘർഷഭരിതമായി. സമരം നിയന്ത്രണവിധേയമാക്കാൻ പോലീസ് നടത്തിയ ഇടപെടലിനിടെ കസ്റ്റഡിയിലെടുത്ത ഒരു കൂട്ടം വിദ്യാർഥികൾ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് വലിയ നാടകീയ സംഭവങ്ങൾക്കാണ് വഴിവെച്ചത്.
പ്രതിഷേധക്കാരെ സ്ഥലത്തുനിന്നും നീക്കുന്നതിനായി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ബസിൽ സമീപത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാൽ യാത്രയ്ക്കിടെ മറ്റ് സഹപ്രവർത്തകർ ധൈര്യപൂർവ്വം ഇടപെടുകയും പോലീസ് വാഹനം സ്റ്റേഷനിലെത്തുന്നതിന് മുൻപ് തന്നെ ബസിന്റെ പിൻവാതിൽ തുറന്നുകൊടുക്കുകയുമായിരുന്നു.
വാതിൽ തുറന്നതോടെ കസ്റ്റഡിയിലുണ്ടായിരുന്ന ഏതാനും വിദ്യാർഥികൾ റോഡിലേക്ക് ചാടി രക്ഷപെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേരെ അധികൃതർ സ്വീകരിക്കുന്ന കടുത്ത നടപടികളെക്കുറിച്ചും പോലീസ് കസ്റ്റഡിയിലെ വീഴ്ചകളെക്കുറിച്ചുമുള്ള ചർച്ചകൾ രാജ്യത്തുടനീളം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കോൺഗ്രസ് എംപിമാർ നടത്തിയ സമരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
ഉച്ചയ്ക്ക് മുമ്പ് ഔദ്യോഗിക കൂടിക്കാഴ്ചകൾ പൂർത്തിയാക്കിയശേഷം കേരള ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു എന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞ ശേഷമാണ് പ്രതിഷേധം നടക്കുന്ന ഔദ്യോഗിക വസതിക്കു മുന്നിലെത്തിയത്.
കടുത്ത ചൂട് വകവയ്ക്കാതെ പ്രതിഷേധിക്കുന്ന എംപിമാർക്കൊപ്പം മുഖ്യമന്ത്രിയും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഏകദേശം രണ്ടര മണിക്കൂറോളം സതീശൻ പ്രതിഷേധത്തിൽ പങ്കെടുത്തു. ശേഷം വൈകുന്നേരത്തെ വിമാനത്തിൽ അദ്ദേഹം കേരളത്തിലേക്കു തിരിച്ചു.
ഇന്നലെ രാത്രിയിൽ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഖാർഗെയ്ക്ക് ജന്മദിന ആശംസകൾ നേർന്ന ശേഷം എംപിമാരുമായും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
National
ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് എംപിമാരോട് ഡൽഹി പോലീസ് കാണിച്ചത് വലിയ ക്രൂരത. പ്രതിഷേധിക്കുന്നത് എംപിമാരാണെന്ന് അറിഞ്ഞിട്ടും മനുഷ്യത്വ രഹിതമായാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് എംപിമാർ കുറ്റപ്പെടുത്തി.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉൾപ്പെടെ ചില എംപിമാരെ പ്രതിഷേധത്തിന്റെ ആദ്യസമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ മാറാൻ തയാറാകാതിരുന്ന എംപിമാരെ കായികമായാണ് പോലീസ് നീക്കിയത്. ഡീൻ കുര്യാക്കോസിനെ മൂന്നിലേറെ പോലീസുകാർ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാനിലേക്ക് കയറ്റാൻ ശ്രമിച്ചു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ അദ്ദേഹം എംപിയാണെന്ന് പറഞ്ഞിട്ടും നടപടിയിൽനിന്നു പിന്മാറാൻ പോലീസ് തയാറായില്ല.
പിന്നീട് ഡീനും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്തുനിന്ന് പത്ത് കിലോമീറ്ററോളം ദൂരമുള്ള കിങ്സ്വേ പോലീസ് ക്യാമ്പിലേക്കാണ് ഡീൻ ഉൾപ്പെടെയുള്ള എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഭിഭാഷകരെപ്പോലും പോലീസ് ക്യാമ്പിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് എംപിമാർ ആരോപിച്ചു.
പോലീസ് കാര്യങ്ങൾ വ്യക്തമാക്കുന്നില്ലെന്നും യാതൊരു വിവരവും പങ്കുവയ്ക്കുന്നില്ലെന്നും എംപിമാർ കുറ്റപ്പെടുത്തി. രാത്രി വൈകിയും കോൺഗ്രസ് എംപിമാർ പോലീസ് ക്യാമ്പിൽ തുടരുകയാണ്.
Movies
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ അക്രമങ്ങളിൽ പ്രതിഷേധം ശക്തമാക്കി മലയാള സിനിമയിലെ മുൻനിര താരങ്ങൾ.
സമാധാനപരമായ രീതിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ ഭരണകൂടം ബലം പ്രയോഗിച്ചതിനെതിരെ ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, വിസ്മയ മോഹൻലാൽ എന്നിവരാണ് ശക്തമായ ഭാഷയിൽ രംഗത്തെത്തിയത്.
രാജ്യത്തിന്റെ ഭാവി തലമുറയുടെ ശബ്ദത്തെ അടിച്ചമർത്തുന്നത് ജനാധിപത്യത്തോട് ചെയ്യുന്ന വഞ്ചനയാണെന്ന് ടൊവിനോ സോഷ്യൽ മീഡിയയിലൂടെ ചൂണ്ടിക്കാണിച്ചു.
ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യവും വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അവകാശവും അടിസ്ഥാനപരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പോലീസ് നടപടികളുടെ ക്രൂരത വ്യക്തമാക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും പങ്കുവെച്ചുകൊണ്ട് പാർവതിയും വിസ്മയയും പ്രതിഷേധത്തിൽ പങ്കുചേർന്നു.
സമരം ചെയ്യുന്നവരുടെ ആവശ്യങ്ങളോട് എല്ലാവർക്കും യോജിപ്പുണ്ടാകണമെന്നില്ലെങ്കിലും, പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിന് നേരെ ഭരണകൂടം ഇത്തരത്തിലുള്ള അതിക്രമങ്ങൾ അഴിച്ചുവിടുന്നത് ഏത് തരത്തിലുള്ള ജനാധിപത്യമാണ് നമ്മിൽ അവശേഷിപ്പിക്കുന്നതെന്ന ഗൗരവകരമായ ചോദ്യമാണ് വിസ്മയ ഉന്നയിച്ചത്.
നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, രാജേഷ് മാധവൻ തുടങ്ങിയ യുവതാരങ്ങളും വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകളുമായി എത്തിയിട്ടുണ്ട്. നീറ്റ് ചോർച്ചയിൽ ഉത്തരവാദികളിൽ നിന്നും നീതി തേടി ആക്ടിവിസ്റ്റ് സോനം വാങ്ചുക് നടത്തിയ നിരാഹാര സമരത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് പ്രക്ഷോഭം തീവ്രമാക്കിയത്.
ജന്തർമന്ദറിൽ നിന്ന് അദ്ദേഹത്തെ പോലീസ് ബലമായി നീക്കം ചെയ്തതിന് പിന്നാലെ നടന്ന 'ചലോ സൻസദ്' മാർച്ചിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടികളാണ് ഉണ്ടായത്. ഇന്റർനെറ്റ് വിച്ഛേദിച്ചും ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചുമുള്ള പോലീസ് നീക്കം വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മലയാള സിനിമാ പ്രവർത്തകർക്ക് പുറമെ ശബാന ആസ്മി, പ്രകാശ് രാജ്, നസറുദ്ദീൻ ഷാ തുടങ്ങി ദേശീയ തലത്തിലെ നിരവധി പ്രമുഖരും ഈ വിഷയത്തിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി ഇതിനോടകം തന്നെ മുന്നോട്ടുവന്നിട്ടുണ്ട്.
International
ന്യൂഡൽഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ ചലനങ്ങളിൽ നിർണായക സ്വാധീനമായിരുന്ന വിദ്യാർഥി നേതാവ് ഒസ്മാൻ ഹാദിയുടെ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ അന്വേഷണം സങ്കീർണമായ തലത്തിലേക്ക് നീങ്ങുകയാണ്.
കേസിലെ പ്രധാന പ്രതിയായ ഫൈസൽ കരീം മസൂദ് ഇന്ത്യയിൽ ഒളിവിൽ കഴിയുകയാണെന്ന ബംഗ്ലാദേശ് പോലീസിന്റെ വാദങ്ങളെ പൂർണമായും നിരാകരിച്ചുകൊണ്ട് അദ്ദേഹം തന്നെ നേരിട്ട് രംഗത്തെത്തി.
താൻ നിലവിൽ ദുബായിലാണെന്നും നിയമപരമായ വീസയിലാണ് അവിടെ എത്തിയതെന്നും വ്യക്തമാക്കുന്ന മസൂദിന്റെ വീഡിയോ സന്ദേശം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഹാദിയുമായി ബിസിനസ് പരമായ സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് അഞ്ച് ലക്ഷം ടാക്ക കൈമാറിയിരുന്നതായും മസൂദ് അവകാശപ്പെടുന്നു.
രാഷ്ട്രീയ എതിരാളികൾ തന്നെ കരുവാക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമിക്കുള്ളിലെ ചില തീവ്ര വിഭാഗങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് ഇയാൾ ഉന്നയിക്കുന്ന പ്രധാന ആരോപണം.
അതേസമയം, പ്രതികൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടുവെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണം ഇന്ത്യ ശക്തമായി നിഷേധിച്ചു. അയൽരാജ്യത്തെ ചില തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യക്കെതിരെ വ്യാജ കഥകൾ മെനയുകയാണെന്നും ഇതിൽ വാസ്തവമില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഷേഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ച പ്രക്ഷോഭങ്ങളിൽ ശ്രദ്ധേയനായിരുന്ന ഒസ്മാൻ ഹാദി ഡിസംബറിലാണ് ധാക്കയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റത്. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെട്ടു.
ഹാദിയുടെ വിയോഗത്തിന് പിന്നാലെ ബംഗ്ലാദേശിൽ വലിയ തോതിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറുകയും പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
നിലവിൽ പുറത്തുവന്ന വീഡിയോ സന്ദേശത്തിലെ സത്യസന്ധതയെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്.