ന്യൂഡൽഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ ചലനങ്ങളിൽ നിർണായക സ്വാധീനമായിരുന്ന വിദ്യാർഥി നേതാവ് ഒസ്മാൻ ഹാദിയുടെ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ അന്വേഷണം സങ്കീർണമായ തലത്തിലേക്ക് നീങ്ങുകയാണ്.
കേസിലെ പ്രധാന പ്രതിയായ ഫൈസൽ കരീം മസൂദ് ഇന്ത്യയിൽ ഒളിവിൽ കഴിയുകയാണെന്ന ബംഗ്ലാദേശ് പോലീസിന്റെ വാദങ്ങളെ പൂർണമായും നിരാകരിച്ചുകൊണ്ട് അദ്ദേഹം തന്നെ നേരിട്ട് രംഗത്തെത്തി.
താൻ നിലവിൽ ദുബായിലാണെന്നും നിയമപരമായ വീസയിലാണ് അവിടെ എത്തിയതെന്നും വ്യക്തമാക്കുന്ന മസൂദിന്റെ വീഡിയോ സന്ദേശം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
ഹാദിയുമായി ബിസിനസ് പരമായ സൗഹൃദം മാത്രമാണുണ്ടായിരുന്നതെന്നും ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് അഞ്ച് ലക്ഷം ടാക്ക കൈമാറിയിരുന്നതായും മസൂദ് അവകാശപ്പെടുന്നു.
രാഷ്ട്രീയ എതിരാളികൾ തന്നെ കരുവാക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമിക്കുള്ളിലെ ചില തീവ്ര വിഭാഗങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് ഇയാൾ ഉന്നയിക്കുന്ന പ്രധാന ആരോപണം.
അതേസമയം, പ്രതികൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടുവെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണം ഇന്ത്യ ശക്തമായി നിഷേധിച്ചു. അയൽരാജ്യത്തെ ചില തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യക്കെതിരെ വ്യാജ കഥകൾ മെനയുകയാണെന്നും ഇതിൽ വാസ്തവമില്ലെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഷേഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ച പ്രക്ഷോഭങ്ങളിൽ ശ്രദ്ധേയനായിരുന്ന ഒസ്മാൻ ഹാദി ഡിസംബറിലാണ് ധാക്കയിൽ വച്ച് അജ്ഞാതരുടെ വെടിയേറ്റത്. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെട്ടു.
ഹാദിയുടെ വിയോഗത്തിന് പിന്നാലെ ബംഗ്ലാദേശിൽ വലിയ തോതിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറുകയും പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്കും സാംസ്കാരിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
നിലവിൽ പുറത്തുവന്ന വീഡിയോ സന്ദേശത്തിലെ സത്യസന്ധതയെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്.
Tags : FaisalKarimMasud OsmanHadi BangladeshNews StudentProtest DhakaNews