കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെയും നീറ്റ് പരീക്ഷാ സംവിധാനത്തിന്റെയും തുടര്‍ച്ചയായ പരാജയങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ചകളും ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി. പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ ചർച്ചയ്ക്കിടയിലാണ് കേന്ദ്രസർക്കാരിനെതിരേ അദ്ദേഹം രംഗത്തെത്തിയത്.
രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ആരോപിച്ച കെ.സി. വേണുഗോപാൽ, 2014ല്‍ 8,668 ആയിരുന്ന വിദ്യാർഥി ആത്മഹത്യകള്‍ ഇപ്പോൾ 14,488 ആയി ഉയർന്നതായും അതിൽ 21 ശതമാനവും പരീക്ഷാപരാജയം മൂലമാണെന്നും കുറ്റപ്പെടുത്തി. രാജ്യത്ത് ഒരു ലക്ഷത്തോളം സര്‍ക്കാര്‍ സ്കൂളുകൾ പൂട്ടിയപ്പോൾ കോച്ചിംഗ് സെന്ററുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു.
എന്നാൽ ഈ നടപടി നിമിത്തം പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപ ഫീസ് നല്കി കോച്ചിംഗ് നേടാന്‍ കഴിയില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കൊണ്ടുവന്ന പേരിനു മാത്രമുള്ള നിയമങ്ങള്‍ കൊണ്ടു മാത്രം ഈ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും കെ.സി. വേണുഗോപാല്‍ ലോക്സഭയിൽ പറഞ്ഞു.
Tags : KCVenugopal NEET Congress DeepikaNewspaper BreakingNews NewsUpdate Headlines