തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു ബിജെപി സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരേ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാർട്ടി ഓഫീസിന്റെ ചുമതലകളിൽനിന്നും മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു 11 കോടിയോളം രൂപയുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെ തുടർന്നു പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ കർശന ഇടപെടലിനെ തുടർന്നാണു നേതാവിനെതിരേ നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാർ എന്നിവർക്കെതിരെയും സാന്പത്തിക തിരിമറി ആരോപണത്തെ തുടർന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.