രാഹുൽ ഗാന്ധി
ന്യൂഡൽഹി: അദാനിയുടെ ക്രിമിനൽ കേസുകൾ അമേരിക്കൻ കോടതി തള്ളിയതിനു പിന്നിൽ കാണാച്ചരടുകളുണ്ടെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കണ്ണിൽ കാണാൻ കഴിയുന്നതിൽ കൂടുതൽ കാര്യങ്ങൾ ഇതിലുണ്ടെന്നു രാഹുൽ എക്സ് പോസ്റ്റിൽ പറഞ്ഞു.
ബാഹ്യസമ്മർദങ്ങൾക്കു വഴങ്ങുന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ താത്പര്യങ്ങൾ വിൽക്കാൻ നിർബന്ധിതനായി. വലിയ വിലയാണ് ഇന്ത്യ ഇതിനു നൽകേണ്ടി വരികയെന്നും രാഹുൽ ആരോപിച്ചു.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സാഗർ അദാനി, സഹപ്രവർത്തകനായ വിനീത് ജെയിൻ എന്നിവർക്കെതിരേയുള്ള കുറ്റങ്ങൾ യുഎസ് ഫെഡറൽ കോടതിയാണു തള്ളിക്കളഞ്ഞത്.
അമേരിക്കൻ സർക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ വിമർശനം. രാജ്യതാത്പര്യങ്ങൾ ബലികഴിച്ച് അദാനിക്കായി പ്രധാനമന്ത്രി മോദി നടത്തിയ ഇടപെടലിന്റെ ഫലമാണിതെന്നാണ് രാഹുലിന്റെ ആരോപണം.
ഇന്ത്യയിൽ സൗരോർജ കരാറുകൾ നേടിയെടുക്കാൻ 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും, അഴിമതിവിരുദ്ധ നിലപാടുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച് അമേരിക്കൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിക്ഷേപകരെ വഞ്ചിക്കാൻ ശ്രമിച്ചെന്നുമായിരുന്നു അദാനി ഗ്രൂപ്പിനെതിരേ 2024ൽ യു.എസ് നീതിന്യായ വകുപ്പ് ചുമത്തിയ കുറ്റം.
എന്നാൽ, അദാനി ഗ്രൂപ്പിനെതിരേ തുടർനടപടികളുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് കോടതിയെ അറിയിക്കുകയായിരുന്നു.
Tags : Selling India Adani Rahul Modi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash