പ്രതീകാത്മക ചിത്രം
ശ്രീനഗർ: 1990ലെ കാഷ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം അന്വേഷിക്കുന്നതിന്റെ ഭാഗമായി വർഷങ്ങൾക്കു ശേഷം ജമ്മു-കാഷ്മീരിലെ വിവിധ ഇടങ്ങളിൽ അന്വേഷണ ഏജൻസിയുടെ പരിശോധന.
കാഷ്മീരി പണ്ഡിറ്റും പ്രശസ്ത കവിയുമായ സർവാനന്ദ് കൗൾ പ്രേമി (65), മകൻ വീരന്ദർ കൗൾ (27) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന അന്വേഷണ ഏജൻസി(എസ്ഐഎ) ജമ്മുവിലെയും കാഷ്മീരിലേതുമടക്കം ഒന്പത് ഇടങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
1990ൽ കാഷ്മീരി പണ്ഡിറ്റായ നഴ്സ് സരള ഭട്ട് കൊലചെയ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് എസ്ഐഎ കുറ്റപത്രം സമർപ്പിച്ചതിന് ഒരു മാസത്തിനു ശേഷമാണ് ഈ റെയ്ഡുകളെന്നതും ശ്രദ്ധേയമാണ്.
കാഷ്മീരിലെ കലാപകലുഷിത കാലത്തെ കെട്ടിക്കിടക്കുന്ന കുറ്റകൃത്യങ്ങൾ കൃത്യമായി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സരളാ ഭട്ട് കൊലപാതകത്തിൽ പുനരന്വേഷണം നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 29നാണ് എസ്ഐഎ ശ്രീനഗർ പ്രത്യേക കോടതി മുൻപാകെ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
ജമ്മു-കാഷ്മീർ ലിബറേഷൻ ഫ്രണ്ട്(ജെകെഎൽഎഫ്) പ്രവർത്തകരായ അഞ്ചു പേരാണ് കേസിലെ പ്രതികൾ.
നിലവിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്ന ജെകെഎൽഎഫ് മുൻ ചീഫ് മുഹമ്മദ് യാസീൻ മാലിക്കും ഇതിൽ ഉൾപ്പെടുന്നു. മൂന്നു പ്രതികൾ ഇതിനോടകം മരണപ്പെട്ടു. ശേഷിക്കുന്ന പ്രതി ഖുർഷീദ് അഹമ്മദ് ചാക്കു പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്നതായാണു വിവരം.
Tags : Panditkillings Inspections Kashmir Decades JKLF