കണ്ണൂര്: രാജ്യതാത്പര്യങ്ങൾ മാനിക്കാതെ ഇന്ത്യയെ അമേരിക്കയ്ക്ക് അടിയറ വയ്ക്കാനുള്ള നീക്കമാണ് മോദി ചെയ്യുന്നതെന്നും മോദിയെ ട്രംപ് എങ്ങനെയാണോ നിയന്ത്രിക്കുന്നത് അതുപോലെ മോദി പിണറായിയെയും നിയന്ത്രിക്കുകയാണെന്നും രാഹുൽ ഗാന്ധി.
കണ്ണൂരിൽ ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം പോലീസ് മൈതാനിയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
“രണ്ടു പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണു തെരഞ്ഞെടുപ്പിൽ നടക്കുന്നത്. കേരളത്തിൽ വന്ന പ്രധാനമന്ത്രി ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചും സിപിഎമ്മിനെക്കുറിച്ചും ഒരക്ഷരം ഉരിയാടാതിരുന്നത് ഇവർ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങൾ ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂട്ടുചേർന്ന സിപിഎം യഥാർഥ ഇടതുപക്ഷമല്ലാതായി മാറിയതിനൊപ്പം തീവ്ര വലതുപക്ഷമായിക്കഴിഞ്ഞു.
കേരളത്തിൽ സിപിഎം വിജയിക്കണമെന്നാണു പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് അതിന് കാരണം കോൺഗ്രസിനെയും യുഡിഎഫിനെയും തന്റെ വരുതിയിലാക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ്. മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള കേസുകൾ ഒതുക്കിത്തീർക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്.
ബിജെപിയുടെ നിലപാടുകൾക്കെതിരേ ശബ്ദമുയർത്തിയതിന്റെ പേരിൽ പാർലമെന്റിൽ സംസാരിക്കാൻ എനിക്ക് അവസരം നിഷേധിച്ചവരാണു ബിജെപി. എന്നാൽ പുറമേ ബിജെപിയെ എതിർക്കുന്നതായി വരുത്തി തീർത്ത് അവരുമായി ഗാഢബന്ധം പുലർത്തുകയാണ് സിപിഎം ചെയ്യുന്നത്’’- രാഹുൽ പറഞ്ഞു.
“അദാനി ഉൾപ്പടെയുള്ള കോർപറേറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിലാണു പ്രധാനമന്ത്രി ശ്രദ്ധയൂന്നത്. ബിജെപിയുടെ സാന്പത്തിക സ്രോതസ് അദാനിയാണ്. കഴിഞ്ഞ പത്തു വർഷത്തെ ബിജെപി ഭരണത്തിൽ അദാനി കന്പനിയുടെ വളർച്ച പരിശോധിച്ചാൽ അതിനു പിന്നിൽ വഴിവിട്ട ഇടപാടുകൾ കണ്ടെത്താം.
അമേരിക്കയുമായുള്ള വ്യാപാര-കാർഷിക കരാർ ഇന്ത്യയുടെ സന്പദ് വ്യവസ്ഥ തകർക്കും. കാർഷിക മേഖലയിൽ അമേരിക്കയ്ക്ക് കടന്നുവരാനുള്ള വാതിലുകൾ തുറന്നിടുന്നതോടെ ഇവിടെയുള്ള ചെറുകിട, ഇടത്തരം കർഷകരും കാർഷികാധിഷ്ഠിത സംരംഭങ്ങളും ഇല്ലാതാകും.
രാജ്യത്തെ ജനങ്ങളുടെ നിലനില്പിനും സുരക്ഷയ്ക്കുമാണ് കോൺഗ്രസും ഇന്ത്യാമുന്നണിയും ഊന്നൽ നൽകുന്നത്”- രാഹുൽ ഗാന്ധി പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വക്താക്കൾക്കൊപ്പം കൂടിയ സിപിഎമ്മും കേരളത്തിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
Tags : Modi controlling Pinarayi Trump Rahul Gandhi congress Kerala Assembly Election Niyama Sabha Election