ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോളിയം, പ്രകൃതിവാതകം, വൈദ്യുതി, വളം എന്നീ മേഖലകളുടെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. അവശ്യ വിഭവങ്ങളുടെ തടസമില്ലാത്ത വിതരണവും സുസ്ഥിരമായ ചരക്കുനീക്കവും ഉറപ്പാക്കുന്നതിനാണ് യോഗം മുൻഗണന നൽകിയത്.
പാചകവാതകത്തിന്റെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പരിശോധനകൾ തുടരാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ പങ്കെടുത്തു.
ആഗോള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉപഭോക്താക്കളുടെയും വ്യവസായ മേഖലയുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിന് ശേഷം അറിയിച്ചു. അടിയന്തര നടപടിയെന്ന നിലയിൽ വാണിജ്യ എൽപിജി വിഹിതം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കുമാണ് മുൻഗണന നൽകുക. ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ വേഗത്തിൽ നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Tags : Modi Prime Minister Amith Sha Latest News