ന്യൂഡൽഹി: ഡോ. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തെ രൂപയുടെ വിലയിടിവിനെതിരേ 2014ലെ തെരഞ്ഞെടുപ്പിനുമുന്പ് അതിരൂക്ഷ വിമർശനങ്ങൾ നടത്തിയ നരേന്ദ്ര മോദിക്ക് ഇപ്പോൾ സ്വന്തം വാക്കുകൾതന്നെ തിരിച്ചടിയായി.
“നമ്മുടെ കറൻസി ഇന്നു മരണക്കിടക്കയിലാണ്. അത് അവസാനഘട്ടത്തിലാണ്. അടിയന്തരമായി ഒരു ഡോക്ടറുടെ സഹായം ആവശ്യമാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനത്തിലാണ്’’- 2012 ഓഗസ്റ്റ് 15ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ മോദി പരിഹസിച്ചു പറഞ്ഞു.
“രൂപയ്ക്കും യുപിഎ സർക്കാരിനും മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യത്തെ നാശത്തിൽനിന്നു തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്രസർക്കാർ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. നമ്മുടെ രാജ്യം എന്തുകൊണ്ടാണ് നാശത്തിലേക്കു നീങ്ങുന്നതെന്ന് ജനങ്ങൾ അറിയേണ്ടതുണ്ട്’’ എന്ന മോദിയുടെ അന്നത്തെ പ്രസംഗം അദ്ദേഹത്തിനുതന്നെ ബൂമറാംഗായി.
മോദിസർക്കാർ അധികാരത്തിലെത്തിയാൽ ഡോളറിനെതിരേ 40 രൂപയിലേക്ക് രൂപയുടെ മൂല്യം കൂട്ടുമെന്ന് ശ്രീശ്രീ രവിശങ്കറും ബാബ രാംദേവും ആവർത്തിച്ച് അവകാശപ്പെട്ടത് മോദിയും ബിജെപി നേതാക്കളും നിഷേധിച്ചിരുന്നില്ല. അതാണിപ്പോൾ നൂറു രൂപയിലേക്ക് ഇടിയുന്നത്.
പെട്രോൾ വില ലിറ്ററിന് 50 രൂപയാക്കുമെന്നു പറഞ്ഞ ബിജെപി നേതാക്കളും പിന്നീട് വില നൂറു കടന്നപ്പോഴും ന്യായീകരണത്തിനു കാരണങ്ങൾ തേടുകയാണ്.