തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ആറ് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ആവേശകരമായ പ്രചരണത്തിന്റെ ക്ലൈമാക്സിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നാളെ കേരളത്തിലെത്തുന്നതോടെ പ്രചരണം കൊഴുക്കും. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് മുന്നണികൾ.
സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിപ്പിക്കാൻ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ഉച്ചയ്ക്ക് പത്തനംതിട്ടയിലും വൈകുന്നേരം തിരുവനന്തപുരത്തും നടക്കുന്ന വമ്പിച്ച പൊതുസമ്മേളനങ്ങളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും. ശബരിമല സ്വർണ മോഷണക്കേസും വികസന മുരടിപ്പും പ്രധാനമന്ത്രി ഉന്നയിക്കുമെന്നാണ് സൂചന.
മറുഭാഗത്ത്, യുഡിഎഫിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും നാളെ എത്തും. വയനാട് ഉൾപ്പെടെയുള്ള വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം പ്രചാരണം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധ വികാരവും ബിജെപി-സിപിഎം 'രഹസ്യ ധാരണ' ആരോപണങ്ങളുമാകും രാഹുലിന്റെ പ്രധാന ആയുധങ്ങൾ. ഏപ്രിൽ ഏഴ് ചൊവ്വാഴ്ചയാണ് പരസ്യപ്രചരണത്തിനുള്ള അവസാന ദിവസം. വോട്ടെടുപ്പ് ഏപ്രിൽ ഒന്പതിനും ഫലപ്രഖ്യാപനം മേയ് നാലിനുമാണ് നടക്കുക.
Tags : Kerala Elections Modi Rahul Gandhi