ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പോലീസുകാർക്ക് സസ്പെൻഷൻ. ബെംഗളൂരു സൗത്ത് എസ്പി ആർ. ശ്രീനിവാസാണ് സബ് ഇൻസ്പെക്ടർ അടക്കം ആറു പോലീസുകാർക്കെതിരെ നടപടിയെടുത്തത്. നടപടി നേരിട്ട പോലീസുകാരുടെ പേര് വെളിപ്പെടുത്തിട്ടിയില്ല.
മേയ് 10ന് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിനിടെയാണ് സംഭവം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകേണ്ട റൂട്ടിൽ കുപ്പറെഡ്ഡി കേരെയ്ക്ക് സമീപത്ത് സ്വകാര്യ സ്ഥലത്തിന്റെ ചുറ്റുമതിലിൽ സംശയകരമായ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട പെട്ടി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രധാനമന്ത്രി കടന്നുപോകുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് സ്ഫോടക വസ്തുക്കൾ ലഭിച്ചത്.
കോൺസ്റ്റബിൾ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ, തീപ്പെട്ടികൾ, കർപ്പൂരം, ബാറ്ററികൾ, വയറുകൾ, റിയൽ-ടൈം ക്ലോക്ക്, എൽസിഡി ഡിസ്പ്ലേ എന്നിവയാണ് പാക്ക് ചെയ്ത് ബോക്സിൽ ഉണ്ടായിരുന്നത്. രണ്ട് ജലാറ്റിൻ സ്റ്റിക്കുകളും തീപ്പെട്ടിയും മാത്രമാണ് ബോക്സിൽനിന്ന് കണ്ടെത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ എൻഐഎ വിവരങ്ങൾ തേടിയതിനെ തുടർന്നാണ് ബോക്സിൽ ഉണ്ടായിരുന്ന മറ്റ് വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെട്ടത്.
Tags : Explosives Modi travel policemen suspended