ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രയേൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് മതിയായ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും നിലവിലെ ആഗോള സാഹചര്യം കണക്കിലെടുത്ത് രാജ്യം ഊർജ മേഖലയിൽ സ്വയംപര്യാപ്തതം ആകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള എണ്ണ വിതരണത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ നേരത്തെ തന്നെ കരുതലായി വലിയ തോതിൽ ക്രൂഡ് ഓയിൽ ശേഖരിച്ചിട്ടുണ്ട്. അതിനാൽ ഉടനടി ഒരു പ്രതിസന്ധി രാജ്യത്തുണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, എഥനോൾ മിശ്രിതം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് വഴി ഇന്ത്യയെ ഊർജ സ്വതന്ത്രമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യുദ്ധം മൂലം ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളികൾ നേരിടുമ്പോൾ ഭാരതം കരുതലോടെയാണ് മുന്നോട്ട് പോകുന്നതെന്നും, വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാൻ നയതന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Tags : Modi India Crude Oil Iran Israel War Middle east Latest News