ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികൾ പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷം. ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്തി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ രാഷ്ട്രീയമായി ദുർബലമാക്കാനുള്ള ബിജെപി തന്ത്രമാണ് പാളിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ആരോപിച്ചു.
മോദി സർക്കാരിന് ഇതുവരെ ഏറ്റതിൽ വെച്ച് ഏറ്റവും വലിയ തിരിച്ചടിയാണിതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർലമെന്റിന്റെ ഘടന മാറ്റാനുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു. ഭൂരിപക്ഷം ഇല്ലെന്നറിഞ്ഞിട്ടും ബില്ല് കൊണ്ടുവന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചുള്ള ഗിമ്മിക്കാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
നരേന്ദ്ര മോദി - അമിത് ഷാ യുഗത്തിന്റെ അന്ത്യത്തിന് തുടക്കമായെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാൻ പരിഹസിച്ചു. സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ ഇനി നടപ്പില്ലെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിൽ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി എംപിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിപക്ഷം വനിതാ വിരോധികളാണെന്നും സ്ത്രീകൾക്ക് അർഹമായ നീതി ലഭിക്കുന്നത് അവർ തടഞ്ഞുവെന്നും ബിജെപി കുറ്റപ്പെടുത്തി.
12 വർഷത്തിനിടയിൽ ആദ്യമായാണ് പാർലമെന്റിൽ സർക്കാരിന്റെ ഒരു സുപ്രധാന ബില്ല് പരാജയപ്പെടുന്നത്. വോട്ടെടുപ്പിൽ 298 പേർ അനുകൂലിച്ചെങ്കിലും ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഭരണപക്ഷത്തിന് സാധിച്ചില്ല (230 പേർ എതിർത്തു). വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ വിഷയം ഇരുപക്ഷവും പ്രധാന ആയുധമാക്കുമെന്നുറപ്പാണ്.
Tags : Modi Amith Sha Latest News