Kerala
കളമശേരി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർഥി ആലപ്പുഴ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻ കാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി. ധനുഷിനെ (21)യാണ് ബുധൻ വൈകുന്നേരം അഞ്ചോടെ മരിച്ച നിലയിൽ കണ്ടത്.
ധനുഷ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാജർകുറവ് സംബന്ധിച്ച് സർട്ടിഫിക്കറ്റ് ബുധനാഴ്ചയോടെ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ, സമയമായിട്ടും കാണാതിരുന്നതിനാൽ അധ്യാപിക ഫോണിൽ വിളിച്ചു.
ഫോണെടുക്കാത്തതിനെത്തുടർന്നു മറ്റൊരു വിദ്യാർഥിയെ വിളിച്ചന്വേഷിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ധനുഷ് വാടകയ്ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടത്. കളമശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.
Movies
തമിഴ് സിനിമാ ലോകത്ത് ‘ലേഡി സൂപ്പർ സ്റ്റാർ' എന്നറിയപ്പെടുന്ന നടി നയൻതാര തന്റെ ആഡംബര ജീവിതശൈലിയിലൂടെ വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്. ചെന്നൈയിലെ ഏറ്റവും പ്രശസ്തവും സമ്പന്നവുമായ പോയസ് ഗാർഡൻ പ്രദേശത്ത് ഒരു ആഡംബര അപ്പാർട്ട്മെന്റ് അവര്‍ സ്വന്തമാക്കിയതായി പുതിയ റിപ്പോർട്ടുകൾ.
ഈ അപ്പാർട്ട്മെന്റിന് ഏകദേശം 31.5 കോടി രൂപ വിലമതിക്കുമെന്നു പറയപ്പെടുന്നു. നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്നാണ് അപ്പാർട്ട്മെന്റ് വാങ്ങിയത്.
ചെന്നൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായ പോയസ് ഗാർഡനിലെ പുതിയ വീട് സിനിമാ ആരാധകർക്കിടയിൽ ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
തമിഴ്നാട്ടിലെ രാഷ്ട്രീയ, സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ താമസിച്ചിരുന്നതും ഇപ്പോഴും താമസിക്കുന്നതുമായ സ്ഥലമാണിത്. സൂപ്പർസ്റ്റാർ രജനികാന്ത്, അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിത, നടൻ ധനുഷ് എന്നിവരുടെയെല്ലാം വസതികളാൽ പ്രശസ്തമാണ് പോയസ് ഗാർഡൻ.
നയൻതാര വാങ്ങിയ ഈ വീട് ഒരു ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ്. അതായത്, ഒരൊറ്റ വീടിനുള്ളിൽ രണ്ട് നിലകൾ ഉൾക്കൊള്ളുന്ന നിർമിതിയാണിത്.
മൊത്തം 14,369 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ ഭവനമാണിത്. നയൻതാരയും വിഘ്നേഷ് ശിവനും ഈ വീടിന്റെ ഉടമസ്ഥാവകാശം പങ്കിടുന്നുണ്ട്. രേഖകൾ പ്രകാരം, 90 ശതമാനം ഉടമസ്ഥാവകാശം നയൻതാരയ്ക്കും ശേഷിക്കുന്ന പത്തു ശതമാനം വിഘ്നേഷിനുമാണ്.
ഈ അപ്പാർട്ട്മെന്റിനൊപ്പം എട്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുതിയ വീട് വാങ്ങിയതിലൂടെ നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ മൊത്തം റിയൽ എസ്റ്റേറ്റ് ആസ്തി 100 കോടി മുതൽ 120 കോടി രൂപ വരെയായിരിക്കാമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തെ, ചെന്നൈയിലെ ആൾവാർപേട്ടിൽ 7,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വലിയ ബംഗ്ലാവ് നയൻതാരയുടെ ഉടമസ്ഥതയിലുണ്ടായിരുന്നു. ഈ വീട് അവർ ഇപ്പോൾ ഒരു സ്റ്റുഡിയോ ആക്കി മാറ്റിയതായും വിവരങ്ങളുണ്ട്. ചെന്നൈയിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും നയൻതാരയ്ക്ക് നിരവധി സ്വത്തുക്കളുണ്ട്.
Kerala
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക അകപ്പെട്ട കെ.കെ. ഹർഷിന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്കു മുൻപിൽ സത്യഗ്രഹം തുടങ്ങി. സര്‍ക്കാരില്‍നിന്നു നീതി ലഭിച്ചില്ലെന്ന് ആരോപിച്ചുള്ള സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികില്‍സ നടത്തുന്നത്. ഇപ്പോൾ ആ പണവും തീര്‍ന്നു. ജീവിക്കാൻ നിര്‍വാഹമില്ലെന്നും ഹര്‍ഷിന പറഞ്ഞു.
National
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രവിശങ്കർ പ്രസാദിന്റെ വീട്ടിൽ തീപിടിത്തം. ഡൽഹിയിലുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഒരു റൂമിലുണ്ടായിരുന്ന ബെഡിന് തീപിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
International
വാഷിംഗ്ടൺ: വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സൈനിക മേഖലയിൽ അതീവസുരക്ഷയുള്ള വസതിയിൽനിന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടാൻ യുഎസ് കമാൻഡോകൾ നടത്തിയത് മാസങ്ങൾ നീണ്ട പരിശീലനവും തയാറെടുപ്പും. ഇതിനായി മഡുറോയുടെ വസതിയുടെ പൂർണരൂപംതന്നെ നിർമിച്ച് അവിടെ കമാൻഡോകൾ മാസങ്ങൾ പരിശീലനവും തയാറെടുപ്പും നടത്തി.
സാഹസിക നീക്കം
യുഎസ് കമാൻഡോ വിഭാഗമായ ഡെൽറ്റ ഫോഴ്സ് ഇരുട്ടിന്റെ മറവിൽ നടത്തിയ അതിസാഹസിക നീക്കത്തിലൂടെയാണ് ഇരുവരെയും പിടികൂടിയത്. ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്നു പേരിട്ട ദൗത്യത്തിൽ പങ്കെടുത്തത് 150 യുദ്ധവിമാനങ്ങളാണ്. അമേരിക്കയ്ക്കു മാത്രം ചെയ്യാൻ കഴിയുന്ന ധീരമായ പ്രവൃത്തിയെന്നായിരുന്നു ഈ ദൗത്യത്തെ സൈന്യത്തിന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ വിവരിച്ചത്.
മാസങ്ങളോളം നീണ്ട പഠനത്തിനും പരിശീലനത്തിനും ശേഷമാണ് യുഎസ് സൈന്യവും രഹസ്യാന്വേഷണ വിഭാഗങ്ങളും ചേർന്ന് ആക്രമണത്തിനു ഇറങ്ങിയത്. യുഎസ് കോൺഗ്രസിനെ അറിയിക്കാതെയായിരുന്നു നീക്കങ്ങൾ.
രഹസ്യാന്വേഷണം
ജനുവരി ഒന്നിനു രാത്രി 10.46നാണ് സൈനികനീക്കത്തിനു ട്രംപ് അനുമതി നൽകിയത്. വ്യോമ, കര, നാവിക, ബഹിരാകാശ, ഇന്റലിജൻസ് വിഭാഗങ്ങൾ ഒരുമിച്ചുചേർന്നായിരുന്നു നീക്കം. എഫ്-22, എഫ്-35, എഫ്-18, ഇഎ-18, ഇ-2, ബി-1 തുടങ്ങിയ യുദ്ധവിമാനങ്ങളും സഹായത്തിനു മറ്റു വിമാനങ്ങളും ഉണ്ടായിരുന്നു. മാത്രമല്ല, നിരവധി ഡ്രോണുകൾ പറത്തി മഡുറോയുടെ വസതിയിലെ തത്സമയ രഹസ്യങ്ങൾ ഒപ്പിയെടുത്തു. സിഐഎ, എൻഎസ്എ, ഡിഐഎ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സഹകരണവും സംഭാവനയുമാണ് ഏറ്റവും ഗുണം ചെയ്തതെന്നു കെയ്ൻ പറഞ്ഞു.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ച 2.01 ഓടെയാണ് യുഎസ് കമാൻഡോ സംഘം ഹെലികോപ്റ്ററുകളിൽ മഡുറോയുടെ വസതിയുടെ വളപ്പിനുമുകളിൽ എത്തിയത്. അതിവേഗത്തിലും കൃത്യതയോടെയും നിലത്തിറങ്ങിയ സൈന്യം ആദ്യം ചെയ്തത് മഡുറോയുടെ സുരക്ഷാസൈന്യത്തെ തുരത്തുകയെന്നതായിരുന്നു. ഒരു കോട്ട പോലെ പ്രവർത്തിക്കുന്ന കൊട്ടാരസദൃശ്യമായ വസതിയിൽ കനത്ത സംരക്ഷണയിലാണു മഡുറോ കഴിഞ്ഞിരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. ഈ വസതിയുടെ പൂർണ രൂപമാണ് പരിശീലനത്തിനായി യുഎസ് സൈന്യം നിർമിച്ചത്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പതറി. നിരവധി പേർ കൊല്ലപ്പെട്ടു.
മുറി തകർക്കാനും സംവിധാനം
ആവശ്യമെങ്കിൽ അതിസുരക്ഷാ മുറികൾ തകർക്കാനുള്ള സംവിധാനങ്ങളും സൈന്യം കരുതിയിരുന്നു. എന്നാൽ, വെറും അരമണിക്കൂറിനുള്ളിൽ മഡുറോയെയും ഭാര്യയെയും സൈന്യം കസ്റ്റഡിയിലെടുത്തു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇരുവരെയും വാതിൽ തകർത്ത് അകത്തുകയറി വലിച്ചിഴച്ചാണു പുറത്തേക്കു കൊണ്ടുപോയതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
മഡുറോയെ അതീവ സുരക്ഷിതമായി രാജ്യത്തിനു പുറത്തെത്തിക്കുകയായിരുന്നു സൈനികനീക്കത്തിന്റെ സുപ്രധാന ലക്ഷ്യമെന്നു ജനറൽ ഡാൻ കെയ്ൻ പറഞ്ഞു. ഇതിനായി യുദ്ധവിമാനങ്ങൾ വ്യത്യസ്ത ഭാഗങ്ങളിൽനിന്നു പറന്നുയർന്നു. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
പരസ്പര ധാരണയോടെയും സഹകരണത്തോടെയുമായിരുന്നു ഒാപ്പറേഷൻ. ഏതെങ്കിലുമൊരു ഘട്ടത്തിൽ ചെറിയൊരു പിഴവ് സംഭവിച്ചിരുന്നെങ്കിൽ ദൗത്യം പൂർണമായും പരാജയപ്പെടുമായിരുന്നെന്നും കെയ്ൻ ചൂണ്ടിക്കാട്ടി.