പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്കെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്കിടെയുണ്ടായ സംഭവവികാസങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സർക്കാരിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി പുതിയ നിബന്ധനകൾ മുന്നോട്ടുവെക്കുകയും വാക്കുമാറ്റുകയും ചെയ്തുവെന്ന് ജിതേന്ദ്ര സിംഗ് ആരോപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സ്ഥലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രിയായ ജിതേന്ദ്ര സിംഗും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും എത്തിയിരുന്നു. പാർലമെന്റിൽ നീറ്റ് പരീക്ഷാ ചോർച്ചയും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചതായി സിംഗ് പറഞ്ഞു. ഈ ആവശ്യം സർക്കാർ അംഗീകരിച്ചതായി ഉന്നത നേതൃത്വത്തിൽ നിന്നും അനുമതി വാങ്ങി രാഹുലിനെ അറിയിച്ചതായിരുന്നു.
എന്നാൽ ഈ ഉറപ്പ് ലഭിച്ചയുടൻ രാഹുൽ ഗാന്ധി തന്റെ ആവശ്യങ്ങളിൽ മാറ്റം വരുത്തിയെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന പുതിയ നിബന്ധന കൂടി മുന്നോട്ട് വെച്ചതായും മന്ത്രി ആരോപിച്ചു. ആദ്യം ചർച്ച മാത്രം ആവശ്യപ്പെട്ട ശേഷം പെട്ടെന്ന് നിലപാട് മാറ്റിയത് മുതിർന്ന നേതാവിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, അത് തന്റെ അവകാശമാണെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പ്രതിഷേധ സ്ഥലം അനുയോജ്യമല്ലെന്ന് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാണിച്ചപ്പോഴും തനിക്ക് എവിടെയും ഇരിക്കാമെന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Jitendra Singh Rahul Gandhi Union Minister Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash