പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്തെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാലിന്യം ശേഖരിച്ചു വിറ്റതിലൂടെ ഹരിത കര്‍മസേന നേടിയത് 40 കോടിയോളം രൂപ.
പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ (പുനരുപയോഗ സാധ്യതയുള്ള പാഴ്വസ്തുക്കള്) സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിക്കു വിറ്റാണ് ഹരിതകര്‍മസേന പണം സമ്പാദിച്ചത്. ഈ കാലയളവില്‍ സംസ്ഥാനം ആകെ നേടിയത് 205.20 കോടി രൂപയാണ്.
കമ്പനി ഇതുവരെ 2,08,491 ടണ്‍ അജൈവ പാഴ്വസ്തുക്കള് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചു. ഇതില്‍ 56,620 ടണ്‍ പുനരുപയോഗത്തിനു സാധ്യതയുള്ളതും വില ലഭിക്കുന്നതുമായ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവയാണ്. 1.90 ലക്ഷം ടണ്‍ പുനരുപയോഗം സാധ്യമല്ലാത്ത വസ്തുക്കളും 3,120 ടണ്‍ ഇലക്ട്രോണിക് മാലിന്യവുമാണ്.
റോഡും പണിതു
കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് 3,079 മെട്രിക് ടണ്‍ ഷ്രെഡഡ് പ്ലാസ്റ്റിക് തദ്ദേശ സ്ഥാപനങ്ങള്‍ക്കും പൊതുമരാമത്ത് വകുപ്പിനും കൈമാറി. ഇതുപയോഗിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 7,249 കിലോമീറ്റര്‍ റോഡാണു നിർമിച്ചത്.
പാഴ്വസ്തുക്കള് പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ വലിച്ചെറിയുന്നതും വീടുകളില്‍ ഇവ കത്തിക്കുന്നതും ഒഴിവാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്കും ഹരിത കര്‍മസേനയ്ക്കും കഴിഞ്ഞു. ഇത് പൊതുജനാരോഗ്യത്തിന് പുതിയ മാതൃകയാണ്.
Tags : Waste cash sold HarithaKarmaSena state Business