പ്രതീകാത്മക ചിത്രം
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായതിനിടയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ആഗോള ബോണ്ട് യീൽഡുകൾ ഉയർന്ന തലത്തിൽ നീങ്ങിയതും വിദേശ ഓപ്പറേറ്റർമാരുടെ വില്പന ശക്തമാക്കി.
ലോംഗ് ടേം ചാർട്ടിൽ സെൻസെക്സിനും നിഫ്റ്റിക്കും ട്രെൻഡ്ലൈൻ സപ്പോർട്ട് നഷ്ടപ്പെട്ടാൽ മാസമധ്യം വിപണി സമ്മർദത്തിലാകും. തുടർച്ചയായ നാലാം വാരത്തിലും നഷ്ടത്തിലാണ് ഇന്ത്യൻ വിപണി. ബോംബെ സൂചിക 749 പോയിന്റും നിഫ്റ്റി 278 പോയിന്റും താഴ്ന്നു. നാലാഴ്ചകളിൽ ബിഎസ്ഇ സൂചിക 1494 പോയിന്റും എൻഎസ്ഇ 468 പോയിന്റും ഇടിഞ്ഞു.
രൂപ നേട്ടത്തിൽ
ഓഹരി സൂചിക ആടിയുലയുകയാണെങ്കിലും ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ വീണ്ടും നേട്ടം കൈവരിച്ചുവെന്ന് മാത്രമല്ല, രണ്ട് മാസത്തെ മികച്ച നിലവാരത്തിലുമെത്തി. 95.36ൽ ഇടപാടുകൾ തുടങ്ങിയ രൂപ 94.27 വരെ കരുത്ത് കാണിച്ചു. ഡോളറിനു മുന്നിൽ 88 പൈസയുടെ നേട്ടത്തിൽ വാരാന്ത്യം 94.48ലാണ്. ഒറ്റ ആഴ്ചയിൽ രൂപയുടെ മൂല്യം ഒരു ശതമാനം വർധിച്ചു. പത്ത് ആഴ്ചളിലെ ഏറ്റവും ശക്തമായ ക്ലോസിംഗ്. ഏഷ്യൻ കറൻസികളിൽ ദക്ഷിണ കൊറിയൻ നാണയമായ വോണിനു പിന്നിൽ ഏറ്റവും മികച്ച പ്രകടനം രൂപ കാഴ്ചവച്ചു.
നിലവിൽ യുഎസ് ഡോളറിനു മുന്നിൽ 95ൽ താഴ്ന്നത് ഹ്രസ്വകാലയളവിൽ രൂപയുടെ തിളക്കം വർധിപ്പിക്കാമെങ്കിലും ദീർഘകാലയളവിലേക്ക് വീക്ഷിച്ചാൽ വീണ്ടും ദുർബലമാകാം. ഓയിൽ വില ഉയരുന്നത് രൂപയെ പിരിമുറുക്കത്തിലാക്കാം.
ഓഹരിവിപണിയിൽ വില്പന സമ്മർദം
ഓഹരി വിപണിയിലേക്ക് തിരിഞ്ഞാൽ നിഫ്റ്റിക്ക് മുൻ വാരം സൂചിപ്പിച്ച സപ്പോർട്ട് വില്പന സമ്മർദത്തിൽ നഷ്ടപ്പെട്ടു. മുൻവാരത്തിലെ 24,175ൽനിന്നും കൂടുതൽ കരുത്തിനുള്ള അവസരം ലഭിക്കാതെ ആടിയുലഞ്ഞ സൂചിക 23,919 ലെ സപ്പോർട്ട് തകർത്ത് 23,801ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം സൂചിക 23,897 പോയിന്റിലാണ്.
നിഫ്റ്റിയുടെ സാങ്കേതികചലനങ്ങൾ വീക്ഷിച്ചാൽ ഈ വാരം 23,755ലെ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 23,614–23,286 റേഞ്ചിലേക്ക് സഞ്ചരിക്കാം. അതേസമയം, മുന്നേറാൻ ശ്രമം നടത്തിയാൽ 24,083 – 24,270 പോയിന്റിൽ പ്രതിരോധമുണ്ട്. നിഫ്റ്റിക്ക് അതിന്റെ 20, 50 ഡിഎംഎ ആയ 24,205 റേഞ്ചിനു മുകളിൽ ഇടം പിടിക്കാൻ കഴിയാഞ്ഞത് ദുർബലാവസ്ഥയ്ക്ക് ഇടയാക്കാം. എംഎസിഡി, പാരാബോളിക് എഎആർ അടക്കമുള്ള സിഗ്നലുകൾ തളർച്ചയിലേക്ക് മുഖംതിരിച്ചപ്പോൾ സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ നാലാഴ്ചകളിലെ തുടർച്ചയായ വില്പനയിൽ ഓവർസോൾഡായി. സാങ്കേതിക വശങ്ങളിലൂടെ വീക്ഷിക്കുമ്പോൾ ഒരു ടെക്നിക്കൽ ബൗൺസിന് ഇത് വഴിയൊരുക്കാമെങ്കിലും ഒരു ബുൾ റാലിക്ക് അവസരമൊരുക്കില്ല.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ 24,342ൽനിന്നും വാരാന്ത്യം 24,048ലേക്ക് ഇടിഞ്ഞു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് പിന്നിട്ട വാരം 155 ലക്ഷം കരാറുകളിൽ നിന്ന് ഒമ്പത് ശതമാനം വർധിച്ച് 168 ലക്ഷമായി. വീണ്ടും നിരക്ക് താഴ്ന്നതിനൊപ്പം ഓപ്പൺ ഇന്ററസ്റ്റ് ഉയർന്നത് വില്പനക്കാരുടെ സ്വാധീനം വ്യക്തമാക്കുന്നു.
സെൻസെക്സ് മുൻവാരത്തിലെ 77,364 പോയിന്റിൽനിന്നും തളർന്നാണ് ട്രേഡിംഗ് ആരംഭിച്ചത്. ഉയർന്ന നിലവാരമായ 77,226 ൽ നിന്നും ശക്തമായ വില്പന സമ്മർദത്തിൽ സൂചിക കഴിഞ്ഞ ലക്കം സൂചിപ്പിച്ച സപ്പോർട്ട് തകർത്ത് 76,178ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം സെൻസെക്സ് 76,515 പോയിന്റിലാണ്.
ബ്ലൂചിപ്പ് ഓഹരികളിലെ വില്പന തുടർന്നാൽ സൂചിക 76,053ലേക്കു പരീക്ഷണം നടത്തും. ഈ അവസരത്തിൽ വില്പന തരംഗം അനുഭവപ്പെട്ടാൽ മാസമധ്യത്തിൽ 75,591–74,543 റേഞ്ചിലേക്കു തിരുത്തൽ സാധ്യത. പുതിയ നിക്ഷേപകർ രംഗത്തിറങ്ങിയാൽ 77,101ലെ പ്രതിരോധ മേഖലയിലേക്ക് ഉയരാമെങ്കിലും നിലവിലെ സാഹചര്യത്തിൽ 77,687 പോയിന്റിലേക്ക് ചുവടുവയ്ക്കാൻ സാധ്യത കുറവ്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 23,156.38 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. വിദേശ നിക്ഷേപകർ രണ്ട് ദിവസങ്ങളിലായി 7831.75 കോടി രൂപ നിക്ഷേപിച്ചു. മറ്റ് ദിവസങ്ങളിലായി അവർ 13,443.69 കോടി രൂപയുടെ വില്പനയും നടത്തി.
ക്രൂഡ് ഓയിൽ വില കുതിക്കുന്നു
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിപ്പ്. പിന്നിട്ട വാരം എണ്ണ വില ഏകദേശം ഏഴ് ശതമാനം ഉയർന്നത് ഇന്ത്യയെ സംബന്ധിച്ച് കനത്ത ആഘാതമാണ്. എണ്ണ വില ബാരലിനു 100 ഡോളറിലേക്ക് നീങ്ങുന്നു. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് 96 ഡോളർ കടന്നു. ജൂലൈ രണ്ടാം പകുതിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര മുന്നേറ്റമാണിത്.
ഇറക്കുമതിയെ വലിയ അളവിൽ ആശ്രയിക്കുന്നതിനാൽ ക്രൂഡ് വിലക്കയറ്റം ഇറക്കുമതി ബിൽ, രൂപയുടെ മൂല്യം, പണപ്പെരുപ്പം, കോർപറേറ്റ് മേഖലയിലെ ചെലവുകൾ എന്നിവയിലും സമ്മർദം ഉളവാക്കും. എണ്ണവിലക്കയറ്റം ഓഹരി സൂചികകളുടെ ദിശ നിർണയിക്കുന്ന പ്രധാന ഘടകമാണ്. യുഎസ്–ഇറാൻ സംഘർഷവും യുക്രെയ്ൻ–റഷ്യൻ യുദ്ധവും എണ്ണ വിതരണത്തെ ബാധിച്ചു. ആഗോള ലഭ്യതയിൽ പ്രതിദിനം ഏകദേശം 8–10 മില്യൺ ബാരലിന്റെ കുറവുണ്ടായി.
ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിനു 4,453 ഡോളറിൽ നിന്നും മുൻവാരം സൂചിപ്പിച്ച 4356 ഡോളറിലെ സപ്പോർട്ട് തകർത്ത് 4284ലേക്ക് ഇടിഞ്ഞു. ഈ അവസരത്തിൽ ഫണ്ടുകൾ നിക്ഷേപത്തിന് തിരികെ എത്തിയതോടെ നിരക്ക് 4511 ഡോളർ വരെ മുന്നേറി. വാരാന്ത്യം സ്വർണം 4427 ഡോളറിലാണ്.
Tags : IndianMarket Lose ShareMarket BSE NSE Sensex Nifty Business