സിപിഎം സംസ്ഥാന സെക്രട്ടറി എം.ബി.ഗോവിന്ദൻ
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഉണ്ടാകാതിരിക്കാൻ തിരക്കിട്ട നീക്കങ്ങളുമായി സിപിഎം സംസ്ഥാന നേതൃത്വം. നേതൃത്വത്തിനെതിരെ കടന്നാക്രമണത്തിന് സാധ്യതയുള്ള ജില്ലകളിലെ നേതാക്കളുമായി നേരിട്ട് ബന്ധപ്പെട്ടാണ് നീക്കങ്ങൾ നടത്തുന്നത്.
സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ ഉൾപ്പെടെ ജില്ലാ, സംസ്ഥാന നേതൃത്വങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ആയുധമാക്കി പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്ത് ആവശ്യപ്പെടാനാണ് ഒരു വിഭാഗത്തിന്റെ നീക്കം. എന്നാൽ ഈ നീക്കം നേതാക്കൾക്കെതിരായ തുറന്ന കലാപമായി മാറാതിരിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.
സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലാണ് വരുന്ന ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്. സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ-ബഹുജന സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ ഏകദേശം 300 പേരാണ് യോഗത്തിൽ പങ്കെടുക്കുക.
കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളും സംഘടനാ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. നേതൃത്വത്തിനെതിരായ വിമർശനങ്ങൾ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ചർച്ചകൾ നിയന്ത്രിതമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഒമ്പത് പിബി അംഗങ്ങൾ പങ്കെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി വ്യക്തമാക്കി.
Tags : CpimStateCommittee Kozhikode M.V.Govindan M.A.Baby