തെക്കൻ ലബനനിൽ ഇസ്രേലി ആക്രമണത്തിൽ തകർന്ന കെട്ടിടം.
ബെയ്റൂട്ട്: തെക്കൻ ലബനനിലെ ഇസ്രേലി ആക്രമണങ്ങളിൽ രണ്ടു സ്ത്രീകൾ അടക്കം നാലു പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ ഇസ്രേലി അധിനിവേശ പ്രദേശങ്ങളിൽ ഹിസ്ബുള്ള ഭീകരർ ഡ്രോൺ ആക്രമണം നടത്തിയതിനുള്ള മറുപടിയായിരുന്നു ഇതെന്നാണ് അറിയിപ്പ്.
ഞായറാഴ്ച പുലർച്ചെ അൽ ഫൗഖ, അറബ് സലീം എന്നീ രണ്ടു പ്രദേശങ്ങളിലായിരുന്നു ഇസ്രേലി ആക്രമണം. അറബ് സലീമിൽ ഹിസ്ബുള്ള ഉപയോഗിക്കുന്ന ഒരു കെട്ടിടത്തിനു സമീപമുള്ളവർ ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പ് ഇസ്രേലി സേന ഓൺലൈനായി നല്കിയിരുന്നു.
വെള്ളിയാഴ്ച ഇസ്രേലി സേന തെക്കൻ ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാർച്ച് രണ്ടിന് ഇറാനു പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇസ്രയേലിന്‍റെ പ്രത്യാക്രമണങ്ങളിൽ ഇതുവരെ 4,300 പേരാണ് ലബനനിൽ കൊല്ലപ്പെട്ടത്.
ജൂണിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഹിസ്ബുള്ളയും ഇസ്രയേലും വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തെക്കൻ ലബനനിലെ അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രേലി സേന തയാറല്ല.
Tags : Lebanon Israel Middle East Gaza